ആത്മഹത്യ ഒന്നിനും പരിഹാരമല്ല. എന്നാൽ, ചില സമയങ്ങളിൽ മനുഷ്യർ അത് മറന്നു പ്രവർത്തിക്കുന്നു. അത്തരമൊരു സങ്കടകരമായ വർത്തയാണിപ്പോൾ പുറത്തുവരുന്നത്. ഭാര്യ ആത്മഹത്യ ചെയ്തതിൽ മനംനൊന്ത് ഭർത്താവ് അതേ ആശുപത്രിയുടെ എക്സ്റേ മുറിയിൽ തൂങ്ങിമരിച്ചു. ആലങ്ങാട് കൊങ്ങോർപ്പിള്ളി ശാസ്താംപടിക്കൽ വീട്ടിൽ മരിയ റോസ് (21), ഭർത്താവ് ഇമ്മാനുവൽ (29) എന്നിവരാണു മരിച്ചത്. (Distraught over his wife’s suicide, the husband hanged himself in the x-ray room of the same hospital)
സംഭവം ഇങ്ങനെ:
മുളവുകാട് സ്വദേശിയായ ഇമ്മാനുവലിന് ഇന്റീരിയർ ഡെക്കറേഷൻ ജോലിയായിരുന്നു. കൊങ്ങോർപ്പിള്ളി പഴമ്പിള്ളി ചുള്ളിക്കാട്ട് വീട്ടിൽ ബെന്നിയുടെ മകളാണു മരിയ. വിവാഹശേഷമാണ് ഇവർ കൊങ്ങോർപ്പിള്ളിയിൽ താമസമാക്കിയത്.
ശനിയാഴ്ച വൈകിട്ടാണു മരിയ വീടിനുള്ളിൽ ആത്മഹത്യയ്ക്കു ശ്രമിച്ചത്. ഭർത്താവ് ഇത് കണ്ടയുടൻ മഞ്ഞുമ്മലിലുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. എന്നാൽ രാത്രി പത്തരയോടെ മരിയ മരണത്തിനു കീഴടങ്ങി. ഇതിനുപിന്നാലെ സ്വകാര്യ ആശുപത്രിയുടെ എക്സ്റേ മുറിയിൽ കയറി ഇമ്മാനുവേൽ തൂങ്ങിമരിക്കുകയായിരുന്നു.
പുലർച്ചെ മൂന്നു മണിയോടെയാണ് ആശുപത്രി ജീവനക്കാർ ഇമ്മാനുവലിനെ കണ്ടെത്തിയത്. കണ്ടയുടൻ ജീവനക്കാർ അത്യാഹിത വിഭാഗത്തിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഒന്നര വയസ്സുള്ള ഒരു കുട്ടിയും 28 ദിവസം പ്രായമുള്ള ഒരു കുട്ടിയും ഇവർക്കുണ്ട്. 3 വർഷം മുൻപായിരുന്നു ഇവരുടെ പ്രണയ വിവാഹം.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ലൈൻ നമ്പരുകൾ – 1056, 0471- 2552056)