ഓണത്തിന് സബ്‌സിഡി നിരക്കില്‍ വെളിച്ചെണ്ണ
കണ്ണൂര്‍: ഓണക്കാലത്ത് സബ്‌സിഡി നിരക്കില്‍ വെളിച്ചെണ്ണ നല്‍കുമെന്ന് കേരഫെഡ്. ബിപിഎല്‍ കാര്‍ഡുള്ളവര്‍ക്ക് ആണ് സബ്‌സിഡി നിരക്കിൽ വെളിച്ചെണ്ണ നൽകുന്നത്.
ഇക്കാര്യം ഉടന്‍ സര്‍ക്കാര്‍ അനുമതിയാകുമെന്നും കേരഫെഡ് ചെയര്‍മാന്‍ വി ചാമുണ്ണി അറിയിച്ചു. സബ്‌സിഡി എത്രയെന്ന് പിന്നീട് തീരുമാനിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
കണ്ണൂരിൽ ഉള്ളതുപോലെ കര്‍ഷകരില്‍ നിന്ന് നേരിട്ടുള്ള പച്ചതേങ്ങ സംഭരണം കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശൂര്‍ ജില്ലകളിലും തുടങ്ങും.
തൃശൂരില്‍ സഹകരണ സ്ഥാപനങ്ങളുമായി സഹകരിച്ചും മറ്റിടങ്ങളില്‍ ഇസാഫുമായി സഹകരിച്ചുമാകും സംഭരണം നടക്കുക.
വിപണി വിലയേക്കാള്‍ കിലോഗ്രാമിന് ഒരു രൂപ അധികം നല്‍കും. ഓണവിപണിയില്‍ വെളിച്ചെണ്ണ ലഭ്യത ഉറപ്പുവരുത്താന്‍ 4500 ക്വിന്റല്‍ കൊപ്രയ്ക്ക് ഓര്‍ഡര്‍ നല്‍കിയിട്ടുണ്ട് എന്നും അദ്ദേഹം അറിയിച്ചു.
കേര ഫെഡിന്റെ പ്ലാന്റില്‍ നിത്യേന 80,000 കിലോഗ്രാം കൊപ്രയെത്തുന്നുണ്ട്. ആവശ്യത്തിന് കൊപ്ര ലഭിക്കാത്തതുകൊണ്ടാണ് പച്ചത്തേങ്ങ സംഭരണം തുടങ്ങിയതെന്നും അദ്ദേഹം വ്യക്തമാക്കി.
വെളിച്ചെണ്ണ വില കുറയില്ല
ആഗോളതലത്തില്‍ വെളിച്ചെണ്ണ വിലയില്‍ ഈ വര്‍ഷം വലിയ കുറവുണ്ടാകില്ലെന്നാണ് റിപ്പോർട്ട്. ലോക ബാങ്കിന്റെ കമ്മോഡിറ്റി മാര്‍ക്കറ്റ് ഔട്ട്ലുക്കില്‍ ഈ വര്‍ഷം ടണ്ണിന് 250 ഡോളര്‍ കൂടുമെന്ന് ആണ് പ്രവചിച്ചിരുന്നത്.
ഇതനുസരിച്ചുള്ള വര്‍ധന ഉണ്ടാകുകയും ചെയ്തു. ടണ്ണിന് 1800 ഡോളറാണ് ലോക ബാങ്ക് റിപ്പോര്‍ട്ട് പ്രകാരം 2025-ലെ പ്രതീക്ഷിതവിലയായി കണക്കാക്കിയത്.
1519 ഡോളറായിരുന്നു 2024-ലെ വില; 281 ഡോളര്‍ വര്‍ധന. 1750 ഡോളറാണ് 2026 -ലെ പ്രതീക്ഷിത വിലയായി കണക്കാക്കുന്നത്.
ഈ വര്‍ഷത്തെ വിലയുമായി താരതമ്യപ്പെടുത്തിയാല്‍ 2.8 ശതമാനത്തിന്റെ കുറവ് ആണ്.
