വയനാട്ടിലെ ഉരുള്‍പൊട്ടലില്‍ എല്ലാം നഷ്ടപ്പെട്ടവർക്കായി മികച്ച പുനരധിവാസ പദ്ധതി നടപ്പാക്കാന്‍ മുഖ്യമന്ത്രി വിളിച്ച സര്‍വകക്ഷിയോഗത്തില്‍ തീരുമാനമായി. വീട് നഷ്ടപ്പെട്ടവർക്കായിരിക്കും പ്രഥമ പരിഗണനയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ സർവകക്ഷിയോഗത്തിൽ അറിയിച്ചു.Disaster victims of Wayanad will be given a single-storey house of 1000 square feet
പുനരധിവാസത്തിന്‍റെ ഭാഗമായി 1000 ചതുരശ്ര അടിയിൽ ഒറ്റനില വീടാണു നിര്‍മിച്ചു നല്‍കാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നതെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ സര്‍വകക്ഷിയോഗത്തില്‍ പറഞ്ഞു.
ഒരേ രൂപരേഖയിലുള്ള വീടുകളാണ് നിർമിച്ചു നൽകുക. സർക്കാർ ഒരുക്കുന്ന ടൗൺഷിപ്പിപ്പിലായിരിക്കും വീടുകൾ നിർമിക്കുക. ഭാവിയിൽ രണ്ടാംനില പണിയാൻ കഴിയുന്ന വിധത്തിലായിരിക്കും നിർമാണം നടത്തുക.
മാറിത്താമസിക്കേണ്ടി വന്നവരെ രണ്ടാംഘട്ടത്തില്‍ പരിഗണിക്കും. പുനരധിവാസ പാക്കേജില്‍ ജീവനോപാധി ഉറപ്പാക്കും. തൊഴിലെടുക്കാന്‍ കഴിയുന്ന പരമാവധി പേര്‍ക്കു തൊഴില്‍ ഉറപ്പുവരുത്തും.
ബാങ്കുകളില്‍നിന്നും സ്വകാര്യ മേഖലയില്‍ നിന്നും കടമെടുത്തവരുടെ വായ്പ എഴുതിത്തള്ളുകയെന്ന പൊതുനിലപാടിലാണു ബാങ്കിങ്ങ് മേഖല ഇപ്പോള്‍ ഉള്ളത്. റിസര്‍വ് ബാങ്കിനെയും കേന്ദ്ര ധനമന്ത്രാലയത്തെയും ഇക്കാര്യത്തില്‍ ബന്ധപ്പെടും.
എല്ലാ സ്ത്രീകള്‍ക്കും അവര്‍ക്കു താല്‍പര്യമുള്ള തൊഴിലില്‍ ഏര്‍പ്പെടുന്നതിന് ആവശ്യമായ പരിശീലനവും ഇതോടൊപ്പം നല്‍കും.
സ്വകാര്യവ്യക്തികള്‍ കടം ഈടാക്കുന്നതു പൊതുധാരണയ്ക്കെതിരാണ് എന്നതിനാല്‍ ജില്ലാ ഭരണ സംവിധാനം ശക്തമായി ഇടപെടും. സ്പെഷ്യല്‍ പാക്കേജാണ് കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെടുന്നത്. വാടകകെട്ടിടങ്ങളില്‍ കച്ചവടം നടത്തുന്നവരെ കൂടി പുനരധിവാസത്തിന്‍റെ ഭാഗമായി സംരക്ഷിക്കുമെന്നും അദ്ദേഹം പറഞ്ഞു.