ബത്ത: സൗദി-ഒമാൻ അതിർത്തിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് മലയാളികൾ മരിച്ചു. കോഴിക്കോട്, കണ്ണൂർ സ്വദേശികളാണ് അപകടത്തിൽ പെട്ടത്. മരിച്ചവരിൽ രണ്ട് പേർ കുട്ടികളാണ്.
ഒമാനിൽ നിന്നും സുഹൃത്തുക്കൾ ഉംറയ്‌ക്കുള്ള യാത്രക്കിടെയാണ് സംഭവം. സൗദി ഒമാൻ അതിർത്തിയായ ബത്തക്കടുത്ത് വെച്ചാണ് കാർ അപകടത്തിൽ പെട്ടത്. ഒമാനിലെ ആർഎസ്.സി നാഷണൽ സെക്രട്ടറിമാരായ കണ്ണൂർ മമ്പറം സ്വദേശി മിസ്അബ്, കോഴിക്കോട് പയ്യോളി സ്വദേശി ശിഹാബ് എന്നിവരുടെ കുടുംബമാണ് കാറിൽ സഞ്ചരിച്ചിരുന്നത്.
ശിഹാബിന്റെ ഭാര്യ സഹ്‌ല മുസ്ല്യാരകത്ത്, മകൾ ആലിയ എന്നിവരും മിസ്അബിന്റെ മകനായ ദക്‌വാനും ആണ് മരിച്ചത്. മിസ്അബിന്റെ ഭാര്യ ഹഫീന സാരമായ പരിക്കുകളോടെ സൗദി കിഴക്കൻ പ്രവിശ്യയിലെ അൽ അഹ്‌സയിലെ ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്. അപകടത്തിൽ മിസഅബും ശിഹാബും നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു.
ഇന്ന് രാവിലെ എട്ടരക്കായിരുന്നു ദാരുണ സംഭവം നടന്നത്. കുട്ടികളുടെ മൃതദേഹങ്ങൾ ബത്തയിലെ ആശുപത്രിയിലേക്ക് മാറ്റി. നടപടിക്രമങ്ങൾ ഐസിഎഫിന്റെ അൽ അഹ്‌സ സെൻട്രൽ കമ്മിറ്റിക്ക് കീഴിൽ ശരീഫ് സഖാഫി, അബൂ താഹിർ കുണ്ടൂർ തുടങ്ങിയവരുടെ കീഴിൽ പൂർത്തിയാക്കും.