മയക്കുമരുന്ന് കേസ്: ടാൻസാനിയൻ ഹൈക്കോടതി ജഡ്ജിയുടെ മകന് ജാമ്യം
മയക്കുമരുന്ന് കേസിൽ ടാൻസാനിയൻ ഹൈക്കോടതി ജഡ്ജിയുടെ മകനുൾപ്പെടെ രണ്ട് വിദേശ വിദ്യാർത്ഥികൾക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു.
പഞ്ചാബിലെ ലൗലി പ്രൊഫഷണൽ യൂണിവേഴ്‌സിറ്റിയിലെ വിദ്യാർത്ഥികളായ ഡേവിഡ് എൻടെമി കിലെകമജെങ്കയ്ക്കും അദ്ദേഹത്തിന്റെ സഹപാഠിയായ അറ്റ്ക ഹരുൺ മ്യോംഗയ്ക്കുമാണ് ജാമ്യം ലഭിച്ചത്.
ടാൻസാനിയൻ ഹൈക്കോടതി ജഡ്ജിയായ എൻടെമി എൻ കിലെകമജെങ്കയുടെ മകനാണ് ഡേവിഡ്. ജസ്റ്റിസ് ബെച്ചു കുര്യൻ തോമസിന്റെ ബെഞ്ചാണ് ജാമ്യഹർജികൾ അനുവദിച്ചത്.
കോഴിക്കോട് കുന്നമംഗലം പോലീസ് 221.89 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തതിനെ തുടർന്നാണ് കേസ് രജിസ്റ്റർ ചെയ്തത്. കോൾ ഡീറ്റെയിലുകളും ബാങ്ക് ഇടപാടുകളും പരിശോധിച്ചുള്ള അന്വേഷണത്തിൽ വ്യാപകമായ അറസ്റ്റുകൾ നടന്നു.
നാല് മാസത്തിനുള്ളിൽ ഏകദേശം 50 ലക്ഷം രൂപയുടെ സാമ്പത്തിക ഇടപാടുകൾ പ്രതികൾ നടത്തിയെന്നായിരുന്നു ആരോപണം.
ടാൻസാനിയയിൽ താമസിക്കുന്ന ഒരു മുൻ വിദ്യാർത്ഥിയുടെ നിർദേശപ്രകാരമാണ് ഈ ഇടപാടുകൾ നടന്നതെന്നും അന്വേഷണ സംഘം ആരോപിച്ചു.
അന്വേഷണം ടാൻസാനിയൻ വിദ്യാർത്ഥികളായ ഡേവിഡ് നെറ്റെമി കിലെകമാംഗെ, അറ്റ്ക ഹരുണ മ്യോംഗ, ഫ്രാങ്ക് ചികെൻസി ഖച്ചുക്വി എന്നിവരിലേക്കാണ് എത്തിയത്.
ഡേവിഡ് നെറ്റെമി കിലെകമാംഗെ ടാൻസാനിയൻ ഹൈക്കോടതി ജഡ്ജിയായ എൻടെമി കെ കിലെകമാംജെംഗയുടെ മകനാണെന്നും, അറ്റ്ക ഹരുണ മ്യോംഗ സീനിയർ റവന്യൂ ടാക്സ് ഓഫീസറായ ഹരുണ എസ് മ്യോംഗയുടെ മകളാണെന്നും കോടതി രേഖകളിൽ പറയുന്നു.
ബ്രയാൻ എന്ന മുൻ സുഹൃത്തിന്റെ നിർദേശപ്രകാരമാണ് പണമിടപാടുകൾ നടത്തിയതെന്ന ആരോപണവും അന്വേഷണത്തിലുണ്ട്.
എന്നാൽ, ഒറ്റപ്പെട്ട പണമിടപാടുകളുടെ അടിസ്ഥാനത്തിൽ മാത്രം മറ്റ് സ്ഥിരീകരണ തെളിവുകളില്ലാതെ മയക്കുമരുന്ന് കേസിലെ ഗുരുതര കുറ്റങ്ങൾ സ്ഥാപിക്കാൻ കഴിയില്ലെന്ന നിലപാടാണ് കോടതി സ്വീകരിച്ചത്.
ഇതോടൊപ്പം, പഞ്ചാബിൽ നിന്ന് പ്രതികളെ അറസ്റ്റ് ചെയ്തപ്പോൾ അറസ്റ്റ് കാരണങ്ങൾ യഥാസമയം അറിയിക്കാത്തത് ഭരണഘടനയും സുപ്രീംകോടതി വിധികളും ഉറപ്പുനൽകുന്ന അവകാശങ്ങളുടെ ലംഘനമാണെന്നും കോടതി നിരീക്ഷിച്ചു.
ജാമ്യ വ്യവസ്ഥകൾ പ്രകാരം, കോടതിയുടെ മുൻകൂർ അനുമതിയില്ലാതെ പ്രതികൾക്ക് രാജ്യം വിടാൻ പാടില്ല. പാസ്‌പോർട്ടുകൾ കോടതിയിൽ സമർപ്പിക്കണം. താമസസ്ഥലവും യാത്രാ വിവരങ്ങളും അന്വേഷണ ഉദ്യോഗസ്ഥനെ ഇടയ്ക്കിടെ അറിയിക്കണമെന്നും കോടതി നിർദേശിച്ചു.
ജാമ്യഹർജികളിൽ ഹർജിക്കാർക്കുവേണ്ടി അഭിഭാഷകരായ ഷൈജൻ സി. ജോർജ്, കെ. എം. തോമസ്, വിനയ് ജോൺ, അജയ് രമേശ് എന്നിവർ ഹാജരായി.
English Summary
The Kerala High Court granted bail to two foreign students, including the son of a Tanzanian High Court judge, in a drug-related case. The case was registered after police seized 221.89 grams of MDMA in Kozhikode. While investigators alleged large financial transactions linked to drug trafficking, the court ruled that monetary transfers alone, without corroborative evidence, were insufficient to establish such serious offences. The court also found procedural lapses in the arrest, leading to the grant of bail with strict conditions.
drug-case-tanzanian-high-court-judges-son-granted-bail-kerala
drug case, MDMA seizure, Kerala High Court, bail granted, Tanzanian student, Lovely Professional University, Kozhikode police, narcotics case









