കണ്ണാടി കാണാത്ത ‘സൗന്ദര്യം’ പ്രോംപ്റ്റിലൂടെ; മന്ത്രിമാർ മുതൽ മടിയന്മാർ വരെ ഇപ്പോൾ കാരിക്കേച്ചർ തിരക്കിൽ
കൊച്ചി: കാലങ്ങളായി കാണാതായ തങ്ങളുടെ ‘മുഖശ്രീ’ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) വഴി വീണ്ടെടുക്കാനുള്ള നെട്ടോട്ടത്തിലാണ് മലയാളികൾ.
ആധാരവും റേഷൻ കാർഡും എടുക്കാൻ പേടിക്കുന്നവർ പോലും, സ്വന്തം മുഖത്തിന്റെ സകല ഡീറ്റെയിൽസും ‘ചാറ്റ് ജിപിടി’ അപ്പൂപ്പന് മുന്നിൽ സമർപ്പിച്ച് കാരിക്കേച്ചർ ആക്കി മാറ്റുന്ന തിരക്കിലാണ്.
വിദ്യാഭ്യാസ മന്ത്രി ശിവൻകുട്ടി മുതൽ സ്കൂൾ വിദ്യാർത്ഥികൾ വരെ ഈ ‘രൂപമാറ്റത്തിന്’ വിധേയരായതോടെ സംഗതി ഉഷാറായി.
കയ്യിൽ ചൂരലുമായി നിൽക്കുന്ന വാധ്യാരായും, ഫയലുകൾക്കിടയിൽ തപസ്സിരിക്കുന്ന ഉദ്യോഗസ്ഥനായും സ്വയം കാണുമ്പോൾ കിട്ടുന്ന ഒരു സുഖം അതാണ് ഈ ട്രെൻഡിന്റെ ആധാരം.
പ്രധാന വിശേഷങ്ങൾ:
- ജോലി വേണോ? കാരിക്കേച്ചർ മതി: യഥാർത്ഥ ജീവിതത്തിൽ പണിയില്ലാത്തവർ പോലും കൈ നിറയെ ടൂൾസുമായി നിൽക്കുന്ന ‘പണിക്കാരുടെ’ കാരിക്കേച്ചർ ഇറക്കി ഐശ്വര്യം കണ്ടെത്തുന്നു.
- കാക്കയും പൂച്ചയും ആവാം: ജീവിതത്തിൽ അൽപ്പം സ്വഭാവഗുണം കുറഞ്ഞവർ പോലും ‘സൗമ്യശീലൻ’ എന്ന പ്രോംപ്റ്റ് നൽകി മാന്യന്മാരായി സോഷ്യൽ മീഡിയയിൽ അവതരിക്കുന്നു.
- ചിരിപ്പൂരം: കണ്ണാടിയിൽ നോക്കുമ്പോൾ കിട്ടാത്ത ആത്മവിശ്വാസം AI കാരിക്കേച്ചറിൽ കിട്ടുന്നു എന്നതാണ് ഇതിന്റെ ഹൈലൈറ്റ്.
സൈബർ വിരുതന്മാരുടെ ‘ഉപദേശം’
ഇതിനിടയിൽ കൊതിക്കെറുപ്പുമായി സൈബർ സുരക്ഷാ വിദഗ്ധരും രംഗത്തെത്തിയിട്ടുണ്ട്. “നിങ്ങളുടെ മുഖം കൊടുക്കുന്നത് ഭാവിയിൽ പണിയാകും, ഡീപ്പ് ഫേക്ക് വരും” എന്നൊക്കെയാണ് അവരുടെ പേടിപ്പിക്കൽ.
എന്നാൽ, “എന്റെ മുഖം വച്ച് ഡീപ്പ് ഫേക്ക് ഉണ്ടാക്കിയാൽ അവന് തന്നെയാ നഷ്ടം” എന്നാണ് ഒരു ശരാശരി മലയാളിയുടെ ഉറച്ച നിലപാട്.
ഗുണപാഠം: ഐഡന്റിറ്റി മോഷ്ടിക്കപ്പെട്ടാലും വേണ്ടില്ല, പ്രൊഫൈൽ പിക്ചർ കാണാൻ നല്ല മൊഞ്ചുണ്ടായിരിക്കണം
വിദ്യാഭ്യാസ മന്ത്രി മുതൽ വിദ്യാർത്ഥികൾ വരെ പങ്കാളികളായതോടെ, സാമൂഹ്യ മാധ്യമങ്ങളിൽ ‘ചാറ്റ് ജിപിടി കാരിക്കേച്ചർ’ ട്രെൻഡായി മാറുകയാണ്.
