മൊത്ത വ്യാപാരികൾ സംഭരിക്കാത്തതിനാൽ സംസ്ഥാനത്ത് കൊക്കോവില ഇടിയുന്നു. ജനുവരി ആദ്യ വാരം പച്ച കൊക്കോയ്ക്ക് 170 രൂപയും ഉണങ്ങിയതിന് 750 രൂപയും വിലയുണ്ടായിരുന്നു എന്നാൽ ഇപ്പോൾ പച്ച കൊക്കോയുടെ വില 140 ആയും ഉണങ്ങിയ കൊക്കോയുടെ വില 630 ആയും താഴ്ന്നു. Cocoa prices in the state are falling as wholesalers are not stocking up
ചോക്ലേറ്റ് കമ്പനികൾക്ക് കൊക്കോ ആവശ്യം കുറഞ്ഞതിനെ തുടർന്ന് മൊത്തവ്യാപാരികൾ കൊക്കോ ശേഖരിക്കാത്തതാണ് വിലയിടിവിന് കാരണം. പാൽ ഉത്പന്നങ്ങളും ചോക്ലേറ്റും നിർമിക്കുന്ന സഹകരണ സംഘങ്ങളുടെയും പ്രൈവറ്റ് കമ്പനികളുടെയും ഏജൻസികൾ കൊക്കൊ ശേഖരിച്ച് ഗുജറാത്ത്, ബോംബെ, ഡൽഹി എന്നിവിടങ്ങളിലെ ഫാക്ടറികളിലേയ്ക്കാണ് കയറ്റി അയക്കുന്നത്.
2024 ഏപ്രിൽ മേയ് മാസത്തിലാണ് കൊക്കോവില സർവകാല റെക്കോഡിടുന്നത്. ഉണങ്ങിയ കൊക്കോ പരിപ്പിന് ഗുണമേന്മയനുസരിച്ച് 1100 -1250 വരെ വില ലഭിച്ചിരുന്നു. എന്നാൽ ജൂലൈയോടെ വില കുത്തനെയിടിഞ്ഞു. ഉണങ്ങിയ കൊക്കോ പരിപ്പിന്റെ വില 350-360 രൂപയായാണ് താഴ്ന്നത്. 270 രൂപ വിലയുണ്ടായിരുന്ന പച്ച കൊക്കോയ്ക്ക് 70 രൂപയായും വില താഴ്ന്നു.
ഇതോടെ കൊക്കോ ചെടികൾകൾക്ക് മികച്ച പരിചരണം നൽകി അണ്ണാൻ മരപ്പട്ടി ശല്യത്തിൽ നിന്നും ചെടികളെ സംരക്ഷിച്ച കർഷകർക്ക് തിരിച്ചടിയായി. മുൻപ് അണ്ണാൻ , മരപ്പട്ടി ശല്യവും കീടബാധയും മൂലം ഇടുക്കിയിൽ കർഷകർ വ്യാപകമായി കൊക്കോ കൃഷി ഉപേക്ഷിച്ചതോടെ ഉത്പാദനം കുത്തനെ കുറഞ്ഞ സാഹചര്യവുമുണ്ടായി. ഇപ്പോഴത്തെ വിലയിടിവ് കർഷകരിൽ നിന്നും കൊക്കോ സംഭരിച്ച ചെറുകിട വ്യാപാരികളെ പ്രതികൂലമായി ബാധിക്കും.