ചോക്ലേറ്റ് കമ്പനികൾ കൊക്കോ ശേഖരണം കുറച്ചതോടെ ഒരാഴ്ച്ചക്കിടെ കൊക്കോ വിലയിൽ വലിയ ഇടിവ് 660 രൂപ വിയുണ്ടായിരുന്ന ഉണങ്ങിയ കൊക്കോ 580-590 രൂപയ്ക്കാണ് ഇപ്പോൾ ശേഖരിക്കുന്നത്. 130 രൂപ വിലയുണ്ടായിരുന്ന പച്ച കൊക്കോ 100-110 രൂപയുമായി.
ചോക്ലേറ്റ് കമ്പനികളുടേയും ഇടനില നിൽക്കുന്ന ലോബികളുടേയും ഇടപെടലാണ് ഉത്പാദനം കുറഞ്ഞു നിൽക്കുന്ന സമയത്തും കൊക്കോ വില ഇടിയാൻ കാരണമാകുന്നത്.
ഉത്പാദനവും ഇറക്കുമതിയും കുറഞ്ഞതിനാൽ മുൻവർഷം അപ്രതീക്ഷിതമായി കൊക്കോ വില കുതിച്ചു കയറുകയായിരുന്നു. 2024 മേയിലാണ് കൊക്കോ വില റെക്കോഡിടുന്നത്. അന്ന് 1000-1000 രൂപവരെ ഉണങ്ങിയ കൊക്കോയ്ക്ക് ലഭിച്ചിരുന്നു. പച്ച കൊക്കോയ്ക്ക് 270 രൂപയും വിലയുണ്ടായിരുന്നു.
മേയ് മുതൽ സെപ്റ്റംബർ വരെയാണ് മലഞ്ചരക്ക് കമ്പോളങ്ങളിൽ കൂടുതലായി കൊക്കൊ എത്തുന്നത്. ഹൈറേഞ്ചിലെ വ്യാപാരികളിൽ നിന്നും പാൽ ഉത്പന്നങ്ങളും ചോക്ലേറ്റും നിർമിക്കുന്ന സഹകരണ സംഘങ്ങളുടെയും പ്രൈവറ്റ് കമ്പനികളുടെയും ഏജൻസികൾ കൊക്കൊ ശേഖരിച്ച് ഗുജറാത്ത്, ബോംബെ, ഡൽഹി എന്നിവിടങ്ങളിലെ ഫാക്ടറികളിലേയ്ക്കാണ് കയറ്റി അയക്കുന്നത്.
ഇടക്കാലത്ത് അണ്ണാൻ , മരപ്പട്ടി ശല്യവും കീടബാധയും മൂലം ഇടുക്കിയിൽ കർഷകർ വ്യാപകമായി കൊക്കോ കൃഷി ഉപേക്ഷിച്ചിരുന്നു. എന്നാൽ വില വർധിച്ചതോടെ തോട്ടങ്ങളിലുള്ള കൊക്കോ ചെടികൾക്ക് മികച്ച പരിചരണമാണ് കൊക്കോ കർഷകർ നൽകിയത്. വിലയിടിവ് കർഷകർക്കും കൊക്കോ സംഭരിച്ച ചെറുകിട വ്യാപാരികൾക്കും തിരിച്ചടിയാകും.