തിരുവല്ല: പീഡനക്കേസിൽ പ്രതിയായ തിരുവല്ലയിലെ പ്രാദേശിക സി.പി.എം നേതാവിനെ തിരിച്ചെടുത്തതിൽ അതൃപ്തി. തിരുവല്ലയിലെ ലോക്കൽ കമ്മിറ്റി അംഗം സി.സി.സജിമോനെ തിരിച്ചെടുത്ത നടപടിക്ക് എതിരെയാണ് പാർട്ടിക്കുള്ളിലും പീഡനത്തിന് ഇരയായ യുവതിയുടെ ബന്ധുക്കൾക്കിടയിലും കടുത്ത പ്രതിഷേധം ഉയരുന്നത്.
മുൻപ് കോട്ടാലി ബ്രാഞ്ച് സെക്രട്ടറിയും തിരുവല്ല ടൗൺ നോർത്ത് ലോക്കൽ കമ്മിറ്റി അംഗവുമായിരുന്നു. കേന്ദ്രകമ്മിറ്റി അംഗം കെ.കെശൈലജ അടക്കമുള്ളവരുടെ സാന്നിധ്യത്തിൽ ചേർന്ന നേതൃയോഗം കഴിഞ്ഞഡിസംബറിലാണ് ഇയാളെ പുറത്താക്കിയത്.
എന്നാൽ, പുറത്താക്കൽ നടപടി കൺട്രോൾ കമ്മീഷൻ റദ്ദാക്കിയതോടെയാണ് പാർട്ടിയിലേക്ക് തിരിച്ചെടുത്തത്. ഒരു തെറ്റിൽ രണ്ട് നടപടി വേണ്ടെന്ന് ചൂണ്ടികാണിച്ചാണ് കമ്മീഷൻ പുറത്താക്കൽ നടപടി റദ്ദാക്കിയത്. തിരുവല്ലയിലെ പാർട്ടി ഔദ്യോഗിക വിഭാഗമാണ് തിരിച്ചെടുക്കാൻ ചരട് വലിച്ചത് എന്നാണ് എതിർപക്ഷത്തിന്റെ ആരോപണം.
2018ൽ വിവാഹിതയായ സ്ത്രീയെ പീഡിപ്പിച്ചു ഗർഭിണിയാക്കിയ കേസിലും ഡി.എൻ.എ പരിശോധനയിൽ ആൾമാറാട്ടം നടത്തിയതിലും സജിമോൻ പ്രതിയാണ്. 2022ൽ സി.പി.എം വനിതാ നേതാവിനെ കാറിൽ കയറ്റിക്കൊണ്ടുപോയി ലഹരി നൽകി നഗ്ന വീഡിയോ ചിത്രീകരിച്ച് പ്രചരിപ്പിച്ച കേസിലും പ്രതിയായിരുന്നു.