പ്രൊബേഷനിലുള്ള വിവാദ ഉദ്യോഗസ്ഥ പൂജ ഖേദ്കറിന്റെ ഐഎഎസ് സിലക്‌ഷൻ റദ്ദാക്കി യുപിഎസ്‍സി. യുപിഎസ്‍സി പരീക്ഷകൾ എഴുതുന്നതിൽനിന്ന് ആജീവനാന്ത വിലക്കും ഏർപ്പെടുത്തി. യുപിഎസ്‍സി കാരണം കാണിക്കൽ നോട്ടിസ് നൽകിയെങ്കിലും മറുപടി നൽകാനുള്ള തീയതിയായ ജൂലൈ 30നും പ്രതികരിക്കാതിരുന്നതിനെ തുടർന്നാണ് നടപടി. Controversial officer Pooja Khedkar’s IAS selection cancelled
ഐഎഎസ് ലഭിക്കുന്നതിനായി പൂജ, ഒബിസി നോണ്‍ ക്രീമിലെയര്‍ സര്‍ട്ടിഫിക്കറ്റ്, ഭിന്നശേഷി രേഖകള്‍ എന്നിവ ദുരുപയോഗം ചെയ്തതായി കമ്മിഷൻ കണ്ടെത്തി നടപടിക്ക് ശുപാർശ ചെയ്യുകയായിരുന്നു. കേന്ദ്ര പഴ്‌സനല്‍ മന്ത്രാലയം നിയോഗിച്ച ഏകാംഗ അന്വേഷണ കമ്മിഷന്‍ സര്‍ക്കാരിനു റിപ്പോര്‍ട്ട് നൽകിയതിനു പിന്നാലെയാണ് നടപടി.
അഹമ്മദ്‌നഗർ സ്വദേശിയായ പൂജ 2023 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥയാണ്. യുപിഎസ്‍സി പരീക്ഷയിൽ 841-ാം റാങ്കാണ് ഇവർക്ക് ലഭിച്ചത്. പൂണെയിലെ സബ് കലക്ടറായിരുന്ന പൂജയുടെ അധികാര ദുർവിനിയോഗം വാർത്തയായതിനെ തുടർന്നാണ് തട്ടിപ്പുകൾ പുറത്തായത്.
തുടർന്ന് ഇവരെ സ്ഥലം മാറ്റി. പിന്നാലെ ഇവരുടെ സർട്ടിഫിക്കറ്റുകളുടെ ആധികാരികതയെക്കുറിച്ച് സംശയങ്ങളുയർന്നതോടെയാണ് അന്വേഷണം പ്രഖ്യാപിച്ചത്.