ഇടുക്കി പീരുമേട്ടിൽ ഒരു നൂറ്റാണ്ട് മുൻപ് ബ്രിട്ടീഷുകാർ നിർമിച്ച ഫാക്ടറികൾ കമ്പനി
പൊളിച്ചു വിറ്റു. നൂറുകണക്കിന് തൊഴിലാളി കുടുംബങ്ങളുടെ ജീവനും ജീവിതവുമായിരുന്നു പീരുമേട് ടീ കമ്പനിയുടെ ലോൺട്രി, ചീന്തലാർ ഫാക്ടറികൾ. നൂറുകണക്കിന്
തൊഴിലാളികൾ ജീവിതം സമർപ്പിച്ച ഫാക്ടറി 1920 – 25 കാലത്ത് ആസ്വിൻ വാൾ എന്ന ബ്രിട്ടീഷ് കമ്പനിയാണ് നിർമിച്ചത്.
1980 90 കാലത്തുണ്ടായ ആഗോള സാമ്പത്തീക പ്രതിസന്ധിയാണ് കമ്പനിയുടെ പ്രതാപകാലത്തിന് മങ്ങലേൽപ്പിച്ചത്. പ്രതിസന്ധി രൂക്ഷമായതോടെ 2000 ഡിസംബർ 13 ന് കമ്പനി തോട്ടം ഉപേക്ഷിച്ചു പോയി. തുടർന്നാണ് തൊഴിലാളികൾക്ക് ആനുകൂല്യം നൽകാനെന്ന പേരിൽ കോടതിയുടെ അനുമതിയോടെ ഫാക്ടറികൾ പൊളിച്ചു വിറ്റത്. രണ്ട് എസ്റ്റേറ്റുകളുടെ നാല് ഡിവിഷനിലായി 1330 സ്ഥിരം തൊഴിലാളികളും അത്ര തന്നെ താൽക്കാലികക്കാരും (വാരത്താൾ) , 33 ഓഫീസ് ജീവനക്കാരും ജോലി ചെയ്തിരുന്നു.
ആയുസുമുഴുവൻ ജീവിതത്തിൻ്റെ ഭാഗമായിരുന്ന ഫാക്ടറികൾ ഇവർക്കെല്ലാം ഇനി ഓരോർമ മാത്രമായി. ഗ്രാറ്റുവിറ്റി ഉൾപ്പെടെ തൊഴിലാളിയ്ക്ക് ലഭിക്കേണ്ട ആനുകൂല്യങ്ങൾക്കായി വ്യക്തികളും സംഘടനകളും നിയമ പോരാട്ടം തുടരുന്നതിന് ഇടെയാണ് ഫാക്ടറി പൊളിച്ചു വിറ്റത്. ഫാക്ടറി പൊളിയ്ക്കുന്നതിനെതിരെ ട്രേഡ് യൂണിയൻ കോടതിയെ സമീപിച്ചിരുന്നു.
എന്നാൽ ആനുകൂല്യം നൽകാൻ പണമില്ലെന്ന കമ്പനിയുടെ വാദം അംഗീകരിച്ച് ഫാക്ടറി പൊളിച്ചു വിൽക്കാൻ കോടതി അനുമതി നൽകുകയായിരുന്നു. പ്രതിസന്ധിയെ തുടർന്ന് സംസ്ഥാനത്ത് ആദ്യമായി തോട്ടം ഉപേക്ഷിച്ചു പോയ തോട്ടമാണ് പീരുമേട് ടീ കമ്പനിയുടേത്. ബംഗ്ലാവുകൾ, ഗ്രൂപ്പ് ഹോസ്പിറ്റൽ, ക്വോർട്ടേഴ്സുകൾ തുടങ്ങി ബ്രിട്ടീഷുകാർ നിർമിച്ച കെട്ടിടങ്ങളും സംരക്ഷണമില്ലാതെ വെറുതെ കിടന്നു നശിച്ചു. അവസാനമായി ഉണ്ടായിരുന്നത് ഈ ഫാക്ടറികളാണ്. ഇതു കൂടി
പൊളിച്ചു വിറ്റതോടെ തോട്ടം തുറക്കുമെന്ന തൊഴിലാളികളുടെ അവസാന പ്രതീക്ഷയും അസ്തമിച്ചു.