വയനാട് ദുരന്തത്തിൽ കേന്ദ്രം തെറ്റിദ്ധരിപ്പിച്ചെന്ന് രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. വയനാട് പുനരധിവാസ പാക്കേജ് വൈകുന്നതിനെതിരെയാണ് മുഖ്യമന്ത്രിയുടെ പ്രതികരണം.
വയനാട്ടില്‍ പ്രധാനമന്ത്രി സന്ദര്‍ശനം നടത്തിയിട്ട് 100 ദിവസത്തോളമായെന്നും ഇതിനിടെ മറ്റ് പല സംസ്ഥാനങ്ങള്‍ക്കും രേഖാമൂലം ആവശ്യപ്പെടാതെ തന്നെ ധനം സഹായം നല്‍കിയെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.
മുണ്ടക്കൈ -ചൂരല്‍ മല ദുരന്തത്തില്‍ കേരളത്തിന് പ്രത്യേക സഹായമായി ഒരു രൂപപോലും ഇതുവരെ അനുവദിച്ചിട്ടില്ല. കേന്ദ്ര സര്‍ക്കാരിന്റെ വാദങ്ങള്‍ തെറ്റാണെന്നും കേരളം കണക്ക് നല്‍കാത്തത് കൊണ്ടാണ് കേന്ദ്രം സഹായം അനുവദിക്കാത്തത് എന്ന വാദവും തെറ്റാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇല്ലാത്ത കാലാവസ്ഥാ മുന്നറിയിപ്പ് പറഞ്ഞ് കേന്ദ്രം നേരത്തെ തെറ്റിദ്ധരിപ്പിച്ചുവെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.
പ്രധാനമന്ത്രി കേരളത്തില്‍ വന്നപ്പോള്‍ തന്നെ ഇത്തരത്തിൽ ആവശ്യം അറിയിച്ചതാണ്. അതിന് പിന്നാലെ ഇനം തിരിച്ച് വിശദമായ നിവേദനവും നല്‍കിയിരുന്നു.
പ്രധാനമന്ത്രി വയനാട്ടില്‍ നിന്ന് പോയിട്ട് 100 ദിവസം കഴിഞ്ഞു. ആദ്യ മെമ്മോറാണ്ടത്തിന് പുറമേ പിഡിഎന്‍എ പ്രകാരം ആവശ്യവും ഉന്നയിച്ചിരുന്നു. വയനാട് ദുരന്തത്തിന്റെ ഉത്തരവാദിത്തതില്‍ നിന്ന് കേന്ദ്രം ഒളിച്ചോടുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
കേരളത്തിന് പ്രത്യേക സഹായമായി ഒരു രൂപ പോലും ഇതുവരെ അനുവദിച്ചിട്ടില്ല. ഇതിനിടെ മറ്റ് പല സംസ്ഥാനങ്ങള്‍ക്കും രേഖാമൂലം ആവശ്യപ്പെടാതെ തന്നെ ധന സഹായം നല്‍കിയിരുന്നു. ഈ ദുരന്തത്തെ അതിജീവിക്കാന്‍ പ്രത്യേക ധന സഹായം ആവശ്യപ്പെട്ടിട്ടും അത് അനുവദിച്ചില്ല. പിഡിഎന്‍എ റിപ്പോര്‍ട്ട് വൈകിയിട്ടില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.