കട്ടപ്പനയിലെ അമ്പാടി ഹോട്ടലിൽ ഭക്ഷണവും കറിയും രണ്ടാം തവണയും ചോദിച്ചതിനെ തുടർന്നുണ്ടായ സംഭവത്തിൽ നടന്ന സംഘർഷം സിനിമാക്കഥകളെ വെല്ലുന്നത്. ഹോട്ടലിലെത്തിയ കുടുംബം രണ്ടാം തവണയും ഭക്ഷണം ചോദിച്ചപ്പോൾ തുലയാനായിട്ട് എന്ന് വെയ്റ്റർ പറഞ്ഞതാണ് സംഘർഷത്തിന് തുടക്കമിട്ടത് എന്നാണ് കഴിക്കാനെത്തിയവർ പറയുന്നത്.
പിന്നീട് ഇരുവിഭാഗവും വാക്കേറ്റവും അസഭ്യ വർഷവും നടത്തി . പ്രശ്‌നം രൂക്ഷമായതോടെ കൈയ്യേറ്റവും നടന്നു. തുടർന്ന് ഭക്ഷം കഴിക്കാനെത്തിയ കുടുംബത്തിലെ സ്ത്രീയെ ഉൾപ്പെടെ ഷട്ടർ പൂട്ടിയിട്ട് ഹോട്ടൽ ജീവനക്കാർ സംഘം ചേർന്ന് മർദിച്ചു.
മർദനത്തിൽ ഭക്ഷണം കഴിക്കാനെത്തിയവർക്ക് തലയ്ക്ക് പരിക്കേറ്റു. ജഗ്ഗ് ഉപയോഗിച്ചായിരുന്നു ആക്രമണം. ഹോട്ടൽ ജീവനക്കാർക്കും നേരിയ തോതിൽ തല്ലുകിട്ടി. കട്ടപ്പന പോലീസ് എത്തിയാണ് രംഗം ശാന്തമാക്കി ഇരുകൂട്ടരേയും ആശുപത്രിയിൽ എത്തിച്ചത്.
എന്നാൽ ആശുപത്രിയിൽ എത്തിയതോടെ ഇരുവിഭാഗവും വീണ്ടും ഏറ്റുമുട്ടുകയും അസഭ്യം പറഞ്ഞ ഹോട്ടൽ ജീവനക്കാരനെ ഭക്ഷണം കഴിക്കാനെത്തിയ വണ്ടിപ്പെരിയാർ മ്ലാമല സ്വദേശികളായ കുടുംബത്തിലെ യുവാവ് ആക്രമിച്ച് തലയടിച്ച് പൊട്ടിക്കുകയും ചെയ്തു. ഹോട്ടൽ ജീവനക്കാരന്റെ തലയ്ക്ക് ആക്രമണത്തിൽ ആഴത്തിൽ മുറിവേറ്റു എട്ടു സ്റ്റിച്ചാണ് ഇയാളുടെ തലയ്ക്കുള്ളത്.
പിന്നാലെ കേസുമായി പോലീസ് എത്തിയെങ്കിലും ഇരുവിഭാഗത്തിനെതിരേയും ജാമ്യമില്ലാ വകുപ്പ് വരും എന്നതിനാൽ ഇരുവരും കേസിൽ നിന്നും പിന്മാറി. ആർക്കും പരാതിയില്ലാത്തതിനാൽ സംഭവത്തിൽ കേസ് എടുത്തിട്ടില്ല.