ഇടുക്കി ഉൾപ്പെടെയുള്ള ജില്ലകളിൽ ചിക്കൻ പോക്‌സ് വ്യാപനം മുൻകരുതലുകൾ
ചൂടുകാലം കഠിനമാകുന്നതോടെ ഇടുക്കി ഉൾപ്പെടെയുള്ള വിവിധ ജില്ലകളിൽ ചിക്കൻ പോക്‌സ് പടർന്നുപിടിക്കുന്ന സാഹചര്യം കണക്കിലെടുത്ത് ആരോഗ്യവകുപ്പ് അതീവ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു.
കാലാവസ്ഥാ വ്യതിയാനത്തിനൊപ്പം വൈറസ് വ്യാപനത്തിന് സാധ്യതയേറുന്നതിനാലാണ് ഈ മുന്നറിയിപ്പ്.
പനി, കഠിനമായ ക്ഷീണം, ശരീരവേദന, തലവേദന, വിശപ്പില്ലായ്മ എന്നിവയ്ക്കൊപ്പം ശരീരത്തിൽ ചെറിയ തടിപ്പുകളും കുമിളകളും പ്രത്യക്ഷപ്പെടുന്നതാണ് രോഗത്തിന്റെ പ്രധാന ലക്ഷണങ്ങൾ.
ഇത്തരം ലക്ഷണങ്ങൾ കണ്ടാലുടൻ സ്വയം ചികിത്സ ഒഴിവാക്കി ഡോക്ടറുടെ സഹായം തേടണമെന്നും രോഗം പടരാതിരിക്കാനുള്ള മുൻകരുതൽ സ്വീകരിക്കണമെന്നും അധികൃതർ വ്യക്തമാക്കി.
വായുവിവലൂടെയും സമ്പർക്കത്തിലൂടെയും അതിവേഗം പടരുന്ന ഒന്നാണ് ചിക്കൻ പോക്‌സ്.
രോഗബാധിതരായ വ്യക്തികൾ ചുമയ്ക്കുമ്പോഴോ തുമ്മുമ്പോഴോ പുറത്തേക്ക് തെറിക്കുന്ന കണങ്ങളിലൂടെയും കുമിളകളിലെ സ്രവങ്ങളിലൂടെയും വൈറസ് മറ്റുള്ളവരിലേക്ക് പകരാം.
വൈറസ് ശരീരത്തിൽ പ്രവേശിച്ച് രോഗലക്ഷണങ്ങൾ പ്രകടമാകാൻ പത്ത് മുതൽ ഇരുപത്തിയൊന്ന് ദിവസം വരെ സമയമെടുത്തേക്കാം.
ശരീരത്തിൽ കുമിളകൾ പൊങ്ങുന്നതിന് രണ്ട് ദിവസം മുൻപും കുമിളകൾ ഉണങ്ങിയതിന് ശേഷം രണ്ട് ദിവസവും മറ്റുള്ളവരിലേക്ക് അണുബാധ പകരാൻ സാധ്യത കൂടുതലായതിനാൽ ഈ കാലയളവിൽ അതീവ ശ്രദ്ധ പുലർത്തണം.
രോഗത്തിന്റെ ആരംഭത്തിൽ മുഖം, നെഞ്ച്, ഉദരഭാഗം, കൈകാലുകൾ എന്നിവിടങ്ങളിൽ ചുവന്ന തടിപ്പുകൾ പ്രത്യക്ഷപ്പെടുകയും പിന്നീട് ഇവ വെള്ളം നിറഞ്ഞ കുമിളകളായി മാറുകയും ചെയ്യും.
നാല് മുതൽ ഏഴ് ദിവസത്തിനുള്ളിൽ ഇവ പൊട്ടുകയോ ഉണങ്ങിപ്പൊറ്റയാവുകയോ ചെയ്യാറുണ്ട്. ഒരു വയസ്സിൽ താഴെയുള്ള കുട്ടികൾ, ഗർഭിണികൾ, പ്രായമായവർ, പ്രതിരോധശേഷി കുറഞ്ഞവർ എന്നിവർക്ക് രോഗം പിടിപെട്ടാൽ അത് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളിലേക്ക് നയിക്കാൻ സാധ്യതയുണ്ട്.
ശ്വാസംമുട്ടലോ ത്വക്ക് രോഗങ്ങളോ ഉള്ളവർക്കും ചിക്കൻ പോക്‌സ് വെല്ലുവിളിയായേക്കാം. രോഗബാധിതർക്ക് വായുസഞ്ചാരമുള്ള മുറിയിൽ പൂർണ്ണ വിശ്രമമാണ് ആരോഗ്യവകുപ്പ് നിർദ്ദേശിക്കുന്നത്.
ധാരാളം ശുദ്ധജലം കുടിക്കുകയും പഴവർഗ്ഗങ്ങൾ ആഹാരത്തിൽ ഉൾപ്പെടുത്തുകയും വേണം. രോഗി ഉപയോഗിക്കുന്ന വസ്ത്രങ്ങൾ, കിടക്കവിരികൾ, പാത്രങ്ങൾ എന്നിവ മറ്റുള്ളവരുമായി പങ്കിടരുത്.
ഇവ ബ്ലീച്ചിംഗ് ലായനി ഉപയോഗിച്ച് അണുവിമുക്തമാക്കണം. ചൊറിച്ചിൽ കുറയ്ക്കുന്നതിനായി കലാമിൻ ലോഷൻ ഉപയോഗിക്കാവുന്നതാണ്.
കൈകളിലെ നഖങ്ങൾ വെട്ടി വൃത്തിയാക്കുന്നതും സോപ്പ് ഉപയോഗിച്ച് കൈകൾ കഴുകുന്നതും അണുബാധ നിയന്ത്രിക്കാൻ സഹായിക്കും.
മുതിർന്നവർക്ക് ചൊറിച്ചിൽ അനുഭവപ്പെടുമ്പോൾ സാധാരണ വെള്ളത്തിൽ കുളിക്കുന്നത് ആശ്വാസം നൽകും. കുട്ടികളുടെ ശരീരം മൃദുവായ തുണി ഉപയോഗിച്ച് ഒപ്പിയെടുക്കാൻ ശ്രദ്ധിക്കണം.
മറ്റ് അസുഖങ്ങൾക്ക് സ്ഥിരമായി മരുന്ന് കഴിക്കുന്നവർ ചിക്കൻ പോക്‌സ് വന്നാലും അവ മുടക്കരുത്. പനി കൂടുമ്പോഴോ ശ്വാസംമുട്ടൽ അനുഭവപ്പെടുമ്പോഴോ ഉടനടി വിദഗ്ധ ചികിത്സ ലഭ്യമാക്കണം.
ജാഗ്രത പാലിക്കുന്നതിലൂടെ രോഗവ്യാപനം തടയാമെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ആരോഗ്യവകുപ്പ് അറിയിച്ചു.









