തിരുവനന്തപുരം: റാപ്പര്‍ വേടനെതിരെ പാലക്കാട് നഗരസഭ കൗണ്‍സിലറും ബിജെപി നേതാവുമായ മിനി കൃഷ്ണകുമാർ നൽകിയ പരാതിയില്‍ ബിജെപി സംസ്ഥാന നേതൃത്വത്തിന് അതൃപ്തി. പരാതി പാർട്ടിക്ക് അവമതിപ്പുണ്ടാക്കി, എന്ത് അടിസ്ഥാനത്തിലാണ് എൻഐഎക്ക് പരാതി നൽകിയത് എന്ന് സംസ്ഥാന നേതൃത്വം വിലയിരുത്തി.
ഇനി വേടന്‍ പ്രശ്‌നത്തില്‍ പരസ്യ പ്രതികരണം നടത്തരുതെന്നും മിനി കൃഷ്ണകുമാറിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. കഴിഞ്ഞ ദിവസമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അധിക്ഷേപിച്ചെന്നാരോപിച്ച് മിനി കൃഷ്ണകുമാർ പരാതി നൽകിയത്. മോദിയെ കപട ദേശീയ വാദിയെന്ന് പാട്ടിലൂടെ അധിക്ഷേപിച്ചെന്ന് ചൂണ്ടിക്കാട്ടി എൻഐഎയ്ക്കാണ് പരാതി നൽകിയത്.
വേടന്റെ ആദ്യ പാട്ടായ 5 വർഷം മുൻപ് പുറത്തിറങ്ങിയ ‘വോയ്സ് ഓഫ് വോയ്സ്‍ലെസി’ നെതിരെയാണ് പരാതി. രാജ്യം ഭരിക്കുന്നയാൾ കപട ദേശീയവാദിയാണെന്ന് ആയിരുന്നു പാട്ടിലെ വരികൾ. ഇതിനെ കുറിച്ച് അന്വേഷിക്കണമെന്നായിരുന്നു പരാതിയിലെ ആവശ്യം.
എൻഐഎയ്ക്കും കേന്ദ്ര ആഭ്യന്തര വകുപ്പിനും ആണ് മിനി കൃഷ്ണകുമാർ പരാതി നൽകിയത്. വേടന്റെ പശ്ചാത്തലം എന്താണെന്ന് അന്വേഷിക്കണമെന്നും ജാതിയുടെ അടിസ്ഥാനത്തിൽ സമൂഹത്തെ വേടൻ ഭിന്നിപ്പിക്കുകയാണെന്നും മിനി പരാതിയിൽ ആരോപിച്ചു.
കലാകാരൻ ഒരു ഇൻഫ്ലുവൻസറാണ്. സമൂഹത്തെ സ്വാധീനിക്കാൻ കലാകാരനു കഴിയും. ലക്ഷക്കണക്കിനു പേർ പാട്ട് ആസ്വദിക്കാനെത്തുമ്പോൾ പ്രധാനമന്ത്രിയെ മോശക്കാരനാക്കുക, ദേശവിരുദ്ധനാക്കുക, ജാതിയെ വിഭജിച്ച് പരസ്പരം കലഹിക്കുന്ന തരത്തിൽ സന്ദേശം നൽകുക എന്നിവയൊന്നും ശരിയായ രീതിയല്ല എന്നും മിനി പറഞ്ഞു.
എല്ലാ ജാതി വ്യവസ്ഥകൾക്കും അർഹിക്കുന്ന പരിഗണന നൽകുന്നുണ്ട്. ഇത്തരത്തിൽ ജാതീയമായ വേർതിരിവ് ഉണ്ടാക്കുന്നത് ഏത് ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ പേരിലാണെങ്കിലും അനുവദിച്ച് കൊടുക്കാൻ കഴിയില്ലെന്നും മിനി ചൂണ്ടിക്കാട്ടി.
ദിവസങ്ങൾക്ക് മുൻപ് കേസരി വാരികയുടെ മുഖ്യ പത്രാധിപർ എൻ.ആർ മധു വേടനെതിരെ വിദ്വേഷ പ്രസംഗം നടത്തിയിരുന്നു. വേടന്റെ പാട്ടുകൾ ജാതി ഭീകരവാദം പ്രചരിപ്പിക്കുന്നവയാണ് എന്നായിരുന്നു മധു നടത്തിയ പരാമർശം.