കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളിക്കാരെ മുൾമുനയിൽ നിർത്തി പൊലീസിന്റെ മോക്ക് ഡ്രിൽ. ദേശീയപാതയിലടക്കം എങ്ങും വാഹന പരിശോധന തുടങ്ങി. വ്യാപാര സ്ഥാപനങ്ങളിലെ അടക്കം സി സി ടി ദൃശ്യങ്ങളും പരിശോധിച്ചു. ഇതിനിടെ സ്കൂളിലെ കുട്ടിയെയാണ് തട്ടിക്കൊണ്ട് പോയതെന്ന് സോഷ്യൽ മീഡിയ വഴിയുള്ള പ്രചരണവും ശക്തമായതോടെ എ കെ ജെ എം സ്കൂളിലേയ്ക്ക് ഫോൺ കോളുകളുടെ പ്രവാഹമായി.
ആറ് വയസുകാരനെ തട്ടികൊണ്ട് പോയെന്ന പ്രചരണം പൊലീസ് നടത്തിയ മോക്ഡ്രില്ലിന്റെ ഭാഗമാണന്ന് മനസിലാക്കിയത് മണിക്കൂറുകൾക്ക് ശേഷം മാത്രം.
ആറ് വയസുകാരനെ വെള്ള കാറിൽ തട്ടിക്കൊണ്ട് പോയതായി അഭ്യൂഹം പരന്നതോടെ കാഞ്ഞിരപ്പള്ളിയിൽ അരങ്ങേറിയത് ആശങ്കയുടെ നിമിഷങ്ങൾ. KL 05 രജിസ്ട്രേഷൻ നമ്പരിലുള്ള വെള്ള വാഹനത്തിൽ ആറ് വയസുകാരനായ കുട്ടിയെ തട്ടിക്കൊണ്ട് പോയി എന്ന ഫോൺ സന്ദേശം പൊലീസ് കൺട്രോൾ റൂമിലേക്ക് എത്തി എന്നായിരുന്നു പ്രചാരണം.
ഇതോടെ കാഞ്ഞിരപ്പള്ളിയിലെയും, പൊൻകുന്നത്തെയും ഉൾപ്പെടെ ജില്ലയിലെ പൊലീസ് സംഘമൊന്നാകെ നിരത്തിലിറങ്ങി.