വാളയാറിൽ മാത്രം 10 വർഷത്തിനിടെ ജീവനൊടുക്കിയത് പ്രായപൂർത്തിയാകാത്ത 27 പെൺകുട്ടികളെന്ന് സിബിഐ. വാളയാറിലെ പ്രായപൂർത്തിയാകാത്ത രണ്ട് പെൺകുട്ടികളുടെ മരണവുമായി ബന്ധപ്പെട്ട് സമർപ്പിച്ച കുറ്റപത്രത്തിലാണ് സിബിഐ ഇക്കാര്യം പറയുന്നത്.
ഇക്കാലയളവിൽ 305 പോക്‌സോ കേസുകൾ വാളയാറിൽ നിന്നും റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്നും സിബിഐ കുറ്റപത്രത്തിൽ പറയുന്നു. ദേശീയ മാധ്യമമായ ദ ഹിന്ദുവിലാണ് ഇക്കാര്യങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്
2012 മുതൽ 2022 വരെയുള്ള കാലയളവിൽ വാളയാറിൽ നിന്നും 18ൽ താഴെ പ്രായമുള്ള 27 പെൺകുട്ടികളാണ് ആത്മഹത്യ ചെയ്തതെന്നാണ് വാളയാർ കേസിലെ സിബിഐ കുറ്റപത്രത്തെ ഉദ്ധരിച്ച് ദേശീയ മാധ്യമമായ ദ ഹിന്ദു റിപ്പോർട്ട് ചെയ്യുന്നത്.
വാളയാർ പെൺകുട്ടികൾക്ക് സമാനമായി 1996ൽ രണ്ട് സഹോദരികൾ അസാധാരണ സാഹചര്യത്തിൽ മരിച്ചിട്ടുണ്ടെന്നും സിബിഐ കുറ്റപത്രത്തിൽ പറയുന്നു. 17ഉം 11ഉം പ്രായമുള്ള സഹോദരിമാരെ 1996 ഫെബ്രുവരി 22ന് മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. ഇരുവരുടെയും പോസ്റ്റ്‌മോർട്ടത്തിൽ രക്തത്തിൽ നിന്നും വിഷാംശം കണ്ടെത്തിയിരുന്നു.
101 പേജ് വരുന്ന കുറ്റപത്രമാണ് വാളയാർ പെൺകുട്ടികളുടെ കേസിൽ സിബിഐ കോടതിയിൽ സമർപ്പിച്ചിരിക്കുന്നത്. 2010 മുതൽ 2023 വരെയുള്ള കാലയളവിൽ തൂങ്ങിമരിച്ച 13 വയസിന് താഴെയുള്ള കുട്ടികളുടെ കണക്കും സിബിഐ സമർപ്പിച്ചിട്ടുണ്ട്. പ്രായപൂർത്തിയാകാത്ത നിരവധി പെൺകുട്ടികൾക്ക് നേരെയുള്ള ലൈംഗികാതിക്രമത്തിന്റെ നിരവധി കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്ന് വാളയാർ കേസന്വേഷണത്തിൽ ഭാഗമായ മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.