തിരുവനന്തപുരം: ഉദ്യോഗസ്ഥ സ്ഥലംമാറിയപ്പോൾ സെക്രട്ടറിയേറ്റിൽ ശുദ്ധികലശം നടത്തിയതായി പരാതി നൽകി സെക്രട്ടറിയേറ്റ് ജീവനക്കാരി. ഭരണപരിഷ്‌കാര അഡ്‌മിനിസ്‌ട്രേറ്റീവ് വിജിലൻസ് സെല്ലിൽ ഓഫീസ് അറ്റൻഡന്റായിരിക്കെ ജാതീയമായി അപേക്ഷിച്ചെന്ന് കാട്ടിയാണ് പട്ടികജാതിക്കാരിയായ ജീവനക്കാരി പരാതി നൽകിയത്.
കോന്നി സ്വദേശിനി സെക്രട്ടറിയേറ്റ് അസിസ്റ്റന്റിനെതിരെയാണ് പരാതി നൽകിയത്. ദേവസ്വം സെക്രട്ടറിയുടെ ഓഫീസിലേക്കാണ് യുവതിക്ക് സ്ഥലം മാറ്റം ലഭിച്ചത്.
എന്നാൽ സ്ഥലം മാറി പോയപ്പോൾ താനുപയോഗിച്ചിരുന്ന മേശയും കസേരയും നീക്കം ചെയ്ത സെക്രട്ടറിയേറ്റ് അസിസ്റ്റന്റ് അവിടെ ശുദ്ധികലശം നടത്തിയതായി സഹപ്രവർത്തകരോട് പറഞ്ഞതായാണ് യുവതി എസ് സി- എസ് ടി കമ്മിഷന് നൽകിയ പരാതിയിൽ പറയുന്നത്.
കഴിഞ്ഞ മേയ് 30നാണ് ജീവനക്കാരി പരാതി നൽകിയത്. പരാതിയിൽ 20 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്നാവശ്യപ്പെട്ട് പൊതുഭരണവകുപ്പ് സെക്രട്ടറിക്ക് കമ്മിഷൻ നിർദേശം നൽകിയിട്ടുണ്ട്.
പരാതിയിലെ എതിർകകഷി സെക്രട്ടറിയേറ്റിലെ ഭരണാനുകൂല സംഘടനയിലെ ഭാരവാഹിയാണ്. പരാതിക്കാരിയും ഈ സംഘടനയിലെ അംഗമാണ്. താൻ സ്ഥലം മാറി പോകുന്നതിന് മുൻപുവരെ എതിർകകക്ഷി തന്നോട് ദേഷ്യത്തിലാണ് പെരുമാറിയിരുന്നതെന്നും തസ്‌തിക വ്യത്യാസമാണ് ഇതിന് കാരണമായി കരുതിയതെന്നും പരാതിയിൽ ചൂണ്ടിക്കാട്ടുന്നു.
ഏപ്രിൽ ഒന്നിനാണ് ജീവനക്കാരി സ്ഥലം മാറ്റം ലഭിച്ചത്. മറന്നുവച്ച ബാഗ് എടുക്കാൻ പഴയ ഓഫീസിലേയ്ക്ക് പോയപ്പോൾ എതിർകകക്ഷി ശുദ്ധികലശം നടത്തിയതായി പറഞ്ഞത് കേട്ടുവെന്നും പരാതിയിലുണ്ട്.