പ്രസ് മീറ്റിൽ ഫോൺ വിളിച്ച് നിർദേശങ്ങൾ നൽകിയ അജ്ഞാതൻ വെളിച്ചത്ത് വന്നു…ആരോഗ്യമന്ത്രിയെ കണ്ടു, വിവാദത്തിൽ ക്ഷമ ചോദിച്ചു, ആരെയും കുറ്റപ്പെടുത്താനില്ലെന്ന് ഡോ ഹാരിസ്
തിരുവനന്തപുരം: ഡോ. സി.എച്ച്.ഹാരിസിൻ്റെ ആരോപണങ്ങൾക്ക് മറുപടിയുമായി തിരുവനന്തപുരം മെഡിക്കൽ കോളജ് പ്രിൻസിപ്പലും സൂപ്രണ്ടും പ്രസ് മീറ്റ് നടത്തുന്നതിനിടെ അവരെ ഫോണിൽ വിളിച്ചത് താനാണെന്ന് ഡിഎംഇ ഡോ.വിശ്വനാഥൻ. വിദഗ്‌ധസമിതിയുടെ റിപ്പോർട്ടിനെ തുടർന്നാണ് അന്വേഷണമെന്നും ഇക്കാര്യം മാത്രം പറഞ്ഞാൽ മതിയെന്നുമാണ് ഫോണിൽ നിർദേശിച്ചതെന്ന് ഡോ. വിശ്വനാഥൻ പറഞ്ഞു.
വിവാദങ്ങൾക്കൊടുവിൽ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ യൂറോളജി വിഭാഗം മേധാവി ഡോ. ഹാരിസ് ചിറക്കൽ വീണ്ടും ജോലിയിലേക്ക് തിരികെയെത്തി. തനിക്കെതിരെയുള്ള അന്വേഷങ്ങൾക്കിടയിൽ ആരോഗ്യ പ്രശനം ചൂണ്ടിക്കാട്ടി നാലാം തീയതി മുതൽ എട്ടാം തീയതിവരെ ഡോ. ഹാരിസ് സർവീസിൽ നിന്നും അവധിയെടുത്തിരുന്നു. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ഉപകരണം കാണാതായ സംഭവത്തിൽ അടക്കം അന്വേഷണം നടക്കട്ടെയെന്നും താൻ തുറന്ന പുസ്തകമാണെന്നും ഡോ. ഹാരിസ് പറഞ്ഞു. താനില്ലാതെ ആയാലും തനിക്ക് പ്രശ്നമില്ല. ഏതുരീതിയിലുള്ള അന്വേഷണത്തെയും ഭയക്കുന്നില്ല.
അന്വേഷണ സമിതിയെ അവിശ്വസിക്കുന്നില്ലെന്നും ആരോഗ്യ മന്ത്രി നേരിൽ വന്ന് കണ്ട് സംസാരിച്ചിരുന്നതായും ഹാരിസ് പറഞ്ഞു. വിവാദങ്ങൾ ദു:ഖമുണ്ടാക്കിയെന്ന് ആരോഗ്യമന്ത്രി പറഞ്ഞെന്നും ഇക്കാര്യത്തിൽ ആരോഗ്യമന്ത്രിയോട് ക്ഷമപറഞ്ഞു. തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലെ ഉപകരണ ക്ഷാമവുമായി ബന്ധപ്പെട്ട വിവാദത്തിൽ ആരോഗ്യ മന്ത്രിയോട് ക്ഷമപറഞ്ഞതായി ഡോ. ഹാരിസ് ചിറക്കൽ വ്യക്തമാക്കി. താൻ ഉന്നയിച്ച കാര്യങ്ങൾ സർക്കാരിനെതിരെ അല്ലെന്നും, ആരോഗ്യ മന്ത്രി നേരിട്ട് വന്ന് സംസാരിച്ചുെന്നും, വിവാദം ദുഃഖമുണ്ടാക്കിയെന്ന് മന്ത്രി അറിയിച്ചതായും പറഞ്ഞു.
