തൃശൂർ: പത്മജ വേണുഗോപാൽ ബിജെപിയിലേക്ക് വന്നത് സ്വന്തം ഇഷ്ടപ്രകാരമെന്ന് തൃശൂർ ലോക്സഭാ മണ്ഡലം സ്ഥാനാർഥി സുരേഷ് ഗോപി. ആരും പത്മജയെ ബിജെപിയിലേക്ക് ക്ഷണിച്ചുകൊണ്ടു വന്നതല്ല എന്നും സുരേഷ്‌ഗോപി പറഞ്ഞു. പത്മജയുടെ ആഗ്രഹം ബിജെപി കേന്ദ്രനേതൃത്വം അംഗീകരിക്കുകയായിരുന്നു. കേന്ദ്രനേതാക്കൾ പറഞ്ഞതിനാൽ പത്മജയുടെ വരവ് തനിക്കും സ്വീകാര്യമാണെന്നും സുരേഷ് ഗോപി വ്യക്തമാക്കി. കെ.മുരളീധരനും പത്മജയും ആങ്ങളയും പെങ്ങളുമാണോയെന്ന് അവർ തീരുമാനിക്കട്ടെയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
‘പത്മജയെ പാര്‍ട്ടിയിലേക്ക് സ്വീകരിച്ചത് കേന്ദ്ര നേതൃത്വമാണ്. അതില്‍ കേരളനേതാക്കള്‍ക്ക് ആര്‍ക്കും പങ്കില്ല. എന്നെ സ്ഥാനാർഥിയാക്കി തീരുമാനിച്ചിട്ടുണ്ടെങ്കില്‍ ആ നേതൃത്വം പറയുന്നതാകും ഞാൻ അനുസരിക്കുക. പത്മജ വേണുഗോപാല്‍ എന്റെ സഹോദരിയുടെ സ്ഥാനത്താണ്. പത്മജയ്ക്കൊപ്പം പാര്‍ട്ടി നിശ്ചയിക്കുന്ന വേദികള്‍ പങ്കിടും. ഇത് കല്യാണിക്കുട്ടിയമ്മയ്ക്കുള്ള സമര്‍പ്പണമാണ്’ – സുരേഷ് ഗോപി പറഞ്ഞു.
താൻ ജയിച്ചാല്‍ തൃശൂരില്‍ എലിവേറ്റഡ് ഹൈവേ കൊണ്ടുവരുമെന്നും സുരേഷ് ഗോപി വാഗ്ദാനം ചെയ്തു. ഇതിനിടെ കേന്ദ്ര സര്‍ക്കാരിന്‍റെ ഭാരത് റൈസിന് ബദലായി സംസ്ഥാന സര്‍ക്കാര്‍ ഇറക്കുന്ന ശബരി കെ റൈസില്‍ അഭിപ്രായം ചോദിച്ചപ്പോള്‍ അങ്ങനെയെങ്കിലും ജനങ്ങള്‍ക്ക് അരി നല്‍കട്ടെ എന്നായിരുന്നു പ്രതികരണം.