കണ്ണൂരിലെ യുവതിയുടെ മകന്റെ മൃതദേഹം കിട്ടി
കണ്ണൂർ: ചെമ്പല്ലിക്കുണ്ട് പുഴയിൽ ചാടിമരിച്ച റീമയുടെ രണ്ടര വയസ്സുള്ള മകൻ കൃശിവിന്റെ മൃതദേഹം കണ്ടെത്തിയതായി സ്ഥിരീകരിച്ചു. ഫയർഫോഴ്സും സന്നദ്ധപ്രവർത്തകരും ചേർന്നുള്ള തിരച്ചിലിലൂടെയായിരുന്നു കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്.
കഴിഞ്ഞ ശനിയാഴ്ച അർദ്ധരാത്രിയോടെയാണ് വേങ്ങര സ്വദേശിനിയായ റീം തന്റെ മകനെ കൂട്ടിക്കൊണ്ട് ചെമ്പല്ലിക്കുണ്ട് പാലത്തിൽ എത്തിയത്. തുടർന്ന്, സ്കൂട്ടറിൽ എത്തിയ ഇവർ പുഴയിലേക്ക് ചാടുകയായിരുന്നു.
റീമയുടെ മൃതദേഹം ഞായറാഴ്ച രാവിലെയോടെയാണ് കണ്ടെത്തുന്നത്. തുടർന്ന്, കുഞ്ഞിനായുള്ള തിരച്ചിൽ തുടർന്നു, ഒടുവിൽ കൃശിവിന്റെ മൃതദേഹവും കണ്ടെത്തി.
‘ആ യുവാവിനെ ഞാൻ കൊന്നതാണ്’
കോഴിക്കോട്: 14ാം വയസ്സിൽ നടത്തിയ കൊലപാതകം 39 വർഷത്തിനു ശേഷം ഏറ്റുപറഞ്ഞ് പ്രതി. മലപ്പുറം വേങ്ങര പൊലീസ് സ്റ്റേഷനിൽ ആണ് മുഹമ്മദലി (54) കീഴടങ്ങിയത്.
‘1986 ൽ കൂടരഞ്ഞിയിലെ തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ യുവാവിനെ ഞാൻ കൊന്നതാണ്’. എന്നായിരുന്നു വെളിപ്പെടുത്തൽ. ജൂൺ അഞ്ചിനാണ് മുഹമ്മദലി വേങ്ങര പൊലീസ് സ്റ്റേഷനിലെത്തി കുറ്റസമ്മതം നടത്തിയത്.
മൂത്ത മകന്റെ മരണവും രണ്ടാമത്തെ മകന്റെ അപകടവും കഴിഞ്ഞപ്പോൾ കുറ്റബോധം കൊണ്ട് തനിക്ക് ഉറങ്ങാൻ പോലും പറ്റുന്നില്ലെന്നും 14ാം വയസ്സിൽ ഒരു കൊലപാതകം നടത്തിയിട്ടുണ്ടെന്നും പറഞ്ഞ മുഹമ്മദലി പൊലീസിനൊപ്പം കൂടരഞ്ഞിയിൽ എത്തി കൊല നടന്ന സ്ഥലവും കാണിച്ചുകൊടുത്തിട്ടുണ്ട്.
1986 നവംബർ അവസാനമായിരുന്നു കൊലപാതകം നടന്നത്. കൂടരഞ്ഞിയിലെ ദേവസ്യ എന്ന ആളുടെ പറമ്പിൽ കൂലിപ്പണിക്കു നിൽക്കുന്ന സമയത്ത് 14 വയസ്സു മാത്രമുള്ള തന്നെ ഉപദ്രവിക്കാൻ ശ്രമിച്ചയാളെ അടുത്തുള്ള തോട്ടിലേക്കു ചവിട്ടി വീഴ്ത്തി എന്നായിരുന്നു മുഹമ്മദലിയുടെ മൊഴി.
സ്ഥലത്തു നിന്ന് ഓടിപ്പോയ മുഹമ്മദലി 2 ദിവസം കഴിഞ്ഞതിനു ശേഷമാണ് തോട്ടിൽ മുങ്ങി അയാൾ മരിച്ച വിവരം അറിയുന്നത്. അപസ്മാരം ഉണ്ടായിരുന്ന ആളുടേത് സ്വാഭാവിക മരണമാകുമെന്നു നാട്ടുകാരും പറഞ്ഞതോടെ പൊലീസ് അങ്ങനെയാണ് കേസ് രജിസ്റ്റർ ചെയ്തത്.
