കണ്ണൂർ: അങ്കണവാടിയിൽ നിന്ന് ഭിന്നശേഷിക്കാരനായ അഞ്ചു വയസ്സുകാരന് തിളച്ച പാൽ നൽകിയതിനെ തുടർന്ന് പൊളളലേറ്റ സംഭവത്തിൽ പൊലീസ് കേസെടുത്തു. കണ്ണൂർ പിണറായി കോളോട് അങ്കണവാടിയിലെ ജീവനക്കാരി വി ഷീബയ്ക്കെതിരെയാണ് കേസെടുത്തത്. സംസാര ശേഷിയില്ലാത്ത കുട്ടിയ്ക്ക് പൊളളലേറ്റിട്ടും ആശുപത്രിയിലെത്തിക്കാൻ അങ്കണവാടി ജീവനക്കാർ തയ്യാറായില്ലെന്ന് കുട്ടിയുടെ അച്ഛൻ ആരോപിച്ചു.
കഴിഞ്ഞ ചൊവ്വാഴ്ചയായിരുന്നു സംഭവം. കുട്ടിയെ അങ്കണവാടിയിലാക്കിയ ശേഷം ഒരു മണിക്കൂർ കഴിഞ്ഞാണ്, വീട്ടിലേക്ക് വിളി വന്നതെന്ന് കുട്ടിയുടെ അച്ഛൻ പറഞ്ഞു. താടിയിലെ തോൽ പൊളിയുന്നു എന്നാണ് വിളിച്ചപ്പോൾ പറഞ്ഞത്. ഉടൻ തന്നെ ചെന്ന് നോക്കിയപ്പോള്‍ മകന്‍റെ കീഴ്ത്താടിയും ചുണ്ടും നാവുമെല്ലാം പൊള്ളലേറ്റ നിലയിലായിരുന്നു. കുട്ടിക്ക് എന്താ കൊടുത്തതെന്ന് ചോദിച്ചപ്പോള്‍ പാൽ കൊടുത്തിരുന്നുവെന്ന് പറഞ്ഞു.
വായിലും മുഖത്തും ഗുരുതര പൊള്ളലേറ്റ കുട്ടി കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലാണ്. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 337, 127 വകുപ്പുകള്‍ പ്രകാരമാണ് അങ്കണവാടി ജീവനക്കാരി വി ഷീബക്കെതിരെ കേസെടുത്തത്. സംഭവത്തിൽ ബാലാവകാശ കമ്മീഷനും സ്വമേധയാ കേസെടുത്തിരുന്നു.
Read Also: ഇനി കൂളായി കോഫി കുടിച്ച് നടക്കാം; കേരളത്തിലെ ഏറ്റവും വലിയ ആകാശപ്പാത ഇവിടെ; തുറക്കുന്നത് ജൂണിൽ
Read Also: വന്‍ അഴിച്ചുപണിക്ക് ഒരുങ്ങി കോൺഗ്രസ്; ഡിസിസി പ്രസിഡന്റുമാരെ മാറ്റും