ഇതുപ്രകാരം അടുത്തവര്‍ഷം പകുതിയോടെ വിലയില്‍ നേരിയ കുറവുണ്ടായാലും മുന്‍വര്‍ഷങ്ങളിലേതിനേക്കാള്‍ വില ഉയര്‍ന്നുനില്‍ക്കും എന്നാണ് വിവരം.
നാളികേരകൃഷിയിലേക്ക് തിരിച്ചുപോകുന്നു
അതേസമയം വില ഉയര്‍ന്നതോടെ കേരളത്തിലുള്‍പ്പെടെ പലരും നാളികേരകൃഷിയിലേക്ക് തിരിച്ചുപോകുന്നുണ്ടെന്ന് കേരഫെഡ് ചെയര്‍മാന്‍ വി. ചാമുണ്ണി പറഞ്ഞു.
കഴിഞ്ഞ മാസം ആദ്യത്തോടെ 84 ശതമാനത്തിലേറെയാണ് വര്‍ധനയുണ്ടായത്. ചില്ലറവില 71 ശതമാനവും കൂടി.
അതേസമയം, 40 ശതമാനം കുറവാണ് ദക്ഷിണേന്ത്യയില്‍ കൊപ്ര ഉത്പാദനത്തിലുണ്ടായത്. ഇത് വെളിച്ചെണ്ണ നിര്‍മാതാക്കളെ ബാധിച്ചതായി കേരഫെഡ് മാനേജിങ് ഡയറക്ടര്‍ സാജു കെ. സുരേന്ദ്രന്‍ വ്യക്തമാക്കി.
കാലാവസ്ഥാവ്യതിയാനം കാരണം കേരളം, തമിഴ്നാട്, ഫിലിപ്പീന്‍സ് എന്നിവിടങ്ങളില്‍ ഉത്പാദനം 20 ശതമാനം വരെ കുറഞ്ഞതായി ലോക ബാങ്ക് റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു.
കൂടാതെ വെള്ളീച്ചയുടെ ആക്രമണം, കാറ്റുവീഴ്ച തുടങ്ങിയവ ആരോഗ്യവും ഉത്പാദനക്ഷമതയും കുറച്ചു.
ഇതോടൊപ്പം സൗന്ദര്യവര്‍ധക വസ്തുക്കളുടെ നിര്‍മാണം, ജൈവ ഇന്ധനമേഖലകളിലെ ഉപയോഗം എന്നിവ വര്‍ധിച്ചതിനാല്‍ ആഗോളതലത്തില്‍ ആവശ്യകതയുയര്‍ന്നതും വിലക്കയറ്റത്തിന് കാരണമായ ഘടകങ്ങളാണ്.
തേങ്ങയില്‍ നിന്നുള്ള മൂല്യവര്‍ധിത ഉത്പന്നങ്ങള്‍ക്ക് അമേരിക്കയിലും യൂറോപ്പിലും അടുത്ത കാലത്ത് സ്വീകാര്യത വർധിച്ചിട്ടുണ്ട്.
ഒരു കിലോഗ്രാം പച്ചത്തേങ്ങയ്ക്ക് 75 രൂപ വില നൽകി കേരഫെഡ് കണ്ണൂരിൽ സംഭരണം ആരംഭിച്ചിരുന്നു.
വിപണി വിലയെക്കാൾ ഒരു രൂപ അധികം നൽകി കേരഫെഡ് കർഷകരിൽ നിന്നു പച്ചത്തേങ്ങ സംഭരണം തുടങ്ങിയപ്പോൾ തേങ്ങ വില റെക്കോഡിലെത്തി.
Summary: Kerafed has announced that coconut oil will be provided at subsidized rates during Onam for BPL cardholders. The distribution will commence upon receiving final approval from the government, according to Kerafed Chairman V. Chamunni.









