തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിലെ എമിഗ്രേഷന്‍ വിഭാഗത്തിലെ ഐബി ഉദ്യോഗസ്ഥയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. പത്തനംതിട്ട സ്വദേശി മേഘ (24) ആണ് മരിച്ചത്. തിരുവനന്തപുരം ചാക്കയിലെ റെയിൽ പാളത്തിലാണ് മൃതദേഹം കണ്ടെത്തിയത്.
രാവിലെ ഡ്യൂട്ടി കഴിഞ്ഞ് വിമാനത്താവളത്തിൽ നിന്നിറങ്ങിയ മേഘയുടെ മൃതദേഹം പേട്ടക്കും ചാക്കക്കും ഇടയിലെ റെയിൽപാളത്തിലാണ് കണ്ടെത്തിയതെന്ന് പൊലീസ് പറഞ്ഞു.
റെയിൽ പാളത്തിൽ മൃതദേഹം കിടക്കുന്ന കണ്ടതിനെ തുടർന്ന് പ്രദേശവാസികൾ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു.
ഒരു വർഷം മുമ്പാണ് എമിഗ്രേഷൻ വിഭാഗത്തിൽ മേഘ ജോലിയിൽ പ്രവേശിച്ചത്. എന്താണ് മരണത്തിന് കാരണമെന്ന് വ്യക്തമല്ല. പൊലീസ് സ്ഥലത്തെത്തി മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. കുറച്ചുനാളുകളായി മേഘ മാനസിക ബുദ്ധിമുട്ടുകൾ കാണിച്ചിരുന്നതായി ഐ.ബി ഉദ്യോഗസ്ഥർ പൊലീസിനോട് പറഞ്ഞതായാണ് വിവരം. സംഭവത്തിൽ പേട്ട പൊലീസ് വിശദമായ അന്വേഷണം തുടങ്ങി.
കോട്ടയത്ത് വായ്പാ തിരിച്ചടവ് മുടങ്ങിയതിന് ഗൃഹനാഥനെ വീട്ടിൽകയറി ആക്രമിച്ച് സ്വകാര്യ പണമിടപാട് സ്ഥാപനത്തിലെ ജീവനക്കാർ
വായ്പാ തിരിച്ചടവ് മുടങ്ങിയതിന് ഗൃഹനാഥനെ വീട്ടിൽകയറി ആക്രമിച്ച് സ്വകാര്യ പണമിടപാട് സ്ഥാപനത്തിലെ ജീവനക്കാർ. കോട്ടയം പനമ്പലം സ്വദേശി സുരേഷിനാണ് സ്ഥാപനത്തിലെ ജീവനക്കാരുടെ മർദ്ദനമേറ്റത്. മര്‍ദനത്തിൽ സുരേഷിന്‍റെ ചെവിക്ക് പരിക്കേറ്റു.
വീട്ടിൽ അതിക്രമിച്ച് കയറുകയും സുരേഷുമായി വാക്ക് തർക്കത്തിലേർപ്പെട്ടശേഷം മർദ്ദിക്കുകയുമായിരുന്നു എന്നാണ് ആരോപണം.വീട്ടിലെ സാധനങ്ങള്‍ തകര്‍ക്കുകയും ചെയ്തു.
പതിനായിരം രൂപയാണ് സുരേഷ് തിരിച്ചടയ്ക്കാനുള്ളത്. ഒരു തവണ അടവ് മുടങ്ങിയതിന് ആണ് ജീവനക്കാർ തന്നെ ആക്രമിച്ചതെന്ന് സുരേഷ് പറഞ്ഞു. പണമിടപാടുകാർ സുരേഷിനെ അസഭ്യം പറയുകയും, വായ്പ വേഗം അടച്ചില്ലെങ്കിൽ വീണ്ടും വരുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തന്ന് സുരേഷ് പറഞ്ഞു.
സംഭവത്തിൽ പരാതി നൽകുമെന്നു സുരേഷ് പറഞ്ഞു. ഹൃദയ സംബന്ധമായ ചികിത്സയെ തുടര്‍ന്നാണ് പണം അടയ്ക്കാൻ വൈകിയതെന്നാണ് സുരേഷ് പറയുന്നത്.