കരോൾ സംഘത്തിന് നൽകിയ 100 രൂപയ്ക്ക് രസീത് ചോദിച്ചു; ഗൃഹനാഥൻ്റെ പല്ലടിച്ചു കൊഴിച്ചു
ചോറ്റാനിക്കര: സംഭാവനയ്‌ക്ക് രസീത് ആവശ്യപ്പെട്ടതിനെ തുടർന്ന് ക്രിസ്മസ് കരോൾ സംഘത്തിന്റെ ക്രൂര മർദ്ദനത്തിന് ഗൃഹനാഥൻ ഇരയായി.
ചോറ്റാനിക്കര നാഗപ്പാടി ചിറപ്പാട്ട് വീട്ടിൽ ചൊവ്വാഴ്ച രാത്രി നടന്ന സംഭവത്തിൽ വീട്ടുടമയായ സി.എ. തങ്കച്ചൻ (59) ഗുരുതരമായി പരിക്കേറ്റു.
മർദ്ദനത്തിൽ അദ്ദേഹത്തിന്റെ നാലു പല്ലുകൾ നഷ്ടമായതോടൊപ്പം വാരിയെല്ലിനും പൊട്ടലേറ്റു.
എറണാകുളം ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്.
രാത്രി ഒൻപതോടെ 20ലേറെ പേർ ഉൾപ്പെട്ട കരോൾ സംഘം വീട്ടിലെത്തി പാട്ടും നൃത്തവും നടത്തി.
തുടർന്ന് തങ്കച്ചൻ 100 രൂപ സംഭാവനയായി നൽകി. ഇതിന് രസീത് ആവശ്യപ്പെട്ടതോടെയാണ് അക്രമം ആരംഭിച്ചത്.
“കഴിഞ്ഞവർഷവും രസീത് ചോദിച്ചില്ലേ” എന്ന് പറഞ്ഞ് സംഘത്തിലെ ചിലർ തങ്കച്ചനെ മർദ്ദിക്കുകയായിരുന്നു.
തങ്കച്ചനും ഭാര്യ ലിസിയും 90 വയസ്സുള്ള അമ്മ അന്നമ്മയും അകത്തുകയറി വാതിൽ അടച്ചെങ്കിലും സംഘം വാതിൽ തള്ളി തുറന്ന് വീണ്ടും മർദ്ദിച്ചു.
പിന്‍വാതില്‍ വഴി പുറത്തേക്കോടിയ തങ്കച്ചന്റെ നിലവിളി കേട്ട് അയല്‍വാസികള്‍ എത്തുന്നതിനിടെ സംഘം സ്ഥലത്ത് നിന്ന് രക്ഷപ്പെട്ടു.
പിന്നീട് നാട്ടുകാർ ഏഴുപേരെ പിടികൂടി പോലീസിൽ ഏൽപ്പിച്ചു. പ്രായപൂർത്തിയാകാത്തവരായതിനാൽ മൊഴിയെടുത്ത ശേഷം വിട്ടയച്ചതായി പോലീസ് അറിയിച്ചു.
എന്നാൽ തങ്ങളെ ആൾക്കൂട്ട വിചാരണ നടത്തി മർദ്ദിച്ചുവെന്ന ആരോപണവുമായി കുട്ടികൾ മൊഴി നൽകി.
സംഭവത്തിൽ ചോറ്റാനിക്കര പോലീസ് കേസെടുത്തിട്ടുണ്ട്.
കരോൾ സംഘത്തിന്റെ സംഘാടകൻ ചോറ്റാനിക്കരയിൽ നിന്ന് നാല് കിലോമീറ്റർ അകലെയുള്ള മഞ്ചക്കാടുള്ള യുവാവാണെന്ന് പോലീസ് കണ്ടെത്തി.
കുട്ടികൾക്ക് ഭക്ഷണമടക്കം നൽകി നാലു സംഘങ്ങളായി മൂന്നു ദിവസമായി കരോളിന് ഇറങ്ങുന്നതായും, പിരിച്ചുകിട്ടുന്ന പണം ഇയാളാണ് കൈകാര്യം ചെയ്യുന്നതെന്നും അന്വേഷണത്തിൽ വ്യക്തമായി.
സംഘത്തിൽ മുതിർന്നവരും ഉണ്ടായിരുന്നുവെന്നും പോലീസ് വ്യക്തമാക്കി.
English Summary
A Christmas carol group allegedly assaulted a house owner in Chottanikkara after he asked for a receipt for his donation. The victim, C.A. Thankachan (59), suffered serious injuries including broken ribs and the loss of four teeth, and is undergoing treatment. The attack occurred when a group of over 20 people arrived at his house late at night for caroling. Police have registered a case and are investigating the role of the organizer, while some minors involved were released after questioning.
chottanikkara-christmas-carol-attack-receipt-row
Chottanikkara, Christmas Carol, Assault, Receipt Dispute, Police Case, Kerala News, Crime News, Ernakulam









