പ്രദേശത്ത് കനത്ത പൊലീസ് സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്
കൊച്ചി: ചേന്ദമംഗലത്ത് ഒരു കുടുംബത്തിലെ മൂന്ന് പേരെ കൊലപ്പെടുത്തിയ കേസിലെ പ്രതി ഋതു ജയൻ്റെ വീടിന്റെ നേരെ നാട്ടുകാരുടെ ആക്രമണം. സംഭവത്തിൽ രണ്ടുപേരെ പോലീസ് പിടികൂടി. പ്രദേശത്ത് കനത്ത പൊലീസ് സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്.(Chendamangalam Murder case; attack against accused Ritu’s house)
പൊലീസ് എത്തിയാണ് വീടിന് മുൻപിൽ നിന്ന് നാട്ടുകാരെ മാറ്റിയത്. വീടിന്‍റെ മുൻവശത്തെ സിറ്റ്ഔട്ട് അടിച്ചുതകര്‍ക്കുകയും വീട്ടിലെ കസേര ഉള്‍പ്പെടെയുള്ള സാധനങ്ങള്‍ തകര്‍ക്കുകയും ചെയ്തിട്ടുണ്ട്. കഴിഞ്ഞ ദിവസമാണ് കാട്ടിപ്പറമ്പില്‍ വേണു, ഭാര്യ ഉഷ, മകള്‍ വിനീഷ എന്നിവരെ അയൽവാസിയായ ഋതു അതിദാരുണമായി കൊലപ്പെടുത്തിയത്.
ആക്രമണത്തിൽ വിനീഷയുടെ ഭർത്താവ് ജിതിൻ ബോസിന് ഗുരുതരമായി പരുക്കേറ്റിരുന്നു. ജിതിൻ നിലവിൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്. തൻ്റെ കുടുംബത്തെ നിരന്തരം ആക്ഷേപ്പിച്ചതും സഹോദരിയെ പറ്റി ജിതിൻ ബോസ് മോശമായി സംസാരിച്ചതുമാണ് കൂട്ടക്കൊല നടത്താനുള്ള കാരണമെന്നായിരുന്നു ഋതു ജയൻ നൽകിയ മൊഴി.