മെഡിക്കൽ കോളജിൽ ഉപകരണം കാണാതായ സംഭവത്തിൽ അടക്കം ഏതുവിധത്തിലുള്ള അന്വേഷണത്തെയും താൻ ഭയക്കുന്നില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ഉദ്യോഗസ്ഥ തലത്തിൽ ഫയലുകൾ നീങ്ങാതിരുന്നതാണ് പ്രശ്നമെന്നും, സർക്കാർ തനിക്ക് പിന്തുണ നൽകുന്നുണ്ടെന്നും, അന്വേഷണം നടത്തുന്ന സമിതിയെ അവിശ്വസിക്കുന്നില്ലെന്നും ഡോ. ഹാരിസ് പറഞ്ഞു. അവധിക്കു ശേഷം ജോലിയിൽ പ്രവേശിക്കുന്നതിന് മുമ്പാണ് അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചത്.
പത്രസമ്മേളനത്തിനിടെ നിരന്തരം വിളിച്ച് നിർദേശം നൽകിയ ആ സാർ ആരാണ്? സഹപ്രവർത്തകരെ ഉപയോഗിച്ച് ഹാരിസിനെ കള്ളനാക്കാനുള്ള നീക്കം പോളിച്ച് സോഷ്യൽ മീഡിയ
തിരുവനന്തപുരം: ഡോ. ഹാരിസ് ചിറക്കലിനെ സംശയനിഴലിലാക്കി തിരുവനന്തപുരം മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ പികെ ജബ്ബാറും സൂപ്രണ്ട് ബിഎസ് സുനിൽ കുമാറും നടത്തിയ വാർത്താ സമ്മേളനം നിയന്ത്രിച്ചത് മറ്റാരോ ആണെന്ന് ആരോപണം. വാർത്ത സമ്മേളനത്തിനിടെ നിരന്തരം ഇരു ഡോക്ടർമാർക്കും ഫോണിലേക്ക് നിർദ്ദേശങ്ങൾ എത്തിക്കൊണ്ടിരുന്നു. ഡോക്ടർ ഹാരിസ് ചിറക്കലിനെ കള്ളനാക്കാനുള്ള ഗൂഡാലോചന എന്ന സംശയത്തിന് ബലം നൽകുന്നതാണ് ഈ നീക്കങ്ങൾ
സംശയത്തിന്റെ കാരണങ്ങൾ
വാർത്താസമ്മേളനത്തിനിടെ പ്രിൻസിപ്പലിനും സൂപ്രണ്ടിനും ഉന്നത പദവിയിലുള്ള ഒരാളിൽ നിന്ന് ഫോൺ കോൾ ലഭിച്ചതായാണ് വിവരം.
ആദ്യം പ്രിൻസിപ്പലിന്റെ ഫോൺ മുഴങ്ങി, സംസാരിച്ചതിനു പിന്നാലെ അദ്ദേഹത്തിന്റെ പ്രസ്താവനയിൽ മാറ്റം വന്നു.
തുടർന്ന് സൂപ്രണ്ടിന്റെ ഫോണിലേക്കും കോൾ എത്തി. ഡോ. ഹാരിസിനെതിരായ അന്വേഷണറിപ്പോർട്ട് മുഴുവനായും വായിക്കണമെന്ന് നിർദ്ദേശം ലഭിച്ചതായും, പ്രത്യേകിച്ച് “ഒരു ഉപകരണം നഷ്ടപ്പെട്ടതായി ഹാരിസ് സമ്മതിച്ചു” എന്ന ഭാഗം വായിക്കാൻ നിർദ്ദേശിച്ചതായും ആരോപണം.
ഇത് ഡോ. ഹാരിസിനെ കുടുക്കാനുള്ള ശ്രമമാണെന്നും, അതിന് പിന്നിൽ ആരാണെന്ന് വ്യക്തമാക്കേണ്ടത് പ്രിൻസിപ്പലിന്റെയും സൂപ്രണ്ടിന്റെയും ഉത്തരവാദിത്വമാണെന്നും വിമർശകർ പറയുന്നു. ഇല്ലെങ്കിൽ സംശയത്തിന്റെ മുന ആരോഗ്യ മന്ത്രി വീണാ ജോർജിന്റെ ഓഫീസിലേക്കായിരിക്കും തിരിയുക.
പശ്ചാത്തലം
മെഡിക്കൽ കോളേജിലെ മരുന്ന് ക്ഷാമം, ശസ്ത്രക്രിയാ ഉപകരണങ്ങളുടെ കുറവ് തുടങ്ങിയ വിഷയങ്ങൾ പൊതുവിൽ തുറന്നുപറഞ്ഞ ഡോ. ഹാരിസിന് ആദ്യം പൊതുജന പിന്തുണയും സർക്കാർ പിന്തുണയും ലഭിച്ചിരുന്നു. എന്നാൽ പിന്നീട് അദ്ദേഹത്തെ “നിയന്ത്രിക്കാനുള്ള” നീക്കങ്ങളാണ് നടന്നതെന്നാണ് ആരോപണം. കള്ളനെന്ന മുദ്ര പതിപ്പിച്ച് അപകീർത്തിപ്പെടുത്തുക ആയിരുന്നു ലക്ഷ്യമെന്നാണ് വിമർശനം.
