പാലക്കാട്: പാലക്കാട് പട്ടാമ്പി കൊപ്പത്ത് അതിർത്തി തർക്കത്തെ തുടർന്നുണ്ടായ കയ്യാങ്കളിയിൽ അച്ഛനും മകനും വെട്ടേറ്റു. മണ്ണേങ്കോട് സ്വദേശികളായ ചാമി, മകൻ വൈശാഖ് എന്നിവർക്കാണ് വെട്ടേറ്റത്.
ഇന്ന് രാവിലെ ഒൻപത് മണിയോടെയായിരുന്നു ആക്രമണമുണ്ടായത്. സംഭവത്തിൽ അയൽവാസിയും, ബന്ധുവുമായ വിനോദിനെ കൊപ്പം പൊലീസ് കസ്റ്റഡിയിലെടുത്തു. വർഷങ്ങളായി നിലനിൽക്കുന്നതാണ് ഇരുവരും തമ്മിലുള്ള അതിർത്തി തർക്കം എന്നാണ് ലഭിക്കുന്ന വിവരം.
ഇതേച്ചൊല്ലി ഇരുവരും തമ്മിൽ ഇന്നും വഴക്കുണ്ടായി. ഇത് കൈയാങ്കളിയായതോടെ വിനോദ് തന്റെ കയ്യിലുണ്ടായിരുന്ന വാക്കത്തികൊണ്ട് ചാമിയെ വെട്ടുകയായിരുന്നു. ഈ ആക്രമണം തടയാൻ ശ്രമിക്കുന്നതിനിടെയാണ് മകൻ വൈശാഖിനും വെട്ടേറ്റത്.
ചാമിയുടെ കഴുത്തിനും, വൈശാഖിൻറെ കൈക്കുമാണ് പരിക്ക് . ഉടൻ തന്നെ ഇവരെ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്കുകളൊന്നും തന്നെ ഗുരുതരമല്ലെന്നാണ് ആശുപത്രി അധികൃതർ നൽകുന്ന വിശദീകരണം.
നാടിനെ നടുക്കി വീണ്ടും കൗമാര ആത്മഹത്യ; പത്താംക്ലാസ് വിദ്യാർത്ഥി തൂങ്ങിമരിച്ച നിലയിൽ
തിരുവനന്തപുരം: ആറ്റിങ്ങലിൽ പത്താംക്ലാസ് വിദ്യാർത്ഥി തൂങ്ങിമരിച്ച നിലയിൽ. കണ്ണൻ-ഗംഗ ദമ്പതികളുടെ മകൻ അമ്പാടി (15)യാണ് മരിച്ചത്. കിടപ്പുമുറിയിലെ ഫാനിൽ തൂങ്ങിയ നിലയിലാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.
മരണകാരണം എന്താണെന്നതിനെക്കുറിച്ച് ഇതുവരെ വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല. ഉടൻ തന്നെ പൊലീസ് സ്ഥലത്തെത്തി വേണ്ട നടപടികൾ സ്വീകരിച്ചു. വിദ്യാർത്ഥിയുടെ മൊബൈൽ ഫോൺ പരിശോധിക്കുന്നതിലൂടെ എന്തെങ്കിലും തരത്തിലുള്ള വിവരങ്ങൾ ലഭിക്കുമെന്നാണ് പൊലീസ് കരുതുന്നത്. പള്ളിപ്പുറം കേന്ദ്രീയ വിദ്യാലയത്തിലെ പത്താം ക്ലാസ് വിദ്യാർത്ഥിയാണ് മരിച്ച അമ്പാടി.