കണ്ണൂർ: ബിജെപി പ്രവർത്തകൻ്റെ വീട്ടിൽ നിന്ന് ലഹരി മരുന്ന് പിടികൂടി. കണ്ണൂർ തലശ്ശേരിയിലാണ് സംഭവം. തലശ്ശേരി ഇല്ലത്ത് താഴെയിലെ റെനിലിൻ്റെ വീട്ടിൽ നിന്നാണ് പോലീസ് ലഹരി മരുന്ന് പിടികൂടിയത്.
1.2 കിലോ കഞ്ചാവും അഞ്ച് ഗ്രാം എംഡിഎംഎയുമാണ് കണ്ടെത്തിയത്. പൂജാ മുറിയിലാണ് ലഹരിമരുന്ന് സൂക്ഷിച്ചിരുന്നത്. പൊലീസ് പരിശോധനക്കെത്തിയപ്പോൾ പ്രതി ഓടി രക്ഷപ്പെടുകയായിരുന്നു.
വീട് കേന്ദ്രീകരിച്ച് ലഹരി മരുന്ന് വില്പന നടത്താറുണ്ടെന്ന് സഹോദരൻ പോലീസിനോട് പറഞ്ഞു. മൂന്ന് ദിവസം മുമ്പ് റിനിലിൻ്റെ വീട്ടിൽ പൊലീസ് പരിശോധന നടത്തിയിരുന്നു. എന്നാൽ അന്ന് ലഹരി വസ്തുക്കൾ കണ്ടെത്താനായിരുന്നില്ല. തുടർന്നാണ് ഇന്ന് വീണ്ടും പരിശോധന നടത്തിയത്.
കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലെ തീപിടിത്തം; പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്ത്
കോഴിക്കോട്: കോഴിക്കോട് ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിലെ തീപിടിത്തത്തിനിടെ മരിച്ചവരുടെ പ്രാഥമിക പോസ്റ്റ്‍മോർട്ടം റിപ്പോർട്ട് പുറത്ത്. മൂന്നുപേരുടെ മരണം പുക ശ്വസിച്ചല്ലെന്ന് പോസ്റ്റ്‍മോർട്ടം റിപ്പോർട്ടിൽ പറയുന്നു. ഗോപാലൻ, സുരേന്ദ്രൻ, ഗംഗാധരൻ എന്നിവരുടെ മരണമാണ് പുക ശ്വസിച്ചല്ലെന്ന് സ്ഥിരീകരിച്ചത്.
ഇവരുടെ ആന്തരികാവയവങ്ങൾ കൂടുതൽ പരിശോധനയ്ക്കു അയക്കും. മൂന്നുപേരും വിവിധ രോഗങ്ങൾക്കു മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചവരാണ്. കാൻസർ, ലിവർ സിറോസിസ്, ന്യുമോണിയ എന്നീ രോഗങ്ങൾക്ക് ആണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നത്.