മരിച്ചയാളെ തിരിച്ചറിയാൻ ബന്ധുക്കളാരും എത്തിയിരുന്നുമില്ല. തുടർന്ന് അജ്ഞാത മൃതദേഹമായി സംസ്കരിച്ച് കേസിലെ നടപടികൾ അവസാനിപ്പിക്കുകയായിരുന്നു.
വർഷങ്ങൾക്കിപ്പുറം മുഹമ്മദലിയുടെ വെളിപ്പെടുത്തൽ സ്ഥിരീകരിച്ച പൊലീസ് കഴിഞ്ഞ ദിവസം ഇയാൾക്കെതിരെ കേസെടുത്ത് റിമാൻഡ് ചെയ്തു.
എന്നാൽ മുഹമ്മദലിയുടെ ഏറ്റുപറച്ചിലോടെ തിരുവമ്പാടി പൊലീസ് മരിച്ചത് ആരാണെന്ന അന്വേഷണത്തിലാണ്. ആർഡിഒ ഓഫിസിലെ പഴയ ഫയലുകൾ പരിശോധിച്ചും അന്നത്തെ പത്രവാർത്തകൾ നോക്കിയും മരിച്ചയാളെ തിരിച്ചറിയാനാണ് തിരുവമ്പാടി സിഐ കെ.പ്രജീഷിന്റെ നേതൃത്വത്തിലുള്ള സംഘത്തിന്റെ ശ്രമം.
മരിച്ചത് ഇരിട്ടി സ്വദേശിയാണെന്നും പാലക്കാട് സ്വദേശിയാണെന്നും നാട്ടുകാർ പറയുന്നുണ്ട്.
യുവതിയെ കൊന്ന സംഭവം: അമ്മയും അറസ്റ്റിൽ
ആലപ്പുഴ: ആലപ്പുഴയിൽ മകളെ കഴുത്തു ഞെരിച്ചു കൊലപ്പെടുത്തിയ സംഭവത്തിൽ കൊല്ലപ്പെട്ട യുവതിയുടെ അമ്മ ജെസിയും അറസ്റ്റിൽ.
മാരാരിക്കുളം തെക്ക് പഞ്ചായത്ത് 15-ാം വാര്‍ഡ് ഓമനപ്പുഴ കുടിയാംശ്ശേരില്‍ എയ്ഞ്ചല്‍ ജാസ്മിനെ(28) കൊലപ്പെടുത്തിയ കേസിൽ ആണ് അമ്മ ജെസിയെ പോലീസ് അറസ്റ്റ് ചെയ്തത്.
മകളെ കൊലപ്പെടുത്തിയതിന് അച്ഛന്‍ ജോസ്‌മോനെ പോലീസ് കഴിഞ്ഞദിവസം അറസ്റ്റ് ചെയ്തിരുന്നു. മകൾ ജോലി കഴിഞ്ഞ് മടങ്ങിയെത്തിയ ശേഷം സ്ഥിരമായി പുറത്തുപോകുന്നതാണ് തന്നെ പ്രകോപിപ്പിച്ചതെന്നാണ് പിതാവ് ഫ്രാൻസിസ് പറയുന്നത്.
ആലപ്പുഴയിലെ സ്വകാര്യ ആശുപത്രിയിൽ ലാബ് ടെക്നിഷ്യനായ എയ്ഞ്ചൽ ഭർത്താവുമായി പിണങ്ങി ആറു മാസമായി സ്വന്തം വീട്ടിലായിരുന്നു താമസം.
രാത്രി സ്കൂട്ടറുമായി പുറത്ത് പോകാറുള്ള എയ്ഞ്ചൽ ചൊവ്വാഴ്ച രാത്രി 9ന് പുറത്തു പോയി പത്തരയോടെയാണ് തിരിച്ചെത്തിയത്. പിടിവലിക്കിടെ എയ്ഞ്ചലിനെ തോർത്ത് ഉപയോഗിച്ച് മുറുക്കി കൊലപ്പെടുത്തുകയുമായിരുന്നു.
ജോലി കഴിഞ്ഞ് വീട്ടിലെത്തിയ ശേഷമാണ് എയ്ഞ്ചൽ പുറത്തേക്കു പോയിരുന്നത്. ഇതിനു മുൻപും ഫ്രാൻസിസ് എയ്ഞ്ചലിനെ പലതവണ ഇക്കാര്യത്തിൽ വിലക്കിയിരുന്നുവെന്നാണ് വിവരം.