ഇടുക്കിയിൽ ഒട്ടേറെ കുടിയേറ്റക്കാർ താമസിക്കുന്ന കല്യാണത്തണ്ടിൽ റവന്യൂ അധികൃതർ സർക്കാർ വകഭൂമി എന്ന ബോർഡ് സ്ഥാപിച്ച സംഭവത്തിൽ വൻ പ്രതിഷേധവുമായി കോൺഗ്രസ് . സ്ഥലത്ത് പ്രകടനമായി എത്തിയ കോൺഗ്രസ് പ്രവർത്തകർ ബോർഡ് പൊളിച്ചു വലിച്ചെറിഞ്ഞു. Board of Revenue Department in Migration Zone in Idukki
കട്ടപ്പന വില്ലേജ് ബ്ലോക്ക് 60 ൽ സർവേ നമ്പർ 19 ൽ ഉൾപ്പെട്ട സർക്കാർ വക പുല്ലുമേട് എന്ന് റെക്കോർഡുകൾ രേഖപ്പെടുത്തിയിട്ടുള്ള 37 ഏക്കർ റവന്യൂ പുറമ്പോക്കിലാണ് നിരോധനം ഏർപ്പെടുത്തിക്കൊണ്ട് റവന്യൂ വകുപ്പ് ബോർഡ് സ്ഥാപിച്ചത്. മനപ്പൂർവ്വം പട്ടയം നൽകാതെ, മേഖലയിലെ 43 കുടുംബങ്ങളെ ഇറക്കിവിടാനുള്ള ശ്രമം ആണെന്നാണ് കോൺഗ്രസ് പ്രാദേശിക നേതൃത്വം പറയുന്നത്.
പിന്നാലെ യു.ഡി.എഫ്. നേതൃത്വവും പ്രശ്നം ഏറ്റെടുത്തു. വില്ലേജിൽ ബ്ലോക്ക് 60-ൽ 19 സർവ്വേ നമ്പരിലെ സർക്കാർ വക പുല്ലുമേട് റവന്യൂ പുറമ്പോക്കിൽ താമസിക്കുന്ന 43 കുടുംബങ്ങളെ ഇറക്കിവിട്ട് റിസർവ് വനമാക്കി പ്രഖ്യാപിക്കുന്നതിനുള്ള സർക്കാർ നീക്കം തടയുമെന്ന് യു.ഡി.എഫ്. ജില്ലാ ചെയർമാൻ ജോയി വെട്ടിക്കുഴി പറഞ്ഞു.
ചിന്നക്കനാലിൽ റവന്യു ഭൂമി വനഭൂമിയാക്കാൻ റവന്യൂ-വനം വകുപ്പുകൾ സംയുക്തമായി നടത്തിയ ഗൂഢനീക്കത്തിന് തുല്യമായ നീക്കമാണ് നടക്കുന്നതെന്ന് യു.ഡി.എഫ്. ആരോപിച്ചു.
ഭൂപ്രശ്നം ശ്രദ്ധയിൽ പെട്ടതോടെ ജനങ്ങളുടെ ആശങ്ക പരിഹരിക്കാൻ ഒപ്പമുണ്ടാകുമെന്ന് സ്ഥലം സന്ദർശിച്ച മന്ത്രി റോഷി അഗസ്റ്റിൻ പ്രതികരിച്ചു.