മൂന്നാറിൽ യുവതിയെ ഭീഷണിപ്പെടുത്തിയ ആറു ഡ്രൈവർമാർക്കെതിരെ കേസ്:
മൂന്നാറിൽ ഓൺലൈൻ ടാക്‌സി സർവീസ് ഉപയോഗിച്ചെന്നപേരിൽ വിനോദ സഞ്ചാരത്തിനെത്തിയ യുവതിയെ ഭീഷണിപ്പെടുത്തുകയും അപമാനിക്കുകയും ചെയ്ത ടാക്‌സി ഡ്രൈവർമാർക്കെതിരെ ജാമ്യമില്ലാകുറ്റം ചുമത്തി കേസെടുത്തു.
സംഭവത്തിൽ രണ്ട് പോലീസ് ഉദ്യോഗസ്ഥർക്ക് സസ്‌പെൻഷൻ ലഭിച്ചിരുന്നു. മൂന്നാർ സ്റ്റേഷനിലെ ഗ്രേഡ് എസ്‌ഐ സാജു പൗലോസ്, എഎസ്‌ഐ ജോർജ് കുര്യൻ എന്നിവരെയാണ് ജില്ലാ പോലീസ് മേധാവി സസ്‌പെൻഡ് ചെയ്തത്.
ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്ന് വീഴ്ച്ചയുണ്ടായെന്ന് കണ്ടെത്തിയതോടെയാണ് നടപടി. പ്രദേശത്തെ ആറ് ടാക്‌സി ഡ്രൈവർമാർക്കെതിരെ മൂന്നാർ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
ഇത് സംബന്ധിച്ച് യുവതിയുടെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെയാണ് നടപടി.
ഒക്ടോബർ 30-ന് ആണ് കേസിനാസ്പദമായ സംഭവം. ഇതേക്കുറിച്ച് മുംബൈ സ്വദേശിനിയായ യുവതിയുടെ വീഡിയോയിൽ പറയുന്നത് ഇങ്ങനെ:
ഊബർ ടാക്‌സി സർവീസ് ഉപയോഗിച്ചാണ് ആലപ്പുഴയിൽ നിന്നും മൂന്നാറിലെത്തിയത്. എന്നാൽ ഇതിൽ തന്നെ തിരികെ പോകാൻ ശ്രമിച്ചപ്പോൾ ഓൺലൈൻ ടാക്‌സിയിൽ മൂന്നാറിൽ നിന്ന് യാത്രക്കാരെ കയറ്റാൻ അനുമതിയില്ലെന്ന മറുപടി ലഭിച്ചത്.
ഇതേ തുടർന്ന് മൂന്നാറിൽ നിന്ന് അല്പം മാറി മറ്റൊരുസ്ഥലത്തെത്താൻ ഡ്രൈവറോട് ആവശ്യപ്പെട്ടു. ഇതിൽ കയറി പോകാൻ തുടങ്ങുമ്പോഴാണ് ഒരു സംഘം ടാക്‌സി ഡ്രൈവർമാർ എതിർപ്പുമായെത്തിയത്.
ഓൺലൈൻ ടാക്‌സി ഉപയോഗിക്കാൻ അനുവദിക്കില്ലെന്ന് പറഞ്ഞ് ഇവർ ഭീഷണിപ്പെടുത്തുകയും അപമാനിക്കുകയും ചെയ്തു. ഇതോടെ പോലീസിനെ വിളിച്ചുവരുത്തി എന്നാൽ പോലീസ് ഉദ്യോഗസ്ഥർ ടാക്‌സി ഡ്രൈവർമാർക്ക് അനുകൂലമായ നിലപാട് സ്വീകരിക്കുകയായിരുന്നു.
തുടർന്ന് ഭീഷണിപ്പെടുത്തിയ ഡ്രൈവറുടെ കാറിൽ തന്നെ നിർബന്ധമായി കയറ്റിവിട്ടു. അല്പം പോലും സുരക്ഷയില്ലാതെയും ഭയപ്പെട്ടുമാണ് കാറിൽ യാത്ര ചെയ്തതെന്നും യുവതി വീഡിയോയിലൂടെ വെളിപ്പെടുത്തി.
മൂന്നാറിൽ സംഭവിച്ചത് ഭരണഘടനാപരമായ അവകാശങ്ങളുടെ ലംഘനമാണ് എന്നും
മൂന്നാർ മനോഹരമായ സ്ഥലമാണെങ്കിലും സുരക്ഷിതത്വമില്ലാത്തതിനാൽ വീണ്ടും ഇവിടെയെത്താൻ കഴിയില്ലെന്നും അവർ പറഞ്ഞു.
ഭീഷണിപ്പെടുത്തിയവരുടെയും പോലീസ് ഉദ്യോഗസ്ഥരുടെയും ദൃശ്യങ്ങളും യുവതി പങ്കുവച്ചു.
വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെ മൂന്നാർ സ്വദേശികളായ ആറ് ടാക്‌സി ഡ്രൈവർമാർക്കെതിരെ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
സംഭവത്തിനെതിരെ മൂന്നാറിൽ പ്രതിഷേധം ശക്തമാണ്. നിയമാനുസൃതം പ്രവർത്തിക്കുന്ന ഓൺലൈൻ ടാക്‌സികൾ തടസ്സമില്ലാതെ സർവീസ് നടത്താനുള്ള സാഹചര്യമുണ്ടാകണമെന്നാണ് വിനോദസഞ്ചാര മേഖലയിലുള്ളവരുടെ അഭിപ്രായം.
നേരത്തെ പലതവണ മൂന്നാർ, ആനച്ചാൽ പ്രദേശങ്ങളിൽ ഓൺലൈൻ ടാക്‌സി ഡ്രൈവർമാർക്കെതിരെ ആക്രമണമുണ്ടായിട്ടുണ്ട്. പലരും പരാതി നൽകിയെങ്കിലും നടപടി ഉണ്ടായില്ല.









