കോൺഗ്രസ് പ്രവർത്തകയുടെ മൃതദേഹം സ്യൂട്ട്കേസിൽ കണ്ടെത്തി. ഹരിയാനയിലെ റോഹ്തക് ജില്ലയിലെ സാംപ്ല ബസ് സ്റ്റാൻഡിന് സമീപമാണ് കോൺഗ്രസ് പ്രവർത്തക ഹിമാനി നാർവാലിന്റെ മൃതദേഹം സ്യൂട്ട്കേസിൽ കണ്ടെത്തിയത്. ദുപ്പട്ട കൊണ്ട് കഴുത്ത് മുറുക്കിയ നിലയിലായിരുന്നു മൃതദേഹം.
വിവരം അറിയിച്ചതിനെ തുടർന്ന് പൊലീസ് നടത്തിയ പരിശോധനയിലാണ് സ്യൂട്ട്കേസിൽ മൃതദേഹമാണെന്ന് കണ്ടെത്തിയത്. പോസ്റ്റ്മാർട്ടത്തിനായി റോത്തഗിലെ പി.ജി.ഐ.എം.എസ് ആശുപത്രിയിലേക്ക് പെൺകുട്ടിയുടെ മൃതദേഹം മാറ്റിയിട്ടുണ്ട്.
റോത്തഗിലെ വിജയ് നഗർ മേഖലയിലാണ് ഹിമാനിയുടെ വീട്. രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയിൽ ഹിമാനി പങ്കെടുത്തിരുന്നു.ഹിമാനിയുടെ മരണം അന്വേഷിക്കുന്നതിനായി പ്രത്യേക സംഘത്തെ നിയോഗിക്കണമെന്ന് പാർട്ടി എം.എൽ.എ ബി.ബി ബാത്ര ആവശ്യപ്പെട്ടു.
പാർട്ടിയുടെ എല്ലാ പരിപാടികളിലും സഹകരിക്കുന്നയാളാണ് ഹിമാനിയെന്നും അദ്ദേഹം പറഞ്ഞു.യുവതിയുടെ മരണത്തിൽ മുൻ മുഖ്യമന്ത്രി ഭൂപീന്ദർ സിംഗ് ഹൂഡ അഗാധമായ ഞെട്ടൽ രേഖപ്പെടുത്തി.