കോഴിക്കോട്: കൈക്കൂലി കേസിൽ പഞ്ചായത്ത് സെക്രട്ടറിക്ക് നാല് വർഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. കോഴിക്കോട് വിജിലൻസ് സ്പെഷൽ ജഡ്ജ് ഷിബു തോമസാണ് ശിക്ഷ വിധിച്ചത്. ചപ്പാത്തി നിർമാണ യൂണിറ്റിന് കച്ചവട ലൈസൻസ് നൽകാനായി 10,000 രൂപ ആവശ്യപ്പെടുകയും പിന്നീട് അത് കുറച്ച് 5,000 രൂപയാക്കി ഉറപ്പിക്കുകയും ചെയ്തെന്നാണ് കേസ്.
കുറ്റ്യാടി വട്ടോളി സൗപർണികയിൽ പി.ടി. പത്മരാജനെയാണ് കോടതി ശിക്ഷിച്ചത്. പേരാമ്പ്ര പഞ്ചായത്ത് സെക്രട്ടറിയായിരിക്കെയാണ് ഇയാൾ കൈക്കൂലി കേസിൽ പിടിയിലായത്. കച്ചവട ലൈസൻസ് നൽകണമെങ്കിൽ കൈക്കൂലിയുമായി 2014 ആഗസ്റ്റ് 27ന് രാവിലെ വരാനാണ് പഞ്ചായത്ത് സെക്രട്ടറി നിർദേശിച്ചത്. അതേസമയം തന്നെ വിജിലൻസ് പത്മരാജനുള്ള കെണി ഒരുക്കിയിരുന്നു.
കോഴിക്കോട് വിജിലൻസ് സ്പെഷൽ ജഡ്ജ് ഷിബു തോമസാണ് പത്മരാജനുള്ള ശിക്ഷ വിധിച്ചത്. നാല് വർഷം കഠിനതടവിനും ഒരു ലക്ഷം രൂപ പിഴയുമാണ് ചുമത്തിയിരിക്കുന്നത്. പിഴയടച്ചില്ലെങ്കിൽ ഒരുവർഷം കഠിനതടവ് അനുഭവിക്കണം. വിവിധ വകുപ്പുകളിൽ മൊത്തം ഏഴ് വർഷം തടവ് വിധിച്ചിട്ടുണ്ടെങ്കിലും ഒന്നിച്ച് നാല് വർഷം അനുഭവിച്ചാൽ മതി. പ്രോസിക്യൂഷനുവേണ്ടി അഡ്വ. എൻ. ലിജീഷ് ഹാജരായി. മുൻ വിജിലൻസ് ഡിവൈ.എസ്.പി കെ. അഷ്റഫാണ് കേസ് അന്വേഷിച്ചത്.