മലപ്പുറം: സാമൂഹിക മാധ്യമം വഴി പരിചയപ്പെട്ട യുവതിയെ പ്രണയം നടിച്ച് പീഡിപ്പിച്ച കേസിൽ പ്രമുഖ വ്ലോഗർ പിടിയിൽ. വഴിക്കടവ് സ്വദേശി ചോയ്തല വീട്ടിൽ ജുനൈദിനെയാണ് മലപ്പുറം പൊലീസ് സ്‌റ്റേഷൻ എസ്.എച്ച്.ഒ പി.വിഷ്ണുവിന്റ നേതൃത്വത്തിലുളള സംഘം ബംഗളൂരുവിൽ നിന്ന് അറസ്റ്റ് ചെയ്തത്.
സോഷ്യൽ മീഡിയ വഴിയാണ് ഇരുവരും പരിചയപ്പെട്ടത്. വിവാഹ വാഗ്ദാനം നൽകിയ ശേഷം രണ്ട് വർഷത്തോളമായി മലപ്പുറത്തെ വിവിധ ലോഡ്ജുകളിലെത്തിച്ച് പീഡിപ്പിക്കുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. യുവതിയുടെ നഗ്ന ഫോട്ടോകൾ സോഷ്യൽ മീഡിയ വഴി പുറത്ത് വിടും എന്ന് യുവതിയെ ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു.
യുവതി നൽകിയ പരാതിയിൽ മലപ്പുറം പൊലീസ് നടത്തിയ അന്വേഷണത്തിൽ പ്രതി വിദേശത്തേക്ക് കടക്കാൻ ശ്രമിച്ചതായി കണ്ടെത്തുകയായിരുന്നു. തുടർന്ന് ബംഗളൂരു എയർപോർട്ട് പരിസരത്ത് നിന്നാണ് പ്രതിയെ പിടികൂടിയത്.
മലപ്പുറം പൊലീസ് ഇൻസ്പെക്ടർ പി. വിഷ്ണു, എസ്.ഐ എസ്.കെ. പ്രിയൻ, എ.എസ്.ഐ തുളസി, പൊലീസുകാരായ ദ്വിദീഷ്, മനുദാസ് രാമചന്ദ്രൻ എന്നിവരാണ് പൊലീസ് സംഘത്തിൽ ഉണ്ടായിരുന്നത്. നിയമനടപടികൾക്ക് ശേഷം പ്രതിയെ മലപ്പുറം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് കോടതിയിൽ ഹാജരാക്കും.