ബെംഗളൂരു: ഐപിഎൽ വിജയാഘോഷത്തിനിടെ ചിന്നസ്വാമി സ്റ്റേഡിയത്തിനു സമീപമുണ്ടായ അപകടത്തിൽ വിരാട് കോലിക്കെതിരേ പോലീസിൽ പരാതി. തിക്കിലും തിരക്കിലും 11 പേര്‍ മരിക്കാനിടയായ സംഭവത്തില്‍ സോഷ്യല്‍ ആക്ടിവിസ്റ്റായ വെങ്കടേഷ് എന്നയാളാണ് പരാതി നൽകിയത്.
ബെംഗളൂരുവിലെ കബ്ബോണ്‍ പാര്‍ക്ക് പോലീസ് സ്‌റ്റേഷനിലാണ് പരാതി നല്‍കിയത്. സംഭവത്തിന് പിന്നാലെ കോലി ലണ്ടനിലേക്ക് മടങ്ങിയത് സംശയത്തിന് ഇട നല്‍കിയതായി പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു.
പരിപാടിയില്‍ പങ്കെടുക്കാന്‍ കോലി ആരാധകരെ പ്രോത്സാഹിപ്പിച്ചുവെന്നും എന്നാല്‍ സുരക്ഷ സംബന്ധിച്ച് യാതൊരു മുന്നറിയിപ്പും നല്‍കിയിരുന്നില്ലെന്നും പരാതിയില്‍ പറയുന്നുണ്ട്. സംഭവത്തില്‍ നേരത്തേ രജിസ്റ്റര്‍ ചെയ്തിട്ടുള്ള കേസിന്റെ കീഴില്‍ ഈ പരാതിയും പരിഗണിക്കുമെന്ന് പോലീസ് അറിയിച്ചു.
സംഭവത്തിൽ നാലുപേരെ അറസ്റ്റ് ചെയ്തിരുന്നു. ആർസിബി മാർക്കറ്റിംഗ് ഉദ്യോഗസ്ഥൻ നിഖിൽ സൊസലെയും ഇവന്റ് മാനേജ്‌മെന്റ് കമ്പനിയായ ഡിഎൻഎ എന്റർടെയ്‌ൻമെന്റ് പ്രൈവറ്റ് ലിമിറ്റഡിലെ അംഗങ്ങളായ സുനിൽ മാത്യു, കിരൺ, സുമന്ത് എന്നിവരുമാണ് അറസ്റ്റിലായത്.
ഇന്ന് രാവിലെ 6.30ഓടെ മുംബയിലേക്ക് പോകാനായി ബംഗളൂരുവിലെ കെമ്പഗൗഡ അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ എത്തിയപ്പോഴാണ് ആർസിബി മാർക്കറ്റിംഗ് ഉദ്യോഗസ്ഥൻ നിഖിൽ പിടിയിലായത്. ആർസിബിയുടെ പ്രമോഷനുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും സോഷ്യൽ മീഡിയ അക്കൗണ്ടുകളും കൈകാര്യം ചെയ്‌തിരുന്നത് ഇയാളായിരുന്നു.
കൊലപാതകത്തിന് തുല്യമായ നരഹത്യ ഉൾപ്പെടെ ഭാരതീയ ന്യായ സംഹിതയിലെ വിവിധ വകുപ്പുകൾ ചുമത്തിയാണ് പിടിയിലായ നാലുപേർക്കെതിരെയും കേസെടുത്തിരിക്കുന്നത്.
ആർസിബി ടീമിന്റെയും ഡിഎൻഎ എന്റർടൈൻമെന്റ് പ്രൈവറ്റ് ലിമിറ്റഡിന്റെയും കർണാടക സ്റ്റേറ്റ് ക്രിക്കറ്റ് അസോസിയേഷന്റെയും പ്രതിനിധികളെ അറസ്റ്റ് ചെയ്യാൻ മുഖ്യമന്ത്രി സിദ്ധരാമയ്യ കഴിഞ്ഞ ദിവസം ഉത്തരവിട്ടിരുന്നു.