തിരുവനന്തപുരം: തിരുവനന്തപുരത്ത് മദ്യലഹരിയിൽ യുവ ഡോക്ടർ ഓടിച്ച വാഹനമിടിച്ച് ഡെലിവറി ബോയ്ക്ക് ദാരുണാന്ത്യം. പാറശാല സ്വദേശി ശ്രീറാം ആണ് അപകടത്തിൽ മരിച്ചത്.
അപകടത്തിൽ ഗുരുതര പരിക്കേറ്റ ഒരാളെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആക്കുളം പാലത്തിൽ കഴിഞ്ഞ ദിവസം രാത്രിയാണ് അപകടം സംഭവിച്ചത്.
മദ്യ ലഹരിയിൽ ഡോക്ടർമാരായ വിഷ്ണു, അതുൽ എന്നിവർ സഞ്ചരിച്ചിരുന്ന വാഹനം ഓൺലൈൻ ഭക്ഷണ വിതരണക്കാരായ യുവാക്കളെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു എന്ന് പോലീസ് പറയുന്നു.
വിഷ്ണുവും അതുലും മദ്യലഹരിയിലായിന്നെന്ന് പോലീസ് പറഞ്ഞു. അതുലിന്റെ അമ്മയുടെ പേരിലാണ് വാഹനം. എന്നാൽ വിഷ്ണുവാണ് വാഹനം ഓടിച്ചിരുന്നത്.
അമിത വേഗതയിൽ പോയ പോയ ജീപ്പ് നിയന്ത്രണം തെറ്റി ബൈക്കിലിടിക്കുകയായിരുന്നു എന്ന് ദൃക്സാക്ഷികൾ പറയുന്നു. സംഭവത്തിന് പിന്നാലെ ഇരുവരെയും തുമ്പ പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.
വാഹനം ഓടിച്ചിരുന്ന വിഷ്ണു സ്വകാര്യ ആശുപത്രിയിൽ ജോലി ചെയ്ത് വരികയാണ്. അതുൽ മെഡിക്കൽ കോളേജിൽ പിജി ചെയ്യുന്നു. അറസ്റ്റിലായ ഇരുവർക്കുമെതിരെ മനപൂർവമായ നരഹത്യയ്ക്ക് കേസെടുക്കുമെന്ന് പൊലീസ് അറിയിച്ചിട്ടുണ്ട്.