മോർസിലോസ്കോപ്പ് വിവാദം
മെഡിക്കൽ കോളേജിലെ പ്രശ്നങ്ങൾ അന്വേഷിക്കാൻ രൂപീകരിച്ച സമിതി, മരുന്ന്-ഉപകരണ ക്ഷാമം അവഗണിച്ച് യൂറോളജി വിഭാഗത്തിലെ മോർസിലോസ്കോപ്പ് കാണാതായ സംഭവം മാത്രമാണ് റിപ്പോർട്ടിൽ പ്രധാനമായി ഉൾപ്പെടുത്തിയത്. ആരോഗ്യ മന്ത്രി വീണാ ജോർജ് തന്നെ വിഷയത്തിൽ പ്രതികരിക്കുകയും, ഹാരിസിന് കാരണം കാണിക്കൽ നോട്ടീസ് നൽകുകയും ചെയ്തു.
അവധിക്കിടെ ഓഫീസ് പരിശോധന
ഹാരിസ് അവധിയിലായിരിക്കെ അദ്ദേഹത്തിന്റെ ഓഫീസ് പരിശോധനയ്ക്ക് വിധേയമാക്കുകയും, പിന്നീട് മറ്റൊരു പൂട്ടിട്ട് പൂട്ടുകയും ചെയ്തു. ഹാരിസ് ഇത് വ്യക്തിപരമായ ആക്രമണമെന്ന് ആരോപിച്ചു. പ്രിൻസിപ്പലും സൂപ്രണ്ടും പിന്നീട് വിശദീകരണവുമായി എത്തിയപ്പോൾ, കണ്ടുപിടിച്ച ഉപകരണം മോർസിലോസ്കോപ്പ് ആണെന്ന് സ്ഥിരീകരിച്ചിട്ടില്ലെന്നും, ആദ്യ പരിശോധനയിൽ കാണാതിരുന്ന ഒരു ബോക്സ് രണ്ടാം ദിവസം കണ്ടെത്തിയെന്നും അവർ പറഞ്ഞു. സിസിടിവി ദൃശ്യങ്ങളിൽ ഒരാൾ മുറിയിലേക്ക് പ്രവേശിക്കുന്നതായി കണ്ടെത്തിയതായും വിവരിച്ചു.
ഉത്തരം ലഭിക്കാത്ത ചോദ്യങ്ങൾ
അവധിയിലുള്ള ഡോക്ടറുടെ മുറി അദ്ദേഹത്തെ അറിയിക്കാതെ പരിശോധിച്ചത് എന്തിന്?
ജോലിയിൽ തിരികെയെത്തുന്ന ദിവസം അദ്ദേഹത്തിന്റെ സാന്നിധ്യത്തിൽ പരിശോധന നടത്താത്തത് എന്തിന്?
സഹപ്രവർത്തകരെ ഉപയോഗിച്ച് ഹാരിസിനെ കള്ളനാക്കാനുള്ള ഗൂഡാലോചന നടന്നിട്ടുണ്ട് എന്ന് വ്യക്തമാക്കുന്നതാണ് ഈ ഇടപെടലുകളെന്നാണ് സോഷ്യൽ മീഡിയയിൽ വരുന്ന പ്രതികരണങ്ങൾ. ഇത് നടത്തിയത് ആരാണ് എന്ന് വ്യക്തമാക്കേണ്ടത് പ്രിൻസിപ്പലും സൂപ്രണ്ടുമാണ്. അല്ലെങ്കിൽ സംശയം നീളുക ആരോഗ്യമന്ത്രി വീണ ജോർജിന്റെ ഓഫീസിലേക്കാകും.
ENGLISH SUMMARY:
Director of Medical Education (DME) Dr. Vishwanathan has confirmed that he called the principal and superintendent of Thiruvananthapuram Medical College while they were holding a press meet in response to Dr. C.H. Harris’s allegations. He stated that he instructed them over the phone to simply mention that an investigation should be conducted following the expert committee’s report.









