വാഹന പരിശോധനയ്ക്കായി നിന്ന പോലീസുകാരനോട് കൊടുംക്രൂരത. കാർ നിർത്താൻ ആവശ്യപ്പെട്ട ട്രാഫിക് പോലീസ് ഉദ്യോഗസ്ഥനെ യുവാവ് വാഹനമിടിപ്പിച്ച് ബോണറ്റിൽ കയറ്റി നൂറ് മീറ്ററോളം ഓടിച്ചുപോയി. കേബിൾ ഓപ്പറേറ്റർ മിഥുൻ ജഗ്ദലെ എന്നയാളാണ് പോലീസിനെ വാഹനമിടിപ്പിച്ചത്.
ബോണറ്റിലേക്ക് എടുത്തെറിയപ്പെട്ട പോലീസുമായി യുവാവ് 100 മീറ്ററോളം കാറോടിക്കുന്ന ദൃശ്യങ്ങളും ഇതിനോടകം പുറത്തുവന്നിട്ടുണ്ട്. സോഷ്യൽ മീഡിയയിൽ വ്യാപക വിമർശനമാണ് യുവാവിനെതിരെ ഉയരുന്നത്.
കർണാടകയിലെ ശിവമോഗയിലാണ് സംഭവം നടന്നത്. പതിവ് പരിശോധനകൾ നടത്തുന്നതിനിടയിൽ അമിത വേഗതയിൽ വന്ന കാർ ട്രാഫിക് പോലീസിൻറെ ശ്രദ്ധയിൽപ്പെട്ടു. വണ്ടിയോടിച്ചിരുന്ന മിഥുൻ കാർ നിർത്താൻ തയ്യാറായില്ല. തുടർന്ന് പോലീസുകാരൻ കാറിന് മുന്നിലേക്ക് കയറി നിന്നു.
കാർ റോഡ് സൈഡിലേക്ക് നിർത്താൻ പോലീസ് ആംഗ്യം കാണിച്ചെങ്കിലും യുവാവ് ഇത് കൂട്ടാക്കാതെ മുൻപോട്ട് എടുക്കുകയായിരുന്നു. കാർ മുന്നോട്ടെടുക്കുന്നതിന് അനുസരിച്ച് പോലീസുകാരനും നടക്കുന്നുണ്ട്. എന്നിട്ടും കാർ നിർത്താതെ മുന്നോട്ടെടുത്തപ്പോൾ പോലീസുകാരനെ ഇടിച്ചു.
ശേഷം കാറിനടിയിൽ പെടാതിരിക്കാൻ പോലീസുകാരൻ ബോണറ്റിൽ അള്ളിപ്പിടിച്ചിരിന്നു. 100 മീറ്ററോളം ഇങ്ങനെ മുന്നോട്ടുപോയ ശേഷം മിഥുൻ കാറുമായി മുങ്ങി. തലനാരിഴയ്ക്കാണ് പോലീസുകാരൻ രക്ഷപ്പെട്ടത്. പിന്നീട് പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു.
English summary : Brutality with Traffic Police in Bengaluru; He hit the vehicle and put it on the bonnet and drove away for a hundred meters; The accused was arrested