പേരൂർക്കട: മോഷണക്കുറ്റം ആരോപിച്ച് കസ്റ്റഡിയിലെടുത്ത ദളിത് യുവതിക്കു നേരേ പൊലീസിന്റെ കൊടും ക്രൂരത.
കസ്റ്റഡിയിലെടുത്ത വിവരം വീട്ടുകാരെ അറിയിക്കാൻ പോലും അനുവദിക്കാതെ മണിക്കൂറുകളോളമാണ് ഇവരെ പൊലീസ് സ്റ്റേഷനിലിരുത്തിയത്.
കുടിവെള്ളം പോലും നൽകിയില്ലെന്നും ഭീഷണിപ്പെടുത്തി കുറ്റം സമ്മതിപ്പിക്കുകയായിരുന്നു എന്നുമാണ് തിരുവനന്തപുരം പേരൂർക്കട സ്വദേശിനിയായ ബിന്ദുവിൻ്റെ ആരോപണം.
പേരൂർക്കട പൊലീസ് സ്റ്റേഷനിലെ എസ് ഐ പ്രസാദ്, സി.പി.ഒ പ്രസന്നൻ എന്നിവരടക്കം മൂന്ന് ഉദ്യോഗസ്ഥർക്കെതിരെയാണ് ഗുരുതര ആരോപണം ഉയർന്നിട്ടുള്ളത്.
കഴിഞ്ഞ മാസം 23 നാണ് ജോലി ചെയ്യുന്ന വീട്ടിലെ സ്വർണമാല മോഷ്ടിച്ചെന്ന് ആരോപിച്ച് ബിന്ദുവിനെ പൊലീസ് പിടികൂടി കസ്റ്റഡിയിൽ എടുത്തത്.
മാല മോഷ്ടിച്ചില്ലെന്ന് വിശദമാക്കിയതോടെ പിന്നാലെ പെൺമക്കളെയും കേസിൽ കുടുക്കുമെന്ന് ഭീഷണിപെടുത്തി പൊലീസുകാർ കുറ്റം സമ്മതിപ്പിക്കുകയായിരുന്നുവെന്നാണ് ബിന്ദു പറയുന്നത്.
മണിക്കൂറുകൾ പൊലീസ് സ്റ്റേഷനിൽ കഴിയുന്നതിനിടെ വെള്ളം ചോദിച്ചപ്പോൾ ശുചിമുറിയിൽ പോയി കുടിക്കാനായിരുന്നു മറുപടിയെന്നും ബിന്ദു കണ്ണീരോടെ പറഞ്ഞു.
ജോലി കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് ബിന്ദുവിനെ പേരൂർക്കട പൊലീസ് സ്റ്റേഷനിലേയ്ക്ക് വിളിപ്പിക്കുന്നത്. വീട്ടുടമസ്ഥയുടെ രണ്ടര പവൻ മാല മോഷ്ടിച്ചെന്നായിരുന്നു ആരോപണം.
താൻ മോഷ്ടിച്ചിട്ടില്ലെന്ന് ബിന്ദു പൊലീസുകാരുടെ കാലു പിടിച്ചു പറഞ്ഞെങ്കിലും അത് ശ്രദ്ധിച്ചില്ലെന്ന് മാത്രമല്ല കസ്റ്റഡിയിലെടുത്ത കാര്യം പൊലീസ് വീട്ടിലറിയിച്ചുമില്ല.
വീട്ടിലേക്ക് വിളിക്കണമെന്ന ആവശ്യവും പൊലീസുകാർ അനുവദിച്ചില്ലെന്നും ബിന്ദു പറയുന്നു. പിന്നീട് മാല വീണ്ടെടുക്കാൻ ബിന്ദുവുമായി പൊലീസ് വീട്ടിലേയ്ക്കെത്തിയപ്പോൾ മാത്രമാണ് കസ്റ്റഡിയിലാണെന്ന
കാര്യം വീട്ടുകാർ അറിയുന്നത്.