അങ്കണവാടിയുടെ അടുക്കളയിൽ പാത്രങ്ങൾക്കിടയിൽ മൂർഖൻ പാമ്പ്; കുട്ടികളെ സുരക്ഷിതമായി മാറ്റി
നിലമ്പൂരിലെ അങ്കണവാടിയിൽ നിന്നും മൂർഖൻ പാമ്പിനെ പിടികൂടി. റെയിൽവേ സ്റ്റേഷൻ സമീപമുള്ള തോട്ടപൊയിൽ അങ്കണവാടിയുടെ അടുക്കളക്ക് സമീപത്തുനിന്നാണ് പാമ്പിനെ കണ്ടെത്തിയത്.
രാവിലെ അങ്കണവാടി തുറന്നതിന് ശേഷം കുട്ടികൾക്ക് ഭക്ഷണം പാകം ചെയ്യാൻ അടുക്കളയിലെത്തിയ ടീച്ചറും ഹെൽപ്പറുമാണ് ചുവരിനോട് ചേർന്ന് പാത്രങ്ങൾക്കിടയിൽ പാമ്പിനെ കണ്ടത്.
പാമ്പിനെ കണ്ടതോടെ അങ്കണവാടിയിലുണ്ടായിരുന്ന കുട്ടികളെ ഉടൻ സമീപത്തെ വീട്ടിലേക്ക് സുരക്ഷിതമായി മാറ്റി.
റെസ്ക്യൂഫോഴ്സ് എത്തി പിടികൂടി
സംഭവത്തെ തുടർന്ന് എമർജൻസി റെസ്ക്യൂഫോഴ്സ് ടീമിനെ വിവരം അറിയിക്കുകയായിരുന്നു. സ്ഥലത്തെത്തിയ സംഘം മൂർഖൻ പാമ്പിനെ സുരക്ഷിതമായി പിടികൂടി പിന്നീട് വനപാലകർക്ക് കൈമാറി.
പാമ്പിന് ഏകദേശം എട്ട് അടിയോളം നീളമുണ്ടെന്ന് നാട്ടുകാർ പറഞ്ഞു.
രക്ഷിതാക്കൾ ആശങ്കയിൽ
ഇതിന് മുമ്പും പ്രദേശത്ത് പാമ്പുകൾ എത്തുന്ന സംഭവങ്ങൾ ഉണ്ടായിട്ടുണ്ടെന്ന് ജീവനക്കാർ പറയുന്നു. പലതവണ പാമ്പുകളെ അടിച്ചോടിച്ചിട്ടുണ്ടെങ്കിലും എപ്പോൾ വേണമെങ്കിലും അപകടം സംഭവിക്കാമെന്ന ആശങ്കയിലാണ് രക്ഷിതാക്കൾ.








