ബാങ്കോക്ക്: മ്യാൻമറിൽ ഭൂചലനത്തിൽ മരിച്ചവരുടെ എണ്ണം 1644 ആയി ഉയർന്നു. 3408 പേർക്ക് പരിക്കേറ്റിട്ടുണ്ട്. 139 പേർ കെട്ടിടാവിഷ്ടങ്ങൾക്കിടയിൽ ഇനിയും കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്.
റോഡുകളും പാലങ്ങളും തകർന്നത് രക്ഷാപ്രവർത്തനങ്ങൾക്കും ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കും തടസമാകുന്നുണ്ട്.
അതിനിടെ മണ്ടാലയിൽ 12 നില കെട്ടിടം തകർന്ന് അവശിഷ്ടങ്ങൾക്കിടയിൽ 30 മണിക്കൂർ കുടുങ്ങിയ സ്ത്രീയെ രക്ഷാപ്രവർത്തകർ ജീവനോടെ പുറത്തെത്തിച്ചിരുന്നു.
ഭൂചലനത്തിൽ എല്ലാം നഷ്ടപ്പെട്ട് നിൽക്കുന്ന മ്യാൻമാറിന് സഹായവുമായി ഇന്ത്യയുടെ ഓപ്പറേഷൻ ബ്രഹ്മ ദുരിതാശ്വാസ സാമിഗ്രികളുമായി രണ്ട് വിമാനങ്ങൾ കൂടി ലാൻഡ് ചെയ്തു.
80 അംഗ എൻഡിആർഎഫ് സംഘത്തെയും118 പേരടങ്ങുന്ന മെഡിക്കൽ സംഘത്തെയും ഇന്ത്യ മ്യാൻമറിലേക്കയച്ചിട്ടുണ്ട്. മ്യാൻമറിലെ 16,000 ഇന്ത്യക്കാർ സുരക്ഷിതരാണെന്ന് വിദേശകാര്യമന്ത്രാലയം അറിയിച്ചു.
പുലർച്ചെ മൂന്നു മണിയോടെയാണ് മ്യാൻമറിന് സഹായവുമായി ആദ്യ വ്യോമസേന വിമാനം ദില്ലിക്കടുത്തെ ഹിൻഡൻ താവളത്തിൽ നിന്ന് പറന്നത്.
പിന്നീട് നാലു വിമാനങ്ങൾ കൂടി മ്യാൻമറിലേക്കയച്ചു.15 ടൺ ദുരിതാശ്വാസ സാമഗ്രികളാണ് ഇന്ത്യ മ്യാൻമറിലെത്തിച്ചത്. എൺപതംഗ എൻഡിആർഎഫ് സംഘം മ്യാൻമർ രക്ഷാപ്രവർത്തനത്തിൽ പങ്കാളികളാകും. ആഗ്രയിൽ നിന്ന് കരസേനയുടെ ഫീൽഡ് ആശുപത്രി സംഘവും മ്യാൻമറിലെത്തും.
ആറ് വനിത ഡോക്ടർമാരും എൺപതംഗ എൻഡിആർഎഫ് സംഘത്തിലുണ്ട്. ആംബുലൻസുകളും ശസ്ത്രക്രിയയ്ക്കും എക്സ്റേക്കും ഉള്ള സൗകര്യങ്ങളും കരസേന എത്തിക്കും.
കൂടാതെ നാല് നാവികസേന കപ്പലുകളും മ്യാൻമറിലേക്ക് തിരിച്ചു. 50 ടൺ ദുരിതാശ്വാസ സാമഗ്രികളാണ് ഈ കപ്പലുകളിൽ കൊണ്ടു പോകുന്നത്. ആവശ്യമായ എല്ലാ സഹായവും പ്രധാനമന്ത്രി വാഗ്ദാനം ചെയ്തെന്ന് സേന ഉദ്യോഗസ്ഥരുടെ സാന്നിധ്യതതിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ വിദേശകാര്യവക്താവ് രൺധീർ ജയ്സ്വാൾ അറിയിച്ചു.