ചാറ്റ് ജിപിടിയിൽ സ്വന്തം ഫോട്ടോ അപ്‌ലോഡ് ചെയ്ത്, ജോലി, താൽപര്യങ്ങൾ, സ്വഭാവ സവിശേഷതകൾ തുടങ്ങിയ വിവരങ്ങൾ നൽകി വ്യക്തിഗത കാരിക്കേച്ചർ ചിത്രം സൃഷ്ടിപ്പിക്കുന്നതാണ് ഇപ്പോൾ വൈറലാകുന്ന പുതിയ രീതി.
സാധാരണ ഫോട്ടോ എഡിറ്റിംഗിൽ ഒതുങ്ങാതെ, ഓരോ വ്യക്തിയുടെയും പശ്ചാത്തലവും വ്യക്തിത്വവും ഉൾപ്പെടുത്തി എ.ഐ ചിത്രങ്ങൾ രൂപപ്പെടുത്തുന്നതാണ് ഈ ട്രെൻഡിന്റെ പ്രത്യേകത.
ഡിജിറ്റൽ സാങ്കേതിക വിദ്യയിലെ മുന്നേറ്റങ്ങൾ പൊതുജനങ്ങൾ വിനോദപരമായും സൃഷ്ടിപരമായും ഉപയോഗിക്കുന്നതിന്റെ പുതിയ ഉദാഹരണമായാണ് ഇതിനെ വിലയിരുത്തുന്നത്.
വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി തന്റെ കാരിക്കേച്ചർ ചിത്രം സാമൂഹ്യ മാധ്യമങ്ങളിൽ പങ്കുവച്ചതോടെയാണ് ഈ ട്രെൻഡിന് കൂടുതൽ ശ്രദ്ധ ലഭിച്ചത്. തുടർന്ന് മന്ത്രിമാരായ കെ.ബി. ഗണേഷ് കുമാർ, വി.എൻ. വാസവൻ എന്നിവരും തങ്ങളുടെ കാരിക്കേച്ചർ ചിത്രങ്ങൾ പങ്കുവെച്ചതോടെ ട്രെൻഡ് കൂടുതൽ വ്യാപകമായി.
ഗൂഗിൾ ജെമിനി പോലുള്ള മറ്റ് എ.ഐ പ്ലാറ്റ്‌ഫോമുകളിലും സമാന സംവിധാനങ്ങൾ ലഭ്യമാണെങ്കിലും, ഈ തരത്തിലുള്ള കാരിക്കേച്ചർ ട്രെൻഡിന് തുടക്കമിട്ടത് ചാറ്റ് ജിപിടിയാണെന്ന വിലയിരുത്തലാണ് നിലനിൽക്കുന്നത്.
അതേസമയം, ഇത്തരം ചിത്രങ്ങൾ സൃഷ്ടിക്കുമ്പോൾ വ്യക്തിഗത വിവരങ്ങളും ഫോട്ടോകളും എ.ഐ പ്ലാറ്റ്‌ഫോമുകളുമായി പങ്കുവയ്ക്കുന്നതിൽ ജാഗ്രത പാലിക്കണമെന്ന് സൈബർ സുരക്ഷാ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.
മുഖത്തിന്റെ സൂക്ഷ്മ അളവുകളും സവിശേഷതകളും എ.ഐ വഴി ശേഖരിക്കുകയും വിശകലനം ചെയ്യുകയും ചെയ്യുന്നത് ഭാവിയിൽ ഡീപ്പ് ഫേക്ക് നിർമാണത്തിനും ആൾമാറാട്ടത്തിനും ദുരുപയോഗം ചെയ്യപ്പെടാൻ സാധ്യതയുണ്ടെന്നും അവർ ചൂണ്ടിക്കാട്ടുന്നു.
English Summary
ChatGPT-based caricature creation has become a trending activity on social media, with participation ranging from students to Kerala Education Minister V. Sivankutty and other ministers. By uploading personal photos and providing details such as profession, hobbies and personality traits, users can generate customised caricature images using AI. While similar features are available on other platforms like Google Gemini, ChatGPT is seen as the platform that sparked the trend. Cyber security experts, however, warn users to be cautious while sharing personal data and facial images due to possible misuse, including deepfake creation and identity fraud.
chatgpt-caricature-trend-kerala-ministers-social-media
ChatGPT, AI caricature, social media trend, Kerala news, V Sivankutty, KB Ganesh Kumar, VN Vasavan, digital technology, cyber security, deepfake warning









