നഗ്നഫോട്ടോ കാണിച്ച് ബ്ലാക്ക് മെയിൽ ചെയ്ത് പണം തട്ടിയതിനെ തുടർന്ന് യുകെയിൽ വിദ്യാർഥി ജീവനൊടുക്കി. ശ്രീലങ്കൻ വംശജനായ ഡിനൽ ഡി ആൽവിസ് (16) ആണ് ക്രോയിഡോണിൽ ജീവൻ ഒടുക്കിയത്. നൈജീരിയൻ സംഘത്തിന്റെ ഭീഷണിയെ തുടർന്ന് ആയിരുന്നു ആത്മഹത്യ. സ്‌നാപ്ചാറ്റ് വഴി നൈജീരിയയിൽ നിന്നെന്നു കരുതുന്ന ഒരു വ്യക്തി ഡിനൽ ഡി ആൽവിസിനെ ബന്ധപ്പെട്ടതിന് ശേഷം ഡിനലിന്റെ രണ്ട് നഗ്ന ഫോട്ടോകൾ അയച്ചു കൊടുക്കുകയായിരുന്നു. 100 പൗണ്ട് നൽകിയില്ലെങ്കിൽ, ഡിനലിന്റെ എല്ലാ സമൂഹമാധ്യമ അക്കൗണ്ടുകളിലെയും ഫോളോവേഴ്‌സിനു ഫോട്ടോകൾ അയച്ചു നൽകുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. മികച്ച ഫുട്‌ബോൾ കളിക്കാരനും റഗ്ബി കളിക്കാരനുമായിരുന്നു ഡിനൽ.
ഇതേ തുടർന്ന് മാനസികമായി തളർന്ന ഡിനൽ തന്റെ നിരപരാധിത്വം തെളിയിക്കാൻ തുനിയാതെ വീട് വിട്ടിറങ്ങി. തുടർന്ന് ഡിനൽ നൈജീരിയൻ സംഘത്തിന്റെ ഭീഷണി വിവരങ്ങൾ വിവരിച്ചു കൊണ്ട് താൻ ആത്മഹത്യ ചെയ്യുകയാണെന്ന് പറഞ്ഞ് ഒരു വിഡിയോ ചെയ്യുകയായിരുന്നു. തെക്കൻ ലണ്ടനിലെ സട്ടണിൽ താമസിക്കുന്ന ഡിനൽ ക്രോയിഡോണിലെ വിറ്റ്ഗിഫ്റ്റ് സ്‌കൂൾ വിദ്യാർഥിയായിരുന്നു. ജിസിഎസ്ഇ വിജയകരമായി പൂർത്തിയാക്കിയ ശേഷം എ ലെവലിൽ പഠനം തുടർന്ന ഡിനൽ ഇംഗ്ലിഷിലും ഇക്കണോമിക്‌സിലും സ്‌കൂളിലെ ഏറ്റവും മിടുക്കനായ വിദ്യാർഥിയായിരുന്നു.
2022 ഒക്ടോബറിലാണ് ഭീഷണി ആരംഭിച്ചത് എന്നാണ് ലഭ്യമായ വിവരം. ഭീഷണി മുഴക്കിയ ആളിനെ ബ്ലോക്ക് ചെയ്തത് കൊണ്ട് രക്ഷപ്പെടാൻ ആകില്ലെന്നും 100 പൗണ്ട് നൽകണമെന്നും ബ്ലാക്ക്‌മെയ്‌ലർ പറഞ്ഞതായി സാക്ഷി മൊഴികൾ ഉണ്ട്. തന്റെ ചിത്രങ്ങൾ ഇതിനോടകം തന്നെ പലരുടെ കൈകളിലും എത്തിയിരിക്കും എന്നായിരുന്നു ഡിനൽ ആൽവിസ് വിചാരിച്ചത്. ബ്ലാക്ക്‌മെയ്‌ൽ ചെയ്ത ആളെ ഇതുവരെ കണ്ടെത്താനായിട്ടില്ലെന്ന് പൊലീസും നാഷനൽ ക്രൈം ഏജൻസിയും അറിയിച്ചു. എന്നാൽ ഡിനലിനെതിരെ ഭീഷണി മുഴക്കിയ വ്യക്തി നൈജീരിയ ആസ്ഥാനമാക്കിയാണ് പ്രവർത്തിക്കുന്നതെന്ന് പൊലീസും നാഷനൽ ക്രൈം ഏജൻസിയും അറിയിച്ചു.
Read Also : ജോജുവിന്റെ പണി കഴിഞ്ഞു