” ജീവിതം കാർന്നെടുക്കുന്ന MDMA.” ന്യൂസ് ഫോർ പരമ്പര ഭാഗം -2
കോഡുഭാഷകൾ ഉപയോഗിച്ചാണ് മയക്കുമരുന്ന് വിതരണക്കാർ ഇടപാടുകൾ നടത്തുന്നത്. വർഷങ്ങളായി അന്താരാഷ്ട്ര സംഘങ്ങള് ഉപയോഗിച്ചിരുന്ന കോഡു ഭാഷകൾ അന്വേഷണ ഏജൻസികൾക്ക് പരിചിതമായതോടെ പുതിയ കോഡ് ഭാഷകൾ ഉപയോഗിച്ചാണ് മയക്കുമരുന്ന് സംഘങ്ങളുടെ നിലവിലെ ഇടപാടുകൾ നടത്തുന്നത്. Drug dealers use coded languages to conduct transactions
ബാംഗ്ലൂർ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സംഘങ്ങൾ കല്ല് ,പവർ, എന്നീ കോഡുകൾ ഉപയോഗിച്ചാണ് എം.ഡി.എം.എ. കൈമാറുന്നത് . കഞ്ചാവിന് ‘മരുന്ന്’ എന്ന വിളിപ്പേരും ഇടപാടുകാർ ഉപയോഗിച്ചിരുന്നു. വിദ്യാർഥികളെയും ബാംഗ്ലൂരിൽ നിന്നും ജോലി ചെയ്ത് മടങ്ങുന്നവരെയും മുൻപ് മയക്കുമരുന്ന് കടത്തിന് ഉപയോഗിക്കാറുണ്ടായിരുന്നു.
എന്നാൽ കുറഞ്ഞ വേതനം മാത്രം ലഭിക്കുന്ന കാരിയർ ജോലി ചെയ്യാൻ നിലവിൽ ലഹരി കടത്തു സംഘങ്ങൾക്ക് താത്പര്യമില്ല. വാങ്ങുന്ന പണത്തിന്റെ ഇരട്ടി തുക സംസ്ഥാനത്ത് എത്തിക്കുന്ന എം.ഡി.എം.എ.യ്ക്ക് ലഭിക്കും എന്നതിനാൽ പണം കൊടുത്ത് വാങ്ങി ഇവിടെയെത്തിച്ച് വിൽക്കുകയാണ് ലഹരി സംഘങ്ങൾ നിലവിൽ ചെയ്യുന്നത്.
മയക്കുമരുന്ന് വിൽപ്പനയൊ ഉപയോഗമൊ ശ്രദ്ധയിൽപെട്ടാൽ പൊതുജനങ്ങൾ സാധാരണയായി പോലീസിനൊ എക്സൈസിനൊ വിവരങ്ങൾ നൽകാറില്ല. വിവരം നൽകിയവരെക്കുറിച്ച് സ്റ്റേഷനുകളിൽ നിന്നും മയക്കുമരുന്ന് മരുന്ന് സംഘങ്ങൾ അറിഞ്ഞേക്കാം എന്ന ഭീതിയാണ് കാരണം. നാട്ടുകാരുടെ ഭീതി മയക്കുമരുന്ന് കടത്തു സംഘങ്ങൾക്ക് വളമാകുന്നു.
മയക്കുമരുന്നിലും മായം…!
ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നും എത്തിക്കുന്ന എം.ഡി.എം.എ. ആയിരുന്നു മുൻപ് മയക്കുമരുന്ന് സംഘങ്ങൾക്ക് കിട്ടിയിരുന്നത്. കുറഞ്ഞ അളവിൽ രാജ്യത്ത് എത്തുന്ന ഇവയുടെ ലഭ്യത അപൂർവമായി മാത്രമായിരുന്നു. എന്നാൽ തദ്ദേശീയമായി നിർമിക്കാൻ തുടങ്ങിയതോടെയാണ് ഇവ വ്യാപകമായി നാട്ടിൻപുറങ്ങളിൽ പോലും ലഭ്യമായി തുടങ്ങിയത്.
ഇങ്ങനെ ഉത്പാദിപ്പിക്കുന്നവ കൂടുതൽ ആരോഗ്യ പ്രശ്‌നങ്ങൾ ഉണ്ടാക്കുമെന്ന് വിദഗ്ദ്ധർ പറയുന്നു. മില്ലി ഗ്രാമിന് പോലും വലിയ വിലയായതിനാൽ ലാഭം കൂട്ടാനായി ചെറുകിട കച്ചവടക്കാർ കർപ്പൂരം, പഞ്ചസാര എന്നിവ എം.ഡി.എം.എ.യിൽ ചേർത്ത് വിൽപ്പന നടത്താറുണ്ട്.
( എം.ഡി.എം.എ. വിറ്റുനടന്ന പോലീസുകാരനും ഭർത്താവിനെ കുടുക്കാൻ സ്‌കൂട്ടറിൽ ഒളിപ്പിച്ചു വെച്ച പഞ്ചായത്തംഗത്തെക്കുറിച്ചും അറിയാം അടുത്ത ഭാഗത്തിൽ )