കൊച്ചി: നവകേരള യാത്രയ്ക്കിടെ ആലപ്പുഴയിൽ വെച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദ്ദിച്ച കേസിൽ മുഖ്യമന്ത്രിയുടെ ഗൺമാനും പേഴ്സണല്‍ സുരക്ഷാ ഉദ്യോഗസ്ഥനും ചോദ്യം ചെയ്യലിന് ഹാജരാകില്ല. ഗൺമാൻ അനിൽ കുമാറിനും സുരക്ഷാ ഉദ്യോഗസ്ഥന്‍ എസ് സന്ദീപിനും ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകാൻ ആലപ്പുഴ സൗത്ത് പൊലീസ് നോട്ടീസ് നൽകിയിരുന്നു. എന്നാൽ ഇന്ന് ഹാജരാകാന്‍ കഴിയില്ലെന്ന് ഇരുവരും ആലപ്പുഴ പൊലീസിനെ അറിയിക്കുകയായിരുന്നു.
ഡിസംബർ 15ന് ജനറൽ ആശുപത്രി ജംഗ്ഷനില്‍ വെച്ചാണ് നവകേരള ബസിന് നേരെ കരിങ്കൊടി കാട്ടിയ യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി അജയ് ജൂവൽ കുര്യാക്കോസ്, കെ എസ് യു ജില്ലാ പ്രസിഡൻ്റ്എ ഡി തോമസ് എന്നിവരെ ക്രൂരമായി മർദിച്ചത്. അനിൽ കുമാറിനെയും എസ് സന്ദീപിനെയും കണ്ടാലറിയാവുന്ന മറ്റ് മൂന്ന് ഉദ്യോഗസ്ഥരെയും ആണ് കേസിൽ പ്രതിൽ ചേർത്തിട്ടുള്ളത്.
കേസിൽ സ്റ്റേഷന്‍ ജാമ്യം ലഭിക്കാവുന്ന വകുപ്പുകളാണ് പ്രതികൾക്കെതിരെ ചുമത്തിയിട്ടുള്ളത്. സംഭവം നടന്ന് ആദ്യഘട്ടത്തിൽ പൊലീസ് കേസെടുക്കാൻ തയ്യാറാവാതിരുന്നതോടെ പരാതിക്കാർ കോടതിയെ സമീപിക്കുകയായിരുന്നു. തുടർന്നാണ് ഉദ്യോഗസ്ഥർക്കെതിരെ പൊലീസ് ഡിസംബർ 23 ന് എഫ്ഐആര്‍ രജിസ്റ്റർ ചെയ്തത്.
Read Also: 29.01.2024. 11 AM . ഇന്നത്തെ പ്രധാനപ്പെട്ട 10 വാർത്തകൾ