ഉദ്യോഗസ്ഥര്‍ ബുദ്ധിമുട്ടിച്ചിട്ടില്ല, നടന്നത് സാധാരണ പരിശോധന; വിശദീകരണവുമായി കോണ്‍ഫിഡന്റ് ഗ്രൂപ്പ്
കൊച്ചി: കോൺഫിഡന്റ് ഗ്രൂപ്പുമായി ബന്ധപ്പെട്ട ഇടങ്ങളിൽ നടന്നത് പതിവ് പരിശോധനകൾ മാത്രമാണെന്ന് കമ്പനി എംഡി ടി. എ. ജോസഫ് വ്യക്തമാക്കി.
പരിശോധനയുമായി ബന്ധപ്പെട്ട് ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥർ ബുദ്ധിമുട്ടിച്ചിട്ടില്ലെന്നും, ഇതിന് വിരുദ്ധമായി പ്രചരിക്കുന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്നും അദ്ദേഹം പറഞ്ഞു.
കമ്പനി ചെയർമാൻ സി. ജെ. റോയിയുടെ മരണത്തിലേക്ക് നയിച്ച കാരണങ്ങളെക്കുറിച്ച് വ്യക്തതയില്ലെന്നും, ഇക്കാര്യം സംബന്ധിച്ച അന്വേഷണം പുരോഗമിക്കുകയാണെന്നും ടി. എ. ജോസഫ് അറിയിച്ചു.
എന്നാൽ കേസ് ഇപ്പോൾ എസ്‌ഐടിയുടെ പരിഗണനയിലായതിനാൽ കൂടുതൽ കാര്യങ്ങൾ വെളിപ്പെടുത്തുന്നതിൽ നിയന്ത്രണമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
പരിശോധനയുടെ പേരിൽ സി. ജെ. റോയിയെ ഉദ്യോഗസ്ഥർ ഭീഷണിപ്പെടുത്തിയെന്ന കുടുംബത്തിന്റെ ആരോപണം ശരിയല്ലെന്നും, കുടുംബത്തിന് യഥാർത്ഥ കാര്യങ്ങൾ അറിയില്ലെന്നും ടി. എ. ജോസഫ് പറഞ്ഞു.
വൈകാരികമായി പ്രതികരിക്കുന്നത് ശരിയല്ലെന്ന് കുടുംബത്തോട് അറിയിച്ചിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. ഇതുവരെ നടന്ന എസ്‌ഐടി അന്വേഷണം തൃപ്തികരമാണെന്നും, അന്വേഷണത്തിൽ പരാതികളൊന്നുമില്ലെന്നും എംഡി കൂട്ടിച്ചേർത്തു.
ബംഗളൂരുവിൽ നടന്നതും പതിവ് ആദായ നികുതി–ജിഎസ്‌ടി പരിശോധനകളാണെന്നും അദ്ദേഹം വ്യക്തമാക്കി.
നവമാധ്യമങ്ങളിലൂടെ സി. ജെ. റോയിയെയും കുടുംബത്തെയും അധിക്ഷേപിക്കുന്ന രീതിയിലുള്ള പ്രചാരണങ്ങൾ ശരിയല്ലെന്നും, യുട്യൂബ് ഉൾപ്പെടെയുള്ള പ്ലാറ്റ്‌ഫോമുകൾ വഴി കുടുംബത്തെ തകർക്കുന്ന വാർത്തകളാണ് വന്നതെന്നും ടി. എ. ജോസഫ് പറഞ്ഞു.
കോൺഫിഡന്റ് ഗ്രൂപ്പിന് ആരോടും പണം നൽകാനില്ലെന്നും, മറിച്ച് വിവിധ ആളുകളിൽ നിന്ന് കമ്പനിക്ക് പണം ലഭിക്കാനുണ്ടെന്നും അദ്ദേഹം പറഞ്ഞു.
സി. ജെ. റോയിയുടെ മരണത്തിന് ശേഷം അദ്ദേഹത്തെ വിമർശിക്കുന്നതിന്റെ കാരണം മനസ്സിലാകുന്നില്ലെന്നും, അദ്ദേഹം ആരുടെയും പണം അപഹരിച്ചിട്ടില്ലെന്നും വ്യക്തമാക്കി.
നിക്ഷേപകരെ കോൺഫിഡന്റ് ഗ്രൂപ്പ് വഞ്ചിച്ചിട്ടില്ലെന്നും, കള്ളക്കടത്ത്, ബെനാമി ഇടപാടുകൾ തുടങ്ങിയ ആരോപണങ്ങൾക്കും അടിസ്ഥാനമില്ലെന്നും ടി. എ. ജോസഫ് പറഞ്ഞു.
വിദേശത്ത് നിന്നും സിനിമാ മേഖലയിൽ നിന്നുള്ളവരിൽ നിന്ന് അനധികൃത നിക്ഷേപങ്ങൾ സ്വീകരിച്ചുവെന്നതിന് തെളിവ് ഹാജരാക്കിയാൽ, ആ തുകയുടെ ഇരട്ടിയോളം തിരികെ നൽകാൻ കമ്പനി തയ്യാറാണെന്നും അദ്ദേഹം അറിയിച്ചു.
സിനിമ മേഖലയിലെ ആരോടും പണം തിരികെ നൽകാനില്ലെന്നും, മറിച്ച് പലർക്കും കമ്പനിക്കു നൽകാനുള്ള തുകകളുണ്ടെന്നും വ്യക്തമാക്കി.
കോൺഫിഡന്റ് ഗ്രൂപ്പിന്റെ പ്രവർത്തനങ്ങൾ സാധാരണ രീതിയിൽ മുന്നോട്ടുപോകുകയാണെന്നും, ഇതിൽ ആശങ്കപ്പെടേണ്ടതില്ലെന്നും എംഡി ടി. എ. ജോസഫ് പറഞ്ഞു.
English Summary
Confident Group Managing Director T. A. Joseph said that the searches conducted at locations linked to the company were routine income tax and GST inspections. He denied allegations of harassment by officials and dismissed reports suggesting otherwise. He also said the reason behind the death of company chairman C. J. Roy is still under investigation and that further comments are restricted as the case is being handled by a Special Investigation Team. The company has denied all allegations of financial wrongdoing and stated that its operations continue as normal.
confident-group-md-ta-joseph-on-it-raids-cj-roy-death-sit-probe
Confident Group, TA Joseph, CJ Roy, income tax inspection, GST raid, SIT investigation, Kerala news, Kochi, corporate news, financial allegations









