ആലപ്പുഴ: യു.പ്രതിഭ എം.എൽ.എയുടെ മകനും സുഹൃത്തുക്കൾക്കുമെതിരെ എടുത്ത കഞ്ചാവ് കേസിൽ അന്വേഷണ സംഘത്തെ മാറ്റി. കുട്ടനാട് എക്സെസ് റേഞ്ചിൽനിന്ന് എക്സൈസ് നർക്കോട്ടിക്സ് സ്പെഷ്യൽ സ്ക്വാഡിനാണ് അന്വേഷണ ചുമതല കൈമാറിയത്.
കേസന്വേഷണത്തിൽ എക്സൈസ് ഉദ്യോഗസ്ഥർക്ക് വീഴ്ച സംഭവിച്ചതായി നേരത്തേ കണ്ടെത്തിയിരുന്നു. ദക്ഷിണ മേഖല ജോയിന്റ് എക്സൈസ് കമ്മീഷണർക്ക് ഇതുസംബന്ധിച്ച റിപ്പോർട്ട് സമർപ്പിച്ചിരുന്നു. വൈദ്യപരിശോധന നടത്തിയില്ലെന്നത് ഉൾപ്പടെ നടപടിക്രമങ്ങൾ പാലിക്കുന്നതിൽ ഉദ്യോഗസ്ഥർക്ക് വൻ വീഴ്ച സംഭവിച്ചുവെന്നാണ് റിപ്പോർട്ട്.
മാത്രമല്ല കഞ്ചാവ് ഉപയോഗിച്ചതിന് ദൃക്സാക്ഷികളുമില്ല. മകൻ കേസിലുൾപ്പെട്ടിരുന്നോ എന്നതുസംബന്ധിച്ച് എംഎൽഎ എക്സൈസ് ഉദ്യോഗസ്ഥരെ വിളിച്ച് അന്വേഷിച്ചപ്പോൾ ഇല്ലെന്നായിരുന്നു പറഞ്ഞത്.
ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു എം.എൽ.എ സാമൂഹികമാധ്യമങ്ങളിൽ മാധ്യമങ്ങൾക്കെതിരെ പോസ്റ്റ് ഇട്ടത്. എം.എൽ.എയെ എക്സൈസ് ഉദ്യോഗസ്ഥർ തെറ്റിദ്ധരിപ്പിക്കുകയായിരുന്നുവെന്നും റിപ്പോർട്ടിലുണ്ട്. അതേസമയം, കേസ് രജിസ്റ്റർ ചെയ്ത കുട്ടനാട് റേഞ്ചിലെ ഉദ്യോഗസ്ഥർക്കെതിരേ തത്ക്കാലം നടപടിയുണ്ടാകില്ലെന്നാണ് പുറത്തു വരുന്ന വിവരം.
അന്വേഷണ റിപ്പോർട്ട് കോടതിയിൽ സമർപ്പിക്കാൻ ഇനി മൂന്നുമാസമേ ബാക്കിയുള്ളൂ. കോടതിയിൽ കുറ്റം തെളിയിക്കാനായാൽ പരമാവധി 5000 രൂപയുടെ പിഴ ശിക്ഷയാകും ഇവർക്ക് ലഭിക്കുക. മാത്രമല്ല കുട്ടികൾ കുറ്റാരോപിതരാകുന്ന ഇത്തരം കേസുകളിൽ വിമുക്തി കേന്ദ്രത്തിൽനിന്ന് സർട്ടിഫിക്കറ്റ് ഹാജരാക്കിയാൽ ശിക്ഷയിൽനിന്ന് ഒഴിവാക്കാറാണ് പതിവ്.
ഡിസംബർ 28നാണ് സംഭവം. എം.എൽ.എയുടെ മകൻ കനിവ് ഉൾപ്പെടെ ഒമ്പത് പേരെ തകഴിയിൽനിന്ന് കുട്ടനാട് എകസൈസ് സംഘം പിടികൂടിയത്. മൂന്നു ഗ്രാം കഞ്ചാവും ഇവരിൽനിന്ന് പിടികൂടി.
പൊതു സ്ഥലത്ത് കഞ്ചാവ് ഉപയോഗിച്ചതിനും കഞ്ചാവ് കൈവശം വച്ചതിനും ഇവർക്കെതിരെ എക്സൈസ് കേസും എടുത്തു. എന്നാൽ തെറ്റായ വാർത്തകളാണ് പ്രചരിക്കുന്നതെന്ന് ആരോപിച്ച് യു പ്രതിഭ സാമൂഹിക മാധ്യമങ്ങളിൽ കുറിപ്പ് പങ്കുവെക്കുകയും തുടർന്ന് മുഖ്യമന്ത്രിക്കും വകുപ്പ് മന്ത്രിക്കും പരാതി നൽകുകയും ചെയ്തിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിന്റെ ഭാഗമായി ഉദ്യോഗസ്ഥരുടെയും എം.എൽ.എയുടെയുമടക്കം മൊഴി രേഖപ്പെടുത്തിയിരുന്നു. ഇവരിൽ രണ്ടുപേരിൽ നിന്നായി മൂന്നുഗ്രാം കഞ്ചാവ് കണ്ടെടുത്തത്. മറ്റുള്ളവർക്കെതിരെ കഞ്ചാവ് ഉപയോഗിച്ചതിനായിരുന്നു കേസെടുത്തിരുന്നത്.