കൊല്ലം: വാഹനം പാർക്ക് ചെയ്തതുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടർന്ന് അഞ്ചൽ ഇടമുളയ്ക്കലിൽ കൂട്ടത്തല്ല്. സംഘര്‍ഷത്തിൽ നാല് പേര്‍ക്ക് പരിക്കേറ്റു. തുമ്പിക്കുന്ന് സ്വദേശി ഷാനവാസും, സുഹൃത്ത് റിയാസും അഞ്ചൽ താഴമേൽ സ്വദേശി അഷ്കറും സുഹൃത്ത് അനിയും തമ്മിലാണ് സംഘർഷം നടന്നത്. ഞായറാഴ്ച ഉച്ചയ്ക്കായിരുന്നു സംഭവം.
വീട് നിർമാണം നടക്കുന്ന സ്ഥലത്തേക്ക് വെള്ളം കൊണ്ടുവന്ന വാഹനം മറ്റ് വാഹനങ്ങൾക്ക് പോകാൻ സ്ഥലമില്ലാത്ത തരത്തിൽ റോഡരികിൽ നിർത്തിയിട്ടത് ചോദ്യം ചെയ്തതിന് പിന്നാലെയാണ് ആക്രമണം നടന്നത്. പിക്കപ്പിൻ്റെ ഡ്രൈവറായ അഷ്കറും ബൈക്കിൽ വരികയായിരുന്ന ഷാനവാസും തമ്മിലുണ്ടായ വാക്കേറ്റം മർദ്ദനമായി. തടയാൻ എത്തിയ പനച്ചവിള സ്വദേശി അനിയെ തടിക്കഷണം കൊണ്ട് അടിച്ചു വീഴ്ത്തി. റിയാസിന്‍റെ തലയ്ക്ക് അടിക്കുകയും ചെയ്തു. ഇയാൾക്ക് ആഴത്തിൽ മുറിവേറ്റിട്ടുണ്ട്.
ഷാനവാസിനേയും സുഹൃത്ത് റിയാസിനേയും പുനലൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിരിക്കുകയാണ്. ടിക് ടോകിൽ വീഡിയോ ഇട്ടതിന് ഭാര്യയെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് ഷാനവാസ്. പരിക്കേറ്റ മറ്റുള്ളവരുടേയും മൊഴിയെടുത്ത ശേഷം കേസെടുക്കുമെന്ന് അഞ്ചൽ പോലീസ് അറിയിച്ചു.