തെരുവു മനുഷ്യന് എല്ലിൻകഷ്ണം നൽകി; യുവാവിന് കോടതിയുടെ കനത്തപിഴ
സോഷ്യൽ മീഡിയയിൽ ശ്രദ്ധിക്കപ്പെടാൻ വേണ്ടി ഏത് ക്രൂരതയും ചെയ്യാൻ മടിക്കാത്ത കണ്ടന്റ് ക്രിയേറ്റർമാർക്ക് ശക്തമായ താക്കീതുമായി മലേഷ്യൻ കോടതി.
തെരുവിൽ കഴിയുന്ന ഒരു മനുഷ്യനെ സഹായിക്കുന്നു എന്ന വ്യാജേന അപമാനിച്ച 23 വയസ്സുകാരനായ ടാങ് സീ ലുക്ക് എന്ന ഇൻഫ്ലുവൻസർക്കാണ് കോടതി 40,000 മലേഷ്യൻ റിംഗിറ്റ് പിഴ ചുമത്തിയത്.
ഏകദേശം 9.2 ലക്ഷം ഇന്ത്യൻ രൂപയോളം വരും ഈ തുക. മനുഷ്യത്വഹീനമായ പ്രവർത്തികൾ വിനോദത്തിനായി സോഷ്യൽ മീഡിയയിൽ ഉപയോഗിക്കുന്ന പ്രവണതകൾക്ക് കനത്ത ശിക്ഷ തന്നെ നൽകണമെന്ന നിരീക്ഷണത്തോടെയാണ് കോടതിയുടെ ഈ വിധി.
2025 ഓഗസ്റ്റിലാണ് വിവാദമായ വീഡിയോ ടാങ് തന്റെ ഇൻസ്റ്റാഗ്രാം, ഡൂയിൻ അക്കൗണ്ടുകൾ വഴി പുറത്തുവിട്ടത്.
‘ഇന്ന് നമ്മൾ ഒരു പുണ്യപ്രവൃത്തി ചെയ്യാൻ പോകുന്നു’ എന്ന ആകർഷകമായ തലക്കെട്ടോടെയാണ് വീഡിയോ ആരംഭിക്കുന്നത്.
വീഡിയോയിൽ മൂന്ന് കൗമാരക്കാർ ചേർന്ന് കെഎഫ്‌സി ചിക്കൻ കഴിക്കുന്നതും, അതിനുശേഷം അവശേഷിച്ച എല്ലിൻ കഷ്ണങ്ങൾ ചോറിൽ കലർത്തി പൊതിഞ്ഞെടുക്കുന്നതും കാണാം.
ഈ എച്ചിൽപ്പൊതി തെരുവിൽ കഴിയുന്ന ഒരു സാധുമനുഷ്യന് ഭക്ഷണമായി നൽകുകയും ഇതാണ് തന്റെ ‘കാരുണ്യ പ്രവർത്തി’ എന്ന് ടാങ് അവകാശപ്പെടുകയും ചെയ്തു.
വീഡിയോ പ്രചരിച്ചതോടെ വലിയ രീതിയിലുള്ള പ്രതിഷേധമാണ് ആഗോളതലത്തിൽ തന്നെ ഉയർന്നത്.
സംഭവം നിയമനടപടിയിലേക്ക് നീങ്ങിയപ്പോൾ പ്രോസിക്യൂഷൻ അതിശക്തമായ വാദങ്ങളാണ് നിരത്തിയത്.
ഒരാളുടെ ദാരിദ്ര്യത്തെയും കഷ്ടപ്പാടുകളെയും വിനോദത്തിനായി ചൂഷണം ചെയ്യുന്നത് ക്രിമിനൽ കുറ്റമായി തന്നെ കാണണമെന്നും ഇതൊരു ജീവകാരുണ്യ പ്രവർത്തിയല്ലെന്നും അവർ കോടതിയിൽ വാദിച്ചു.
തനിക്ക് നൽകിയ ഭക്ഷണപ്പൊതി തുറന്നു നോക്കിയപ്പോൾ വലിയ അവഹേളനമാണ് തോന്നിയതെന്നും വല്ലാത്ത ദേഷ്യം അനുഭവപ്പെട്ടുവെന്നും ഇരയായ വ്യക്തി കോടതിയിൽ മൊഴി നൽകി. ഇതോടെ പ്രതിഭാഗം തീർത്തും പ്രതിരോധത്തിലായി.
ടാങ് കോടതിയിൽ കുറ്റം സമ്മതിക്കുകയും പരസ്യമായി മാപ്പപേക്ഷിക്കുകയും ചെയ്തുവെങ്കിലും ജഡ്ജി ഇളവുകൾ നൽകാൻ തയ്യാറായില്ല.
ഇത്തരം പ്രവണതകൾ സമൂഹത്തിൽ വളരുന്നത് തടയാൻ കർശനമായ ശിക്ഷ തന്നെ വേണമെന്ന് കോടതി ഉത്തരവിട്ടു. പിഴ തുക അടച്ചില്ലെങ്കിൽ നാല് മാസം തടവ് അനുഭവിക്കണമെന്നായിരുന്നു വിധി.
വിധി വന്നതിന് പിന്നാലെ ടാങ് കോടതിയിൽ തന്നെ പിഴ തുക അടച്ചു. തുടർന്ന് തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ നിന്ന് വിവാദ വീഡിയോ നീക്കം ചെയ്യുകയും ഇൻസ്റ്റാഗ്രാമിലൂടെ പരസ്യമായി ക്ഷമാപണം നടത്തുകയും ചെയ്തു.
എന്നാൽ ടാങ്ങിന്റെ മാപ്പപേക്ഷ കൊണ്ട് മാത്രം സോഷ്യൽ മീഡിയയിലെ ജനരോഷം അടങ്ങിയിട്ടില്ല.
ശരിയും തെറ്റും തിരിച്ചറിയാൻ പ്രായമായ ഒരാൾ ഇത്തരമൊരു പ്രവർത്തി ചെയ്തത് മനപ്പൂർവ്വമാണെന്ന് ഭൂരിഭാഗം ആളുകളും അഭിപ്രായപ്പെട്ടു.
മനുഷ്യത്വത്തിന് നിരക്കാത്ത കാര്യങ്ങൾ ചെയ്ത് വൈറലാകാൻ ശ്രമിക്കുന്നവർക്ക് ഈ വിധി ഒരു പാഠമാകണം എന്നാണ് പൊതുവികാരം.
ലൈക്കുകൾക്കും വ്യൂസിനും വേണ്ടി മറ്റുള്ളവരുടെ അന്തസ്സ് തകർക്കാൻ ആരെയും അനുവദിക്കരുത് എന്ന നിലപാടിലാണ് മലേഷ്യൻ സൈബർ നിയമങ്ങളും ഇപ്പോൾ നിലകൊള്ളുന്നത്.
മനുഷ്യന്റെ ആത്മാഭിമാനത്തെ ചോദ്യം ചെയ്യുന്ന ഇത്തരം കണ്ടന്റുകൾക്കെതിരെ ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങളിലും നിയമങ്ങൾ കർശനമാക്കണമെന്ന ആവശ്യം ഈ വാർത്തയ്ക്ക് പിന്നാലെ ശക്തമായിട്ടുണ്ട്.
കണ്ടന്റ് ക്രിയേറ്റർമാർക്ക് സോഷ്യൽ മീഡിയ ഒരു വലിയ പ്ലാറ്റ്‌ഫോം നൽകുന്നുണ്ടെങ്കിലും അത് മറ്റുള്ളവരെ വേദനിപ്പിക്കാനോ അവഹേളിക്കാനോ ഉള്ളതാകരുത് എന്ന വലിയ സന്ദേശമാണ് ഈ മലേഷ്യൻ കോടതി വിധി നൽകുന്നത്.
വരും ദിവസങ്ങളിൽ സമാനമായ രീതിയിൽ വീഡിയോ ചെയ്യുന്നവർക്ക് ഈ സംഭവം ഒരു വലിയ താക്കീതായി മാറും.









