തൃശൂർ: ചാലക്കുടിയിലെ ബ്യൂട്ടിപാർലർ ഉടമ ഷീലാ സണ്ണിയെ വ്യാജ ലഹരിക്കേസിൽ കുടുക്കിയ സംഭവത്തിൽ ഞെട്ടിക്കുന്ന കൂടുതൽ വിവരങ്ങൾ പുറത്ത്. ഷീലാ സണ്ണിയുടെ ബാഗിലും സ്‌കൂട്ടറിലും യഥാർഥ എൽഎസ്ഡി സ്റ്റാമ്പുകൾ വെച്ച് കുടുക്കാനാണ് പ്രതികൾ ലക്ഷ്യമിട്ടിരുന്നതെന്നാണ് പുറത്തു വരുന്ന വിവരം.
ബംഗളൂരുവിലെ ആഫ്രിക്കക്കാരിൽ നിന്ന് പതിനായിരം രൂപ നൽകിയാണ് എൽഎസ്ഡി സ്റ്റാമ്പ് വാങ്ങിയത്. എന്നാൽ പരിശോധനാഫലം പുറത്തുവന്നപ്പോഴാണ് വ്യാജൻ നൽകി പറ്റിക്കുകയായിരുന്നുവെന്ന് തിരിച്ചറിഞ്ഞതെന്ന് മുഖ്യപ്രതിയായ നാരായണ ദാസ് നൽകിയ മൊഴിയിൽ പറയുന്നു.
കേസിൽ അറസ്റ്റിലായ നാരായണ ദാസ് കുറ്റം സമ്മതിച്ചതായും പൊലീസ് അറിയിച്ചു. ഷീലാ സണ്ണിയുടെ മകന്റെ ഭാര്യയുടെ സഹോദരിയും നാരായണ ദാസിന്റെ സുഹൃത്തുമായ ലിവിയയാണ് എൽഎസ്ഡി സ്റ്റാമ്പുകൾ വാങ്ങിയതും ഷീലാ സണ്ണിയുടെ ബാഗിലും സ്‌കൂട്ടറിലും ഒളിപ്പിച്ചതും എന്നാണ് നാരായണ ദാസ് നൽകിയ മൊഴി.
ബംഗളൂരുവിലെ ആഫ്രിക്കക്കാരിൽനിന്ന് പതിനായിരം രൂപ നൽകിയാണ് ലിവിയ എൽഎസ്ഡി സ്റ്റാമ്പ് വാങ്ങിയത്. എന്നാൽ വ്യാജൻ നൽകി ലിവിയയെ പറ്റിക്കുകയായിരുന്നുവെന്ന് പരിശോധനാഫലം പുറത്തുവന്നപ്പോഴാണ് മനസ്സിലായതെന്നും ഇയാൾ കൂട്ടിച്ചേർത്തു.
സഹോദരിക്കുണ്ടായ അവഗണനയോടുള്ള പ്രതികാരമായാണ് ലിവിയ ഇതു ചെയ്തതെന്നും മൊഴിയിലുണ്ട്. ഷീലാ സണ്ണിയുടെ വീട്ടിൽ തലേദിവസം തന്നെ എത്തിയ ലിവിയ എൽഎസ്ഡി സ്റ്റാമ്പ് ബാഗിലും സ്‌കൂട്ടറിലും ഒളിപ്പിച്ചശേഷം ഫോട്ടോ എടുത്ത് നാരായണ ദാസിന് അയച്ചു. ഈ ഫോട്ടോ സഹിതമാണ് നാരായണ ദാസ് എക്സൈസിന് വിവരം നൽകിയതെന്നും പൊലീസ് പറയുന്നു.
ഏറെ നാളായി ഒളിവിലായിരുന്ന നാരായണ ദാസിനെ പ്രത്യേകാന്വേഷണ സംഘം ബംഗളൂരുവിൽ നിന്നാണ് കഴിഞ്ഞ ദിവസം പിടികൂടിയത്. ചൊവ്വാഴ്ച കൊടുങ്ങല്ലൂർ ഡിവൈഎസ്പി ഓഫീസിൽ ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി.
വൈകീട്ട് ചാലക്കുടി ഒന്നാംക്ലാസ് മജിസ്ട്രേറ്റിന്റെ വീട്ടിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. സംഭവത്തിലും ഗൂഢാലോചനയിലും നാരായണ ദാസിനു പങ്കുള്ളതായി വ്യക്തമായതായി ഡിവൈഎസ്പി വി കെ രാജു പറഞ്ഞു.