ബെംഗളൂരു: വീടിന്റെ ലൊക്കേഷന്‍ തെറ്റായി നല്‍കിയ ഉപഭോക്താവിനെ ഡെലിവറി ബോയ് ക്രൂരമായി മര്‍ദിച്ചു. ബെംഗളൂരു ബെസവേശ്വര നഗറില്‍ മേയ് 21-ാം തീയതിയാണ് സംഭവം.
ശശാങ്ക് എന്നയാള്‍ക്കാണ് മര്‍ദനമേറ്റത്. ശശാങ്ക് ഡെലിവറി ബോയ്ക്ക് നല്‍കിയ ലൊക്കേഷനില്‍ ചെറിയ പിശക് സംഭവിച്ചു. അതിനെച്ചൊല്ലി ശശാങ്കും ഡെലിവറിബോയ് വിഷ്ണു അനിരുദ്ധും തമ്മില്‍ വാക്കേറ്റം നടന്നു. ഇതിനിടെ ശശാങ്കിനെ വിഷ്ണു അസഭ്യം പറയുകയും ചെയ്തു.
തുടർന്ന് തര്‍ക്കം കൈയാങ്കളിയിലേക്ക് നീങ്ങുകയായിരുന്നു. ആക്രമണത്തിൽ കണ്ണിന് സാരമായി പരിക്കേറ്റ ശശാങ്ക് സിസിടിവി ദൃശ്യങ്ങളടക്കം ബെംഗളൂരു പോലീസില്‍ പരാതി നല്‍കി. ഇതിനു പിന്നാലെ വിഷ്ണു അനിരുദ്ധിനെതിരെ പോലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു.
കരുവാരക്കുണ്ടിൽ കടുവയ്ക്ക് മുന്നിൽപ്പെട്ട തൊഴിലാളി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
മലപ്പുറം: കരുവാരക്കുണ്ടില്‍ വീണ്ടും കടുവയെ കണ്ടതായി വിവരം. ഇന്ന് ഉച്ചയോടെ കുണ്ടോടയിലാണ് കടുവയെ കണ്ടത്. ചൂളിക്കുന്ന് എസ്‌റ്റേറ്റിലെ തൊഴിലാളി തച്ചമ്പറ്റ മുഹമ്മദ് കടുവയുടെ മുന്നില്‍ അകപ്പെടുകയായിരുന്നു.
എസ്റ്റേറ്റിലെ ജോലി കഴിഞ്ഞ് മടങ്ങുമ്പോള്‍ റോഡിന് ഏതാനും മീറ്റര്‍ അകലെ കൊക്കോ തോട്ടത്തിൽ വെച്ചാണ് മുഹമ്മദ് കടുവയെ കണ്ടത്. കടുവ മതില്‍ ചാടിക്കടന്ന് പോയി. കടുവയെ കണ്ട് ഭയന്ന മുഹമ്മദ് തിരിഞ്ഞോടുകയും തുടർന്ന് സുഹൃത്തിനെ ഫോണില്‍ വിളിച്ച് വരുത്തി വാഹനത്തിൽ തോട്ടത്തില്‍ നിന്നും രക്ഷപ്പെടുകയുമായിരുന്നു.
വിവരമറിഞ്ഞ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. ബുധനാഴ്ച്ച പാന്ത്ര മദാരി എസ്റ്റേറ്റിലും വ്യാഴാഴ്ച്ച സുല്‍ത്താന എസ്റ്റേറ്റിലും കടുവയെ കണ്ടതായി വിവരം പുറത്തുവന്നിരുന്നു. എന്നാല്‍ ഈ മേഖല മുഴുവന്‍ തിരഞ്ഞിട്ടും വനംവകുപ്പിന് കടുവയെ കണ്ടെത്താൻ കഴിഞ്ഞില്ല.
തുടര്‍ന്ന് മദാരിക്കുണ്ട്, കുനിയന്‍മാട് എന്നിവിടങ്ങളില്‍ കടുവയെ പിടികൂടാനായി കൂട് സ്ഥാപിച്ചിരുന്നു. ഈ ഭാഗങ്ങളില്‍ ഡ്രോണ്‍ നിരീക്ഷണം നടത്തുകയും ചെയ്തു.
ഇതിനു പിന്നാലെയാണ് കിലോമീറ്ററുകള്‍ക്കപ്പുറം കുണ്ടോടയില്‍ കടുവയെ കണ്ടത്. സ്ഥിരമായി വാഹന ഗതാഗതമുളളതും ജനങ്ങള്‍ തിങ്ങിത്താമസിക്കുന്നതുമായ തരിശ്-കക്കറ റോഡിന് സമീപമാണ് ഇപ്പോള്‍ കടുവയെ കണ്ടെത്തിയിട്ടുള്ളത്.