കൊല്ലം: തിരുവനന്തപുരം, പത്തനംതിട്ട ജില്ലകൾക്ക് പിന്നാലെ കൊല്ലം കളക്ട്രേറ്റിലും ബോംബ് ഭീഷണി. ഇ മെയിൽ വഴിയാണ് കളക്ട്രേറ്റിലേക്ക് ഭീഷണി സന്ദേശം എത്തിയത്. കളക്ട്രേറ്റിന്റെ വിവിധ ഭാഗങ്ങളിൽ പൊലീസും ബോംബ് സ്ക്വാഡും പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല.
രാവിലെ എത്തിയ ഇ മെയിൽ സന്ദേശം വൈകിയാണ് ജീവനക്കാരുടെ ശ്രദ്ധനയിൽപ്പെട്ടത്. തിരുവനന്തപുരം, പത്തനംതിട്ട ജില്ലകൾക്ക് ബോംബ് ഭീഷണി ലഭിച്ചതിന് പിന്നാലെയാണ് കൊല്ലം കളക്ട്രേറ്റിനും ബോബ് ഭീഷണി എത്തിയത്. ഇന്ന് രാവിലെയോടെ പത്തനംതിട്ട കളക്ടറുടെ ഔദ്യോഗിക ഇമെയിലിൽ ഭീഷണി സന്ദേശം എത്തിയത്. കളക്ട്രേറ്റിൽ ബോംബ് വെച്ചിട്ടുണ്ടെന്നായിരുന്നു സന്ദേശം. ഉടൻ തന്നെ പൊലീസും ബോംബ് സ്ക്വാഡും പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല.
അതേസമയം മെയിലിന്റെ ഉറവിടം പരിശോധിക്കുകയാണ് പൊലീസ്. വ്യാജ ഭീഷണിയിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഇതിനു പിന്നാലെ ഉച്ച തിരിഞ്ഞ് രണ്ടുമണിയോടെ തിരുവനന്തപുരം കളക്ടറേറ്റിലും ഭീഷണി സന്ദേശമെത്തി. പിന്നാലെ പരിശോധനയ്ക്കായി ബോംബ് സ്ക്വാഡും പോലീസും കളക്ടറേറ്റിലേക്ക് എത്തി. പരിശോധന നടക്കുന്നതിനിടെ അപ്രതീക്ഷിതമായി കടന്നലുകളുടെ ആക്രമണവുണ്ടായി.
കളക്ട്രേറ്റുകളിലെ ബോംബ് ഭീഷണിയിൽ മൂന്ന് സന്ദേശങ്ങളും ഒരാൾ തന്നെയാണോ അയച്ചതെന്ന് പൊലീസ് പരിശോധിക്കുന്നുണ്ട്. സന്ദേശത്തിന്റെ ഉറവിടം കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുകയാണ്.