പോലീസ് കളളക്കടത്ത് സ്വർണം തട്ടിയെടുക്കുന്നു എന്ന ആരോപണത്തിൽ പിവി അൻവർ എംഎൽഎയെ പ്രതിക്കൂട്ടിലാക്കി മുഖ്യമന്ത്രി പിണറായി വിജയൻ്റെ പത്രസമ്മേളനം.Chief Minister Pinarayi Vijayan’s press conference implicating MLA PV Anwar
ഇടത് എംഎൽഎയ്ക്ക് മലപ്പുറത്തെ സ്വർണ കള്ളക്കടത്ത് സംഘങ്ങളുമായി ബന്ധമുണ്ടെന്ന് തോന്നിപ്പിക്കുന്ന തരത്തിലായിരുന്നു പിണറായി വിജയൻ്റെ ഇന്നത്തെ സംസാരം. പരസ്യ പ്രതികരണങ്ങൾ തുടർന്നാൽ താനും പലതും വിളിച്ചു പറയുമെന്നും അദ്ദേഹം ഇന്ന് അൻവറിന് മുന്നറിയിപ്പ് നൽകി.
സ്വര്‍ണവും ഹവാല പണവും പിടികൂടുന്നതില്‍ നിന്നും പോലീസിനെ വിലക്കണമെന്ന ചിലരുടെ ആഗ്രഹം അംഗീകരിച്ചു കൊടുക്കാനാവില്ലെന്ന് മുഖ്യമന്ത്രി ഇന്ന് മാധ്യമങ്ങളോട് പറഞ്ഞു.
പോലീസിനെതിരെ ആരോപണം വന്നാൽഅത് ഗൗരവമായി പരിശോധിക്കും. സ്വര്‍ണം, മയക്കുമരുന്ന്, കള്ളപ്പണം എന്നിവ കടത്തുന്നത് നാടിനെതിരായ കുറ്റകൃത്യമാണ്. അതൊരുവിധത്തിലും അനുവദിക്കില്ല.
അക്കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയും ഉണ്ടാകില്ല. ആരോപണങ്ങളുടെ പേരില്‍ ഇനി കേരളത്തില്‍ സ്വര്‍ണം പിടികൂടേണ്ടതില്ല എന്ന സമീപനം സ്വീകരിക്കാന്‍ കഴിയില്ലെന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. ആ സമീപനം സ്വീകരിച്ചത് അൻവറാണോ എന്ന ചോദ്യത്തിന് അത് ശരിവയ്ക്കുന്ന മറുപടിയാണ് പിണറായി നൽകിയത്.
“എന്താണ് ഇതുമായി ബന്ധപ്പെട്ട് മനസ്സിലാക്കേണ്ടത്, അതാണ് നാം കാണേണ്ടത്. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ടവരെ ന്യായീകരിച്ച് പോലീസിനെ നിര്‍വീര്യമാക്കി യഥേഷ്ടം കടത്തണമെന്ന് സ്വര്‍ണക്കടത്തുകാര്‍ക്ക് ആഗ്രഹമുണ്ടാകും. അതിന് കൂട്ട് നില്‍ക്കാനാകില്ല” – എന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.
പോലീസിന്റെ ഭാഗത്ത് നിന്ന് തെറ്റ് സംഭവിക്കാൻ അനുവദിക്കില്ലെന്ന് പറഞ്ഞ മുഖ്യമന്ത്രി മലപ്പുറത്തുനിന്ന് പിടികൂടിയ സ്വർണത്തിൻ്റെയും ഹവാല പണത്തിൻ്റെയും കണക്കും പുറത്തുവിട്ടു.
2022ല്‍ 98 കേസുകളിലായി 79.9 കിലോ സ്വര്‍ണം, 2023ല്‍ 61 കേസുകളില്‍ 48.7 കിലോ സ്വര്‍ണം, ഈ വര്‍ഷം 26 കേസുകളിലായി 18.1 കിലോ സ്വര്‍ണവും പിടികൂടി. മൂന്ന് വര്‍ഷമെടുത്താല്‍ ആകെ പിടികൂടിയത് 147.79 കിലോ സ്വര്‍ണമാണ്. അതില്‍ മലപ്പുറം ജില്ലയില്‍ മാത്രം 124.47 കിലോ സ്വര്‍ണമാണ് പിടിച്ചെടുത്തത്. 2020മുതല്‍ സംസ്ഥാനത്താകെ 122.5 കോടി രൂപയുടെ ഹവാല പണവും പിടികൂടി. അതില്‍ 87.22 കോടി മലപ്പുറത്ത് നിന്നാണ് പിടിച്ചതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
കള്ളക്കടത്ത് സ്വര്‍ണം പിടികൂടുന്നത് അത് കടത്തുന്നവർക്ക് ഇഷ്ടമാകില്ല. കരിപ്പൂർ വഴി വൻ സ്വര്‍ണക്കടത്ത് നടക്കുന്നു. ഇത് പിടികൂടുന്നത് സർക്കാരിന്റെ ഉത്തരവാദിത്തമാണ്.
സ്വര്‍ണക്കടത്ത് അടക്കം കുറ്റവാളികളെ മഹത്വവത്കരിക്കരുതെന്നും പിണറായി പറഞ്ഞു. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ടവരെ ന്യായീകരിച്ച് പോലീസിനെ നിര്‍വീര്യമാക്കി യഥേഷ്ടം കടത്തണമെന്ന് സ്വര്‍ണക്കടത്തുകാര്‍ക്ക് ആഗ്രഹമുണ്ടാകും. അതിന് കൂട്ട് നില്‍ക്കാനാകില്ലെന്നും മുഖ്യമന്ത്രി തുറന്നടിച്ചു.









