ഒരുമിച്ച് പഠിച്ചു, ഒരുമിച്ച് വളർന്നു, ഒടുവിൽ ഒരേ ദിവസം പ്രിൻസിപ്പൽ പദവിയിലെത്തി ജീവിതത്തിലെ ഏറ്റവും വലിയ നേട്ടം പങ്കിട്ട ദമ്പതികളുടെ കഥ
തിരുവനന്തപുരം: ഒരുമിച്ച് പഠിച്ചു, ഒരുമിച്ച് വളർന്നു, ഒടുവിൽ ഒരേ ദിവസം പ്രിൻസിപ്പൽ പദവിയിലെത്തി ജീവിതത്തിലെ ഏറ്റവും വലിയ നേട്ടം പങ്കിട്ട ദമ്പതികളുടെ കഥ ശ്രദ്ധേയമാകുന്നു. തിരുവനന്തപുരം പള്ളിപ്പുറം സ്വദേശികളായ ഗവ. കോളേജ് അധ്യാപകരായ ഡോ. എം. ഗണേഷും ഡോ. ജി. ആശയും ഒരേ ദിവസം പ്രിൻസിപ്പൽമാരായി നിയമിതരായി.
ഡോ. ഗണേഷ് കരുനാഗപ്പള്ളി ഗവ. കോളേജിലും, ഡോ. ആശ പത്തനംതിട്ട ഇലന്തൂർ ഗവ. ആർട്സ് ആൻഡ് സയൻസ് കോളേജിലുമാണ് പ്രിൻസിപ്പൽമാരായത്. കേരള സർവകലാശാലയിൽ ഗവേഷണ വിദ്യാർത്ഥികളായിരുന്ന സമയത്താണ് ഇരുവരുടെയും സൗഹൃദം ആരംഭിച്ചത്. ഹിന്ദി വിഷയത്തിൽ ഒരേ ഗവേഷണ മേഖലയിൽ പഠനം നടത്തി, ഒരേ ദിവസമാണ് ഗവേഷണ ബിരുദവും നേടിയതും.
2000-ൽ വിവാഹിതരായെങ്കിലും ജോലിയിൽ പ്രവേശനം വ്യത്യസ്ത സമയങ്ങളിലായിരുന്നു. ഡോ. ഗണേഷ് 2000-ൽ അധ്യാപന രംഗത്തേക്ക് കടന്നപ്പോൾ, ഡോ. ആശ 2005-ലാണ് സേവനം ആരംഭിച്ചത്. പിന്നീട് അസിസ്റ്റന്റ് പ്രൊഫസർ, അസോസിയേറ്റ് പ്രൊഫസർ, പ്രൊഫസർ എന്നീ പദവികളിലേക്ക് ഇരുവരും ഏകദേശം ഒരേ സമയത്ത് ഉയർന്നു.
2022-ൽ ഒരുമിച്ച് പ്രിൻസിപ്പൽ നിയമനത്തിനായി അപേക്ഷിച്ചെങ്കിലും നിയമന നടപടികൾ വിവിധ കാരണങ്ങളാൽ നീണ്ടുപോയി. ഒടുവിൽ നാലുവർഷത്തെ കാത്തിരിപ്പിന് ശേഷം കഴിഞ്ഞ ദിവസം സർക്കാർ നിയമനം നൽകിയതോടെ, ഒരേ ദിവസം പ്രിൻസിപ്പൽ പദവി ഇരുവരെയും തേടി എത്തി.
“ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ നിമിഷമാണിത്,” എന്ന് ഡോ. ആശ പ്രതികരിച്ചു. “സാറിനെ ഞാൻ ജീവിതത്തിലും ജോലിയിലും പിന്തുടരുകയായിരുന്നു,” എന്ന അവരുടെ വാക്കുകൾ ഈ ബന്ധത്തിന്റെ ആഴം വ്യക്തമാക്കുന്നു.
മകൻ ആദർശ് ജർമനിയിൽ ജോലി ചെയ്യുന്നു. മകൾ അപർണ പ്ലസ് ടു വിദ്യാർത്ഥിനിയാണ്. മാതാപിതാക്കൾ ഹിന്ദി അധ്യാപകരായിരുന്നിട്ടും മക്കൾ രണ്ടാം ഭാഷയായി മലയാളം തിരഞ്ഞെടുത്തതും ഈ കുടുംബത്തിന്റെ പ്രത്യേകതയാണ്.
English Summary
A couple from Thiruvananthapuram has achieved a rare milestone by becoming college principals on the same day. Dr. M. Ganesh and Dr. G. Asha, who began their journey together as research scholars in Hindi, progressed through their academic careers side by side. After years of teaching and a delayed appointment process, both were appointed as principals simultaneously, marking a proud and inspiring moment in